മലപ്പുറത്ത് ശബരിമല വിവാദം ഉയർത്തി എപി അബ്ദുളളക്കുട്ടി, പിണറായിയെ കടന്നാക്രമിച്ച് ബിജെപി നേതാവ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 8000 വാര്‍ഡുകളില്‍ വിജയിക്കാനാവും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നത്. കൊണ്ടുപിടിച്ച പ്രചാരണമാണ് ബിജെപി നടത്തുന്നത്. ശബരിമല വിഷയം ശക്തമായി തന്നെ ബിജെപി പ്രചാരണ വിഷയമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബിജെപി എംപിയായ നടന് സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല വിവാദം സൂചിപ്പിച്ചിരുന്നു. പിന്നാലെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിയും ശബരിമലയുടെ പേരില്‍ ബിജെപിക്ക് വോട്ട് തേടി രംഗത്ത് വന്നിരിക്കുകയാണ്.
പ്രധാന വിഷയം ശബരിമല
മലപ്പുറം ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എപി അബ്ദുളളക്കുട്ടി ശബരിമല വിവാദം ഉയര്‍ത്തിക്കാട്ടിയത്. ശബരിമല ശാസ്താവിനെ ഓര്‍ത്ത് വേണം തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വികസന മുദ്രാവാക്യത്തിനൊപ്പം ബിജെപി ഉയര്‍ത്തുന്ന പ്രധാന വിഷയം ശബരിമല സ്ത്രീ പ്രവേശനം ആണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
പിണറായി വിജയന്റെ ഇരട്ടച്ചങ്കില്‍ തന്നെ
ശബരിമല അയ്യപ്പ ഭക്തന്മാരോട് വളരെ ക്രൂരമായിട്ടാണ് അവര്‍ പെരുമാറിയത് എന്ന് അബ്ദുളളക്കുട്ടി ആരോപിച്ചു. തനിക്ക് പറയാനുളളത് വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുന്നില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ടച്ചങ്കില്‍ തന്നെ കുത്തുന്ന തിരഞ്ഞെടുപ്പ് ആക്കി മാറ്റണം എന്നാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
നുണ പ്രചാരണങ്ങളുടെ കാലം കഴിഞ്ഞു
ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണ് ബിജെപി എന്ന് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും നടത്തിക്കൊണ്ടിരുന്ന നുണ പ്രചാരണങ്ങളുടെ കാലം കഴിഞ്ഞുവെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്ലീം മതവിശ്വാസികളുടെ എണ്ണം അതിനുളള തെളിവാണ് എന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു.
അറുപതിനടുത്ത് മുസ്ലീം മതവിശ്വാസികൾ
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ അറുപതിനടുത്ത് മുസ്ലീം മതവിശ്വാസികളാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് എന്നും അബ്ദുളളക്കുട്ടി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുളളക്കുട്ടി. അതേസമയം പാര്‍ട്ടിക്കുളളിലെ ഉള്‍പ്പോര് ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്
ബിജെപിയിൽ ഭിന്നത
എപി അബ്ദുളളക്കുട്ടിയെ ദേശീയ ഉപാദ്ധ്യക്കനാക്കിയതും പാര്‍ട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷമായിരിക്കുകയാണ്. ഇക്കുറി 8000 വാര്‍ഡുകളിലും 190 പഞ്ചായത്തുകളിലും 24 നഗരസഭകളിലും തിരുവനന്തപുരം കോര്‍പറേഷനിലും വിജയിക്കാനാവും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റം
അമിത് ഷായെ കേരളത്തില്‍ പ്രചാരണത്തിന് എത്തിക്കാന്‍ ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. അതേസമയം സുരേഷ് ഗോപി എംപി അടക്കമുളളവര്‍ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റം ജനങ്ങളില്‍ ഉണ്ടാകണം എന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.
ഭരണം വേറിട്ട് നില്ക്കും
എന്‍ഡിഎയുടെ പൂജപ്പുര വാര്‍ഡ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ട് നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശത്രു ആരാണെന്ന് കേരളത്തിലെ ജനത കണ്ടെത്തിക്കഴിഞ്ഞു. ഇനി അവര്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരാളെയും വെറുതെ വിടില്ല
സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആരോപണങ്ങളില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ശബരിമല വിഷയം പരോക്ഷമായി സൂചിപ്പിച്ച് സുരേഷ് ഗോപി മറുപടി നല്‍കിയത്. താന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്. ഒരാളെയും വെറുതെ വിടില്ല. താന്‍ സ്ഥാനാര്‍ത്ഥിയല്ല. അതുകൊണ്ട് നെഞ്ചത്ത് കൈ വെച്ച് പറയുന്നു, എന്റെ അയ്യന്, എന്റെ അയ്യന് എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.
Recommended Video