തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു.. 78.46 ശതമാനം പോളിംഗ്
തിരുവനന്തപുരം; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. പോളിംഗ് സമയം അവസാനിച്ചപ്പോൾ 78.46 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറം 78.77 ശതമാനം, കോഴിക്കോട് 78.74 ശതമാനം, കണ്ണൂർ 78.33 ശതമാനം,കാസർകോട് 77 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.
നാല് ജില്ലകളിലും 2015 നേക്കാള്‍ മികച്ച ശരാശരി പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ശരാശരി പോളിംഗ് 77.75 ആയിരുന്നു.വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ നാല് ജില്ലകളിലും മിക്ക പോളിംഗ് ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.അതേസമയം വോട്ടെടുപ്പിനിടെ പലയിടതതും സംഘർഷം അരങ്ങേറി.

നാദാപുരത്ത് കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് നയിച്ചു. പോലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു. ഇതിന് പിന്നാലെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി.കണ്ണൂരിലും കാസര്‍കോടും ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയര്‍ന്നിരുന്നു.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെെടുപ്പ് നടന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്‌ജെന്റേഴ്‌സും അടക്കം 89,74,993 വോട്ടർമാരാണ് അവസാനഘട്ടത്തിലുള്ളത്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ(11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
ഡിസംബർ 16 നാണ് വോട്ടെണ്ണൽ നടക്കുക.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍ഗോഡ് 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.












Click it and Unblock the Notifications