വോട്ടർ പട്ടികയിലെ പരേതർ; കള്ള വോട്ട് ചെയ്യാനുള്ള ഗൂഡാലോചനയെന്ന് ബിജെപി
തിരുവനന്തപുരം; സംസ്ഥാനത്തെ ഭരണകക്ഷിക്ക് കള്ള വോട്ട് ചെയ്യാനുള്ള ഗൂഢാലോചനയുടെ ഫലമായാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പരേതതർ കടന്നു കൂടിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. മരിച്ചവരും സ്ഥലം മാറിയവരും പട്ടികയിലെത്തിയത് എങ്ങനെയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിൽ സിപിഎം സ്ഥിരമായി പരീക്ഷിക്കുന്ന കള്ളവോട്ട് തന്ത്രം കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള നീക്കമാണിത്. ലോക്ക് ഡൗൺ കാലത്ത് കരട് പട്ടികയിൽ അട്ടിമറിയുണ്ടായിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടർമാർ പട്ടികയിൽ വിവിധ ഭാഗങ്ങളിൽ ചിതറികിടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ബി.ജെ.പി തയ്യാറാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇറക്കിയ വോട്ടർ പട്ടികയിൽ പരേതരും ഇടംപിടിച്ചതായുള്ള പരാതി വ്യാപകമായിരുന്നു. സമയബന്ധിതമായി വോട്ടർ പട്ടിക പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ആക്ഷേപങ്ങളെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തദ്ദേശസ്ഥാപന അധകൃതർ കൊവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെട്ടത്തിനാലാണ് ഇതെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഒക്ടോബറിലാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ തിരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടിന് മുൻപ് പരാതിയും ആക്ഷേപങ്ങളും സ്വീകരിച്ച് പേര് ചേർക്കുന്നതിന് അവസരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഇതിനുള്ള സംവിധാനം ഇല്ലെന്ന പരാതിയും വ്യാപകമാണ്.
കാസർഗോഡ് ഒരാൾക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് കൊവിഡ് 8 പേർക്ക്
'ഗാന്ധി ഭഗത് സിംഗിനെ തള്ളി പറഞ്ഞു'; 'മോദിയുടെ കുപ്രചരണം ഏറ്റുപിടിച്ച് ജലീലും ആഷിഖും',വിമർശനം
കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി