തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമെന്ന് വെൽഫെയർ പാർട്ടി, കോൺഗ്രസിൽ അഭിപ്രായ ഭിന്നത
മലപ്പുറം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്താനുളള നീക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നണികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുളള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും മുന്നണി വിപുലീകരണ നീക്കങ്ങളിലാണ്. ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസില്‍ നിന്ന് ഇടത് പക്ഷത്തേക്ക് എത്തിക്കഴിഞ്ഞു. അതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി സഖ്യമുണ്ടാക്കിയതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
യുഡിഎഫുമായി ധാരണയില്‍
വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള യുഡിഎഫ് ബന്ധം സംബന്ധിച്ച് നേരത്തെ മുതല്ക്കേ തന്നെ ചര്‍ച്ചകള്‍ നടന്ന് വരുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫുമായി തങ്ങള്‍ ധാരണയില്‍ എത്തിയിരിക്കുന്നുവെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തിട്ടുണ്ട്.
ചര്‍ച്ച നടത്തി
തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരിക്കുന്നത്. ബെന്നി ബെഹനാന് ശേഷം യുഡിഎഫ് കണ്‍വീനര്‍ ആയി ചുമതലയേറ്റ എംഎം ഹസന് കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രീയവുമായി ബന്ധമില്ല
ഈ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് അതൃപ്തിയുളളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി അമീറുമായി യുഡിഎഫ് കണ്‍വീനര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയത്. അത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
ധാരണയുളള സീറ്റുകളിൽ മുന്നണി
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി സജീവമായി മത്സര രംഗത്ത് ഉണ്ടാകുമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. തങ്ങള്‍ക്ക് സ്വാധീനമുളള എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. യുഡിഎഫുമായി ധാരണയുളള സീറ്റുകളിൽ മുന്നണിയായി മത്സരിക്കുമെന്നും വെൽഫെയർ പാർട്ടി നേതാവ് വ്യക്തമാക്കി.
സഖ്യചര്‍ച്ച നടത്തിയിട്ടില്ല
അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ധാരണയില്‍ എത്തിയിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് വ്യക്തമാക്കിയത്. യുഡിഎഫ് ഇതുവരെയും ഒരു തരത്തിലുളള സഖ്യചര്‍ച്ചകളും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയിട്ടില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന് വ്യക്തമാക്കി.
യുഡിഎഫിനുളളിൽ ഭിന്നത
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കെ മുരളീധരന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യത്തെ അനുകൂലിച്ച് രംഗത്ത് എത്തിയതോടെ യുഡിഎഫിനുളളിലെ ഭിന്നത വീണ്ടും വെളിവായിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ തെറ്റില്ലെന്നാണ് മുരളീധരന് വ്യക്തമാക്കിയിരിക്കുന്നത്.
Recommended Video
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഹായിച്ചു
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി സഹായിച്ചിരുന്നതായും കെ മുരളീധരന് വെളിപ്പെടുത്തുകയുണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ ഉണ്ടാക്കുന്നതിന് യുഡിഎഫ് സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട് എന്നും കെ മുരളീധരന് പറഞ്ഞു. യുഡിഎഫുമായി പുതിയ ധാരണകള്‍ ഇല്ലെന്നും നീക്ക് പോക്കിന് മാസങ്ങള്‍ക്ക് മുന്പുളള ധാരണ ആണെന്നുമാണ് ഹമീദ് വാണിയമ്പലത്തിന്റെ വിശദീകരണം.