തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, നേട്ടമുണ്ടാക്കി യുഡിഎഫും! 44ൽ 22ഉം ഇടത്തോട്ട്, ബിജെപി 5ൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫിന് ആശ്വാസമായി തദ്ദേശം സ്വയംഭരണ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ 13 ജില്ലകളിലെ 44 സീറ്റുകളിലാണ് വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. 44 വാര്‍ഡുകളില്‍ 22 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
യുഡിഎഫ് 17 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലും വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ 6 വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ 7 സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു. അതേസമയം യുഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തിട്ടുണ്ട്.
എൽഡിഎഫിന് ആശ്വാസ ജയം
മുന്‍ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ ആയിരുന്നു എല്‍ഡിഎഫ് നേടിയിരുന്നത്. അത് 22 ആയി കുറഞ്ഞുവെങ്കിലും ഒരു സീറ്റ് മാത്രമാണ് നഷ്ടമെന്നത് എല്‍ഡിഎഫിന് ആശ്വാസകരമാണ്. മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്നിലെത്താനായതും ഇടത് പക്ഷത്തിന് ആശ്വാസകരമാണ്. അതേസമയം 14 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് സീറ്റ് നേട്ടം 17ലേക്ക് ഉയര്‍ത്തി. ബിജെപിക്ക് നാലില്‍ നിന്ന് 5ലേക്ക് നേട്ടം ഉയര്‍ത്തി.
തിരുവനന്തപുരത്തെ ഫലം
തിരുവനന്തപുരത്തെ 7 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലിടത്ത് എല്‍ഡിഎഫ് ജയിച്ചു. കണ്ടല, ഇടമണ്‍നില, ചിറയക്കോട്, കോട്ടുക്കാണം വാര്‍ഡുകളാണ് എല്‍ഡിഎഫ് ജയിച്ചത്. ചിറയക്കോടും ഇടമണ്‍നിലയും കണ്ടലയും സിപിഎം പിടിച്ചെടുത്തതാണ്. പനയംകോട്, വെള്ളംകുടി വാര്‍ഡുകളില്‍ യുഡിഎഫും കുഴിവിളയില്‍ ബിജെപിയും വിജയിച്ചു. വെള്ളംകുടിയില്‍ തോറ്റ എല്‍ഡിഎഫിന് കല്ലറ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു.
കൊല്ലത്ത് ചുവപ്പ് തന്നെ
കൊല്ലത്ത് തിരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്ന് വാര്‍ഡുകളും എല്‍ഡിഎഫിന് ലഭിച്ചു. തുമ്പോടും നെടുംപുറവും സിപിഎം നിലനിര്‍ത്തിയപ്പോള്‍ മാര്‍ക്കറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ഓണമ്പലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ശബരിമല സമരം നടന്ന പത്തനംതിട്ടയിലെ റാന്നിയിലെ നെല്ലിക്കമണ്‍ വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ഇവിടെ ബിജെപിക്ക് കിട്ടിയത് 9 വോട്ട് മാത്രം.
ആലപ്പുഴയിൽ ശക്തി തെളിയിച്ച്
ആലപ്പുഴയിലെ 5 വാര്‍ഡുകളില്‍ മൂന്നിലും ഇടത് മുന്നണി വിജയിച്ചു. വെട്ടിയാര്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അതേസമയം ടിഡി അമ്പലം വാര്‍ഡ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. മുകുളവിള, വെയര്‍ ഹൗസ് വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മുത്തുപറമ്പ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. എറണാകുളത്തെ നെല്ലാട് യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ സൊസൈറ്റിപ്പടി എല്‍ഡിഎഫ് അട്ടിമറി ജയത്തോടെ സ്വന്തമാക്കി.
കോട്ടയത്ത് ഇടതിന് നഷ്ടം
കോട്ടയത്ത് സിപിഎമ്മിന് കയ്യിലുളള രണ്ട് വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. മോര്‍കാട് വാര്‍ഡ് യുഡിഎഫും ഇരുമാപ്ര കേരള കോണ്‍ഗ്രസ് എമ്മും പിടിച്ചെടുത്തു. ഇലവൂര്‍ ഈസ്റ്റ് സിപിഐ നിലനിര്‍ത്തി. കിടങ്ങൂര്‍, പുവത്തോലി വാര്‍ഡുകള്‍ കേരള കോണ്‍ഗ്രസ് എം നിലനിര്‍ത്തിയപ്പോള്‍ എലിക്കുളം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് നടന്ന 5 വാര്‍ഡുകളില്‍ മൂന്നില്‍ സിപിഎം വിജയിച്ചു.
ഇടുക്കിയിൽ ബിജെപിക്ക് ഒന്ന്
സിറ്റിംഗ് സീറ്റുകളായ ആനക്കുളം നോര്‍ത്ത്, കാന്തല്ലൂര്‍, മണക്കാട് വാര്‍ഡുകളാണ് സിപിഎം നിലനിര്‍ത്തിയത്. കാപ്പിപ്പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡ് നഷ്ടപ്പെടാതെ ബിജെപി കാത്തു. തൃശൂരില്‍ യുഡിഎഫ് നേട്ടമുണ്ടാക്കി. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത മൂന്ന് വാര്‍ഡ് ഉള്‍പ്പെടെ നാല് വാര്‍ഡുകളും യുഡിഎഫ് സ്വന്തമാക്കി. കോലഴി നോര്‍ത്ത് നിലനിര്‍ത്തിയപ്പോള്‍ ചേറ്റുവ, പൂപ്പത്തി വടക്ക്, കിള്ളിമംഗലം പടിഞ്ഞാറ്റ്മുറി എന്നിവ ഇടതില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
സീറ്റ് നിലനിർത്തി സിപിഎം
പാലക്കാട് മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. നാട്ടുകല്‍ വാര്‍ഡ് ജെഡിഎസും നിലനിര്‍ത്തി. മലപ്പുറത്ത് തിരഞ്ഞെടുപ്പ് നടന്ന 5 വാര്‍ഡുകളില്‍ രണ്ടെണ്ണം സിപിഎമ്മും മൂന്നെണ്ണം മുസ്ലീം ലീഗും നിലനിര്‍ത്തി. കളപ്പാറ, കീഴ്ച്ചിറ വാര്‍ഡുകളാണ് സിപിഎം നിലനിര്‍ത്തിയത്. നരിയാട്ടുപ്പാറ, വട്ടപ്പറമ്പ്, കൂട്ടായി ടൗണ്‍ വാര്‍ഡുകളില്‍ മുസ്ലീം ലീഗ് വിജയിച്ചു.
വയനാട്ടിൽ അട്ടിമറി
കോഴിക്കോട് ജില്ലയില്‍ മത്സരം നടന്ന ഏക വാര്‍ഡായ വാരിക്കുഴിത്താഴം സിപിഎം നിലനിര്‍ത്തി. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ കോളനി കിഴക്കേപാലയാട് ബിജെപി നിലനിര്‍ത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 500 വോട്ടിന്റെ ലീഡ് നേടിയ മാണ്ടാട് വാര്‍ഡ് മുസ്ലീം ലീഗില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു. സംസ്ഥാനത്തെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 5 നഗരസഭാ വാര്‍ഡുകളിലും 6 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.