സ്കൂൾ വാഹനത്തിന് സർട്ടിഫിക്കറ്റിൽ മാത്രം ഫിറ്റ്നസ്
കൊച്ചി: മരടിൽ ഇന്നലെ രണ്ടു സ്കൂൾ വിദ്യാർഥികളുടെയും ആയയുടെയും ജീവനെടുത്ത സംഭവത്തിൽ മോട്ടോർവാഹനവകുപ്പിന്‍റെത് ഗുരുതര വീഴ്ച. പരിശോധകളെല്ലാം പൂർത്തിയാക്കി ഗതാഗതവകുപ്പ് ഫിറ്റ്നസ് നൽകിയ വാനിന്‍റെ ടയറുകൾ തേഞ്ഞു തീരാറായ അവസ്ഥയിലായിരുന്നു കാണപ്പെട്ടത്. ഇതാണ് അപകടകാരണമെന്ന് പ്രധമിക വിലയിരുത്തൽ. പെട്ടന്നുള്ള ബ്രേക്കിങിൽ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ഗതാഗത വകുപ്പ് സമ്മതിക്കുന്നു.
എന്നാൽ വാഹനത്തിനു യാതൊരു വിധ തകരാറില്ലായിരുന്നെന്നും പരിശോധനകൾ നടത്തി ഫിറ്റ്നസ് നൽകിയതാണെന്നും ഇവർ പറയുമമ്പോൾ നാട്ടുകാർ പറയുന്നതും തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതും വാഹനത്തിന്‍റെ ടയറുകളും പഴക്കത്തെത്തിലേക്കാണ് വിരൽചൂണ്ടുന്നത്. റോഡിലൂടെയെത്തുന്ന വാഹനം വളവ് തിരിയുന്നതും നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്കുമറിയുന്നതും വീഡിയോ ദ്യശ്യങ്ങളിൽ വ്യക്തമാണ്.
ഡ്രൈവർ ബ്രേക്ക് ചെയ്തിട്ടും റോഡിലൂടെ ഇഴഞ്ഞാണ് കുളത്തിലേക്ക് വീണതെന്ന് സമീപവാസികളും പറയുന്നു. അപകടശേഷം കരക്കെത്തിയ വാഹനത്തിന്‍റെ ടയറുകളും ദ്രവിച്ച നിലയിലാണ്. വാഹനപരിശോധക്ക് ജൂൺ 15 വരെ മോട്ടോർവാഹനവകുപ്പ് സമയം അനുവദിച്ചിരുന്നെങ്കിലും കാര്യമായ പരിശോധനകൾ നടത്താറില്ലെന്ന ആക്ഷേപവുമുണ്ട്. കിഡ്‌സ് വേള്‍ഡ് സ്‌കൂളിലെ ബസിന് പഴക്കമുണ്ടെന്നും സമീപവാസികൾ ആരോപിക്കുന്നു. അതേസമയം കുളത്തിന് സംരക്ഷണ ഭിത്തിയില്ലാത്തതായിരിക്കാം അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.