കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ 12 ന് തുറക്കും: പകർച്ച വ്യാധികളും തടയാനുള മുന്നൊരുക്കം തുടങ്ങി
കോഴിക്കോട്: നിപ്പാ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ പന്ത്രണ്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ യു വി ജോസ് അറിയിച്ചു. ജൂണ്‍ പന്ത്രണ്ട് മുതല്‍ പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഉണ്ടാവില്ല. പകർച്ച വ്യാധികളും ഭക്ഷ്യ വിഷ ബാധയും തടയാനുള്ള മുന്നൊരുക്കം തുടങ്ങി .
വിദ്യാർത്ഥികളിൽ പകർച്ച വ്യാധികളും ഭക്ഷ്യ വിഷ ബാധയും തടയാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മാവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി സ്കൂളുകളിൽ ശുചിത്വ പരിശോധനകൾ തുടങ്ങി .ഈ മാസം12 ന് നടക്കുന്ന പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകളിലെ ക്ലാസ് മുറികൾ, പരിസരം, കിണർ, മുതലായവ ശുചിത്വമുള്ളതാണോ എന്നും, കുട്ടികളുടെ ആവശ്യത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചി മുറികൾ, മൂത്രപ്പുരകൾ, എന്നിവ ഉണ്ടോ എന്നും, അടുക്കള, സ്റ്റോർ, എന്നിവ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്കൂളിലെ ജൈവ- അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.

പനി, മഞ്ഞപ്പിത്തം, മുണ്ടിനീര്, ചിക്കൻപോക്സ് മുതലായ അസുഖ ലക്ഷണങ്ങളുള്ള വിദ്യാർത്ഥികള്‍ ക്ലാസ് മുറികളിൽ എത്തുന്നത് ഒഴിവാക്കണമെന്ന് പ്രധാന അധ്യാപകരോട് സംഘം നിർദ്ദേശിച്ചിട്ടുണ്ട് - സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ സ്വാധീനിക്കുന്ന അപകടകരങ്ങളായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപനക്കും വിലക്ക് ഏർപ്പെടുത്തിയതായി സംഘം അറിയിച്ചു. സ്കൂളുകൾക്ക് പുറമെ പാറമ്മലിലെ മഹ്ളറത്തുൽ ഓർഫനേജ് ഹോസ്റ്റലിലും, മേച്ചേരിക്കുന്ന് പട്ടികജാതി വികസന ഹോസ്റ്റലിലും പരിശോധന നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർ പേർസൺ കെ കവിതാ ഭായി, ഹെൽത്ത് ഇൻസ്പെക്ടർ പി ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ ഉസ്മാർ, കെ അനൂപ്, സുബൈദ കണ്ണാറ, രാജി ചെറുതൊടികയിൽ എന്നിവരാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications