നെഞ്ചില്‍ ലോകകപ്പ് ആവേശം: ഫ്ലക്സിന് പിരിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി
മലപ്പുറം: ലോകക്കപ്പ് ആവേശത്തോടൊപ്പം തെരുവോരങ്ങള്‍ ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍കൊണ്ടു നിറയുമ്പോഴും ഇവിടെ മാതൃകയാകുകയാണ് മലപ്പുറം കോഡൂര്‍ പുളിയാട്ടുകുളത്തെ ജര്‍മ്മനി ടീം ഫാന്‍സ്. സ്വന്തം ടീമിനോടുള്ള ആരാധന മറ്റൊരു വിധത്തില്‍ പ്രകടിപ്പിക്കുകയാണ് ഇക്കൂട്ടര്‍. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പെയിനിന്റെയും ഫ്ളക്സുകള്‍ നാട്ടില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇവിടുത്തെ ജര്‍മ്മനി ഫാന്‍സിനും ഒരാഗ്രഹം നമുക്കും വേണ്ടേ ഒരു ഫ്ലെക്സ്. അങ്ങനെ ചര്‍ച്ച തുടങ്ങി ചര്‍ച്ചയില്‍ ഇങ്ങനെ ഒരാശയവും മുന്നോട്ടു വെച്ചു.
'ഫുട്ബോള്‍ എന്നാല്‍ ഒരു ആവേശമാണ് അത് പീടിക തിണ്ണയിലല്ല വേണ്ടത് പകരം ഹൃദയത്തിലാണ് അതുകൊണ്ട് ഇത്തവണ നമുക്ക് ഖല്‍ബിലൊരു ഫ്ലെക്സ് വെക്കാം.അങ്ങനെ ഫ്ലെക്സിന് വേണ്ടി സ്വരൂപിച്ച പണം അവര്‍ നാട്ടിലെ ചാരിറ്റി സംഘടനയായ പുളിയാട്ടുകുളം കൂട്ടായ്മ ശിഹാബ് തങ്ങള്‍ ചാരിറ്റി സംഘടനക്ക് കൈമാറി.
അങ്ങിനെ പോരിശ ഏറെ പറയാനുള്ള ജര്‍മ്മനിക്ക് വേണ്ടി പുളിയാട്ടുകുളത്തെ ജര്‍മ്മനി ഫാന്‍സും ഒരു ഫ്ലെക്സ് വെച്ചു. അത് പക്ഷെ പുളിയാട്ടുകുളത്തെ അങ്ങാടിയിലല്ലായിരുന്നു മറിച്ചു പുളിയാട്ടുകുളത്തുകാരുടെ ഖല്‍ബിന്റെ കവലയിലായിരുന്നു. ഫുട്ബോളും ജീവകാരുണ്യവും സമം ചേര്‍ത്ത ഒരു പടുകൂറ്റന്‍ ഫ്ലെക്സ്. അതില്‍ അവര്‍ ഇങ്ങനെ എഴുതി; 'ജര്‍മ്മന്‍ പടയുടെ ബൂട്ടുകളുതിര്‍ക്കുന്ന പന്തുകള്‍ റഷ്യന്‍ മണ്ണില്‍ തീ കാറ്റ് വിതക്കും, ഇവിടെ ഞങ്ങള്‍ ആ പന്തെടുത്ത് ജീവകാരുണ്യത്തിന്റെ ജീവവായു കൊണ്ട് ഊതി വീര്‍പ്പിക്കും'.
ജര്‍മ്മനി ഫാന്‍സ് അസോസിയേഷന്‍ പുളിയാട്ടുകുളം തുക ട്രസ്റ്റ് പ്രസിഡന്റ് കരീം വില്ലനു കൈമാറി. അന്‍സാരി പുവ്വക്കാട്,നിയാസ് അഹമദ്, അഷ്റഫലിപി, ശറഫുദ്ധീന്‍ വില്ലന്‍, ഉസ്മാന്‍ വില്ലന്‍, നിയാസുദ്ധീന്‍ വി കെ, അന്‍ വര്‍ വില്ലന്‍, അബൂ സ്വാലിഹ്, റാഷിദ് വി കെ, ശിഹാബ് അല്‍ അമീന്‍, അഷ്രഫ് വില്ലന്‍, ശമീര്‍ വി കെ, മഹ്മൂദ് വില്ലന്‍,സാദിഖലി,അഷ്രഫ് കെ ടി, സുഹൈര്‍ സംബന്ധിച്ചു.