പായിപ്പാട്: 20 ഫോണുകള്‍ പിടിച്ചെടുത്തു,ക്ലിപ്പുകള്‍ പ്രചരിപ്പിച്ചു;ആസൂത്രിതമെന്ന് ഉറപ്പിച്ച് പോലീസ്
കോട്ടയം: നാട്ടിലേക്ക് തിരികെ പോകണമെന്ന ആവശ്യം ഉയര്‍ത്തി ചങ്ങനാശ്ശേരിയിലെ പായിപ്പാട് അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം ആസൂത്രിതം എന്നുറപ്പിച്ച് പോലീസും ജില്ലാ ഭരണകൂടവം. ജില്ലാ കളക്ടറും മന്ത്രി പി തിലോത്തമനും ഇന്നലെ തന്നെ ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ നിന്നടക്കമുള്ള തൊഴിലാളികള്‍ രാവിലെ 11 മണിയോടെ പായിപ്പാട് സംഘടിച്ചതാണ് സംശയം ഉയര്‍ത്തിയത്.
പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയതോടെ പായിപ്പാട് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
റെയ്ഡ് നടന്നു
എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് പായിപ്പാട് സംഭവം അന്വേഷിക്കുന്നത്. മൂന്ന് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടന്നു. 21 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലോക്ഡൗണ്‍ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചനയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
20 മിനുറ്റിനുള്ളിലായിരുന്നു പായിപ്പാട് 3000 ല്‍ ഏറെ തൊഴിലാളികള്‍ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതിഷേധത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകൾ തൊഴിലാളികളുടെ ഇടയിൽ പ്രചരിച്ചു. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തൊഴിലാളികൾക്ക് നാട്ടിലേക്ക് വാഹനങ്ങൾ ഒരുക്കിയതിന്റെ ദൃശ്യങ്ങള്‍ ഉൾപ്പെടെയായിരുന്നു പ്രചരിച്ചത്.
മൊഴി നൽകി
പ്രതിഷേധിച്ചാല്‍ മാത്രമെ നാട്ടിലേക്ക് പോവാന്‍ ഇത്തരം സൗകര്യം കേരള സര്‍ക്കാറും ഏര്‍പ്പെടുത്തുകയുള്ളു എന്നായിരുന്നു ആഹ്വാനം. കഴിഞ്ഞ ദിവസങ്ങളിലും സമാന സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കരാറുകാരും മൊഴി നൽകിയിട്ടുണ്ട്. തുടര്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവാതിരിക്കാനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നാട്ടിലെത്തിക്കാനാവില്ല
പായിപ്പാട്ട് പ്രതിഷേധം നടത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ആവശ്യപ്പെട്ടതു പോലെ നിലവിലെ സാഹചര്യത്തില്‍ അവരെ നാട്ടിലെത്തിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സമൂഹ സമ്പര്‍ക്കം ഒഴിവാക്കുകയും നിലവിലുള്ള സ്ഥലങ്ങളില്‍തന്നെ തുടരുകയും വേണമെന്ന നിര്‍ദേശം തൊഴിലാളികള്‍ ലംഘിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് മനസിലാക്കുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് മന്ത്രി പി തിലോത്തമന് വ്യക്തമാക്കി.
ഭക്ഷണവും താമസവും ഒരുക്കും
ലോക് ഡൗണ്‍ കാലത്ത് പായിപ്പാട്ടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ താമസവും ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നെങ്കിലും കരുതല്‍ ശേഖരമായി ആയിരം കിലോ അരിയും മുന്നൂറു കിലോ പയറും എത്തിച്ചിരുന്നു.
നേരിട്ട് സംസാരിച്ചപ്പോഴും
ജില്ലാ ലേബര്‍ ഓഫീസറും തഹസില്‍ദാറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും ഇവര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഈ ഘട്ടത്തിലൊന്നും ഭക്ഷണ ദൗര്‍ലഭ്യത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നില്ല. പ്രതിഷേധം നടത്തിയ തൊഴിലാളികളോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നേരിട്ട് സംസാരിച്ചപ്പോഴും നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. സുരക്ഷിതരായി ഇവിടെ തുടരുന്നതിന് സാധ്യമായതെല്ലാം ചെയ്തു നല്‍കാമെന്ന് തൊഴിലാളികളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മരണം 34000 ത്തിലേക്ക്; അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി ട്രംപ്
ആയിരം കടന്ന് കൊറോണ ബാധിതർ: മരിച്ചത് 29 പേർ, രണ്ട് കരസേനാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു!!