തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ല: കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ മദ്യശാലകള്‍ തുറക്കില്ല. മദ്യശാലകള്‍ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നിർദേശം ലഭിക്കുകയും ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യമല്ലെന്നാണ് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തിയത്.
ദീര്‍ഘ നാളത്തെ ഇളവേളയ്ക്ക് ശേഷം മദ്യശാലകള്‍ തുറക്കുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത തിക്കും തിരക്കും ഉണ്ടാവുമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. എത്ര കണ്ട് നിയന്ത്രിച്ചാലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞേക്കില്ലെന്ന മുന്നറിയിപ്പും യോഗത്തില്‍ ഉയര്‍ന്നു വന്നു. ഈ സാഹചര്യങ്ങള്‍ ഒക്കെ പരിശോധിച്ച് മാത്രം മദ്യവില്‍പ്പന ശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മദ്യശാലകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരുന്നു. ഷോപ്പുകള്‍ക്ക് മുന്നില്‍ ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ല. ആളകള്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. പൊതുസ്ഥലത്ത് മദ്യപാനം പാടില്ലെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. അതേസമയം ബാറുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുമില്ല.
അതേസമയം മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ മതിയെന്നും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സോണുകള്‍ നിശ്ചയിക്കുമ്പോള്‍ തന്നെ കേരള സര്‍ക്കാരും സ്വന്തം നിലയില്‍ ഇളവുകള്‍ കൂടുതല്‍ നിയന്ത്രണങ്ങളും മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ കൊണ്ടുവരുമെന്നാണ് സൂചന.












Click it and Unblock the Notifications