ലോക്ക് ഡൗണ്‍; കേരളത്തില്‍ ഇളവുകള്‍ എങ്ങനെയെന്ന് ഇന്ന് അറിയാം, തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ ഏതൊക്കെ മേഖലകളില്‍ ഇളവ് പ്രഖ്യാപിക്കണമെന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതു സ്ഥിതിയും സര്‍ക്കാര്‍ വിലയിരിത്തും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗത്തിന്‍റെ വ്യാപനം വലിയ തോതില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. കാര്‍ഷിക-തോട്ടം മേഖലകള്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നത്.
തൊഴിലിടങ്ങള്‍ക്കും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിലും ഇളവുണ്ടാകും. പൊതുഗതാഗതം പാടില്ലെന്നും മദ്യശാലകള്‍ തുറക്കരുതെന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനവും നിയന്ത്രണം തുടരും. രണ്ടാം ഘട്ട ലോക്ക് ഡൗണിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അമിത ഉളവ് നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ് ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് അഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല കത്തയക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവ് പ്രഖ്യാപിക്കരുതെന്നാണ് കേന്ദ്ര വ്യക്തമാക്കുന്നത്. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ കേരളത്തിന് സ്വന്തം നിലയ്ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അന്തർസംസ്ഥാന, ജില്ലാ മെട്രോ, ബസ് സർവീസുകള്‍ക്കുള്ള വിലക്ക് തുടരും.
ചതിച്ചത് ചൈന തന്നെ?: വിവരം നേരത്തെ അറിഞ്ഞു, പക്ഷെ റിപ്പോര്‍ട്ട് മറച്ചു വെച്ചു
ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തും പ്രാബല്യത്തില്‍ വരും. മെഡിക്കല്‍ ലാബുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് തടസ്സമുണ്ടാവില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചന്തകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കും. ആംബുലന്‍സുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഇലക്ട്രിക്, പ്ലംബിങ്, മരപ്പണികൾ അനുവദിക്കും, കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി നല്‍കാം. തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍, കശുവണ്ടി സംസ്കരണ കേന്ദ്രങ്ങള്‍ തുറക്കാം. എന്നാല്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്താം. എന്നാല്‍ തൊഴിലാളികള്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എന്നിങ്ങനെയാണ് കേന്ദ്രം പ്രഖ്യാപിച്ച പ്രധാന ഇളവുകള്‍.
'ഡാറ്റാ കച്ചവടം; സ്പ്രിംങ്കളര്‍ ഇടപാടില്‍ സിപിഎം പി.ബി നിലപാടെന്ത് ?'