നെടുമുടി വേണു തിലകന്റെ റോളുകള്‍ തട്ടിയെടുത്തോ? മറുപടിയുമായി ലോഹിതദാസിന്റെ ഭാര്യ
തിരുവനന്തപുരം: മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെയും അമ്മ എന്ന സംഘടനയെയും നിശിതമായി വിമര്‍ശിച്ചിരുന്ന നടനായിരുന്നു തിലകന്‍. അതിന്റെ പേരില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുക വരെ ചെയ്തിരുന്നു. ഈ പോരാട്ടത്തിന് പുറമേ സിനിമയിലെ ഏറ്റവും പ്രശസ്തമായ ആരോപണങ്ങളായിരുന്നു നെടുമുടി വേണുവിനെതിരെ തിലകന്‍ ഉന്നയിച്ചത്. തന്റെ അവസരങ്ങള്‍ നെടുമുടി തട്ടിയെടുക്കുന്നു എന്നായിരുന്നു ആരോപണം.
അതേസമയം തട്ടിയെടുത്ത റോളുകളെല്ലാം പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസിന്റെ സിനിമകളിലേത് ആയിരുന്നു. ഇതിന് മറുപടി ആയി എത്തിയിരിക്കുകയാണ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്. നെടുമുടി റോളുകള്‍ തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമാണെന്നാണ് സിന്ധുവിന്റെ വെളിപ്പെടുത്തല്‍. കൗമുദി ടിവിക്കനുവദിച്ച അഭിമുഖത്തിലാണ് ദീര്‍ഘകാലം നീണ്ടു നിന്ന ശീതയുദ്ധത്തിന്റെ വാദം സിന്ധു പൊളിച്ചത്.
ചലച്ചിത്ര മേഖല അവഗണിച്ചോ
മലയാളിക്ക് എക്കാലവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ലോഹിതദാസിനെ മലയാള സിനിമാ ലോകം അവഗണിച്ചു എന്ന് ദീര്‍ഘകാലമായി ആരോപണം നിലനില്‍ക്കുന്നുണ്ട്. ലോഹിതദാസ് മരിച്ച ശേഷം സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തിന്റെ കുടുംബത്തെ വിളിക്കുക പോലും ചെയ്തില്ലെന്ന ആരോപണത്തെയും സിന്ധു തള്ളിക്കളയുന്നുണ്ട്. കണ്ടാല്‍ എപ്പോഴും സംസാരിക്കുന്ന പ്രകൃതമാണ് അവരുടേതെന്നും ലോഹിയുടെ സിനിമകളില്‍ അവര്‍ അഭിനയിച്ചത് കൊണ്ടാണ് മൂല്യമേറിയതെന്നും സിന്ധു പറയുന്നു.
തിലകന്റെ ആരോപണം ശരിയല്ല
വര്‍ഷങ്ങളായി നില നില്‍ക്കുന്ന ആരോപണമാണ് നെടുമുടി വേണു തിലകന്റെ അവസരങ്ങള്‍ തട്ടിയെടുത്തു എന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സിന്ധു പറയുന്നു. സിനിമകളില്‍ താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നുവെന്നും തനിക്ക് അതുകൊണ്ട് വേഷങ്ങളും നഷ്ടമായി എന്നായിരുന്നു തിലകന്റെ ആരോപണം. ഹിസ്‌ഹൈനസ് അബ്ദുള്ളയിലും ഭരത്തിലും നെടുമുടി വേണുവിന് ലഭിച്ച വേഷങ്ങള്‍ തനിക്ക് ലഭിക്കേണ്ടതായിരുന്നു എന്നായിരുന്നു തിലകന്‍ ആവശ്യപ്പെട്ടത്.
നെടുമുടി അനുയോജ്യന്‍
ഭരതത്തിലെയും ഹിസ് ഹൈനസ് അബ്ദുള്ളയിലും നെടുമുടി വേണു ചെയ്ത വേഷങ്ങള്‍ ലോഹിതദാസ് അദ്ദേഹത്തിനെ തന്നെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നും സിന്ധു വ്യക്തമാക്കി. തിലകന്റെ വേണു നെടുമുടി ഒരിക്കലും തട്ടിയെടുത്തിട്ടില്ല. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് കൊടുക്കു എന്ന് ലോഹിക്ക് വാശിയുണ്ടായിരുന്നുവെന്നും സിന്ധു പറഞ്ഞു. അതേസമയം വേഷം നല്‍കിയില്ല എന്നത് തിലകന്റെ തോന്നല്‍ മാത്രമാണെന്നും സിന്ധു വ്യക്തമാക്കി.
തിലകന് സംസ്ഥാന അവാര്‍ഡ്
1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ലോഹിതദാസിന്റെ തിരക്കഥകള്‍ കാരണമാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു. തിലകന്റെ തോന്നല്‍ മാത്രമായിരുന്നു മറ്റുള്ളതെല്ലാം. ഇല്ലാത്തത് പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് വിഷയം ഉണ്ടായിട്ടുണ്ടാകാമെന്നും സിന്ധു പറയുന്നു. അതേസമയം അത്തരം തോന്നലുകള്‍ വിളിച്ചു പറയുന്നത് പലപ്പോഴും പലര്‍ക്കും അദ്ദേഹത്തോട് നീരസത്തിന് കാരണമായിട്ടുണ്ടാകാമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഭരതത്തിലെ വേഷം
ഭരതത്തിലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലും നെടുമുടി വേണുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. തമ്പുരാന്‍ റോളുകള്‍ തിലകന്റെ കരിയറില്‍ കുറവായത് കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് എന്ന് പണ്ടേ അഭ്യൂഹങ്ങളുണ്ടായിരുന്നു. നെടുമുടിയും തിലകനും മുമ്പ് സമാന രീതിയിലുള്ള റോളുകള്‍ ചെയ്തിരുന്നതും ആരോപണങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാണ് ലോഹിതദാസ് മുമ്പ് ഇക്കാര്യങ്ങള്‍ തള്ളിയിരുന്നെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരുന്നു.
പൊന്നമ്മച്ചീ; ലളിതമായി പറയുന്നു! മരിച്ചവരെ വിട്ടേക്കൂ, കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മി തിലകൻ
രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍; യുവതികള്‍ പ്രവേശിച്ചാല്‍ പ്ലാന്‍ ബി പദ്ധതിയിട്ടു, അശുദ്ധമാക്കും