വയനാട് ടി സിദ്ദിഖിന്, തമ്മിൽ തല്ലി ചെന്നിത്തലയും ഉമ്മൻചാണ്ടിയും, ഗ്രൂപ്പ് പോരിൽ രാഹുൽ ഗാന്ധിക്ക് കലി
Recommended Video
ദില്ലി: നാല് പ്രധാനപ്പെട്ട സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവാതെ ത്രിശങ്കുവിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ സീറ്റുകളിലേക്കാണ് ഇനിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടില്ലാത്തത്.
വയനാട് സീറ്റിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ പിടിവലി തുടരുന്നതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാട് വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഗ്രൂപ്പുകളുടെ ഈ പിടിവലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീര്‍ത്തും അതൃപ്തനാണ്.
നാലിൽ കുടുങ്ങി കോൺഗ്രസ്
യുഡിഎഫില്‍ 16 സീറ്റുകളിലേക്ക് കോണ്‍ഗ്രസും ബാക്കി നാല് സീറ്റുകളിലേക്ക് സഖ്യകക്ഷികളുമാണ് മത്സരിക്കുന്നത്. 12 സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പലവട്ട ചര്‍ച്ചകള്‍ക്ക് ശേഷവും സാധിച്ചിട്ടില്ല.
വയനാട് സിദ്ദിഖിന് വേണം
വയനാട് ആണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനുളള പ്രധാന കാരണം. നിലവില്‍ ഐ ഗ്രൂപ്പിന്റെ കൈവശമാണ് വയനാട് സീറ്റ്. ഇത് വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ടി സിദ്ദിഖിനെ വയനാട്ടില്‍ നിന്ന് മത്സരിപ്പിക്കണം എന്ന ആവശ്യത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും.
വിട്ടുതരില്ലെന്ന് ചെന്നിത്തല
എന്നാല്‍ സീറ്റ് വിട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് ചെന്നിത്തലയും കൂട്ടരും നിലപാട് എടുത്തതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്. ഷാനിമോള്‍ ഉസ്മാന്‍, കെപി അബ്ദുള്‍ മജീദ്, പിഎം നിയാസ്, വിവി പ്രകാശ് എന്നിവരുടേതാണ് ചെന്നിത്തല മുന്നോട്ട് വെയ്ക്കുന്ന പേരുകള്‍.
വഴങ്ങാതെ ഉമ്മൻ ചാണ്ടി
സിദ്ദിഖിനെ വടകരയില്‍ മത്സരിപ്പിക്കാം എന്ന നിര്‍ദേശം ചെന്നിത്തല മുന്നോട്ട് വെച്ചുവെങ്കിലും എ ഗ്രൂപ്പ് വഴങ്ങിയില്ല. മാത്രമല്ല വയനാട് ഇല്ലെങ്കില്‍ മത്സരിക്കാനില്ല എന്ന നിലപാട് സിദ്ദിഖും കൈക്കൊണ്ടു. ആലപ്പുഴ സീറ്റ് സിദ്ദിഖിന് നല്‍കാം എന്ന ഫോര്‍മുലയ്ക്കും എ ഗ്രൂപ്പ് ഇതുവരെ വഴങ്ങാന്‍ തയ്യാറായിട്ടില്ല.
ഷാനിമോൾ ആലപ്പുഴയിൽ
ആലപ്പുഴ ഷാനിമോള്‍ ഉസ്മാന് നല്‍കാനാണ് ഏറ്റവും ഒടുവില്‍ സാധ്യത തെളിയുന്നത്. വയനാട് ടി സിദ്ദിഖിനോ അബ്ദുള്‍ മജീദിനോ ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം സമവായ സ്ഥാനാര്‍ത്ഥിയായി വിവി പ്രകാശിനും സാധ്യതയേറെയാണ്. വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണന്റെ പേര് സജീവമായി ഉയര്‍ന്ന് കേട്ടിരുന്നു.
വിദ്യയ്ക്ക് സാധ്യതയില്ല
എന്നാല്‍ അവസാന ലാപ്പില്‍ വിദ്യാ ബാലകൃഷ്ണന്റെ സാധ്യതകള്‍ മങ്ങുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് പ്രവീണ്‍ കുമാറിനെ വടകരയില്‍ പി ജയരാജന് എതിരെ കളത്തില്‍ ഇറക്കിയേക്കും. കൊല്ലം ഡിസിസി പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയെ വടകരയില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.
മത്സരിക്കാനില്ലെന്ന് ബിന്ദു കൃഷ്ണ
സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ സാന്നിധ്യം കുറവാണ് എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ബിന്ദു കൃഷ്ണയെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ദില്ലിയില്‍ എത്തിയ ബിന്ദു കൃഷ്ണ തനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല എന്ന് മുല്ലപ്പളളി രാമചന്ദ്രനെ അറിയിക്കുകയായിരുന്നു.
പണച്ചിലവ് താങ്ങാനാകില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വന്‍ പണച്ചിലവ് അടക്കം ചൂണ്ടിക്കാട്ടിയാണ് ബിന്ദുകൃഷ്ണ മത്സരത്തില്‍ നിന്നും പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് സീറ്റിന്റെ കാര്യത്തില്‍ ഒരു തീരുമാനമായാല്‍ ബാക്കി മൂന്ന് സീറ്റുകളിലും വലിയ പ്രശ്‌നങ്ങളില്ലാതെ തന്നെ സ്ഥാനാര്‍ത്ഥികളെ ഉറപ്പിക്കാനാവും.
രാഹുല്‍ ഗാന്ധി അതൃപ്തൻ
വയനാടിന്റെ പേരില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തല്ലുന്നതിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിലും രാഹുല്‍ ഗാന്ധി അതൃപ്തനാണ് എന്നാണ് സൂചന. അന്തിമ തീരുമാനം എടുക്കാനുളള ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ഇന്ന് ദില്ലിയില്‍ എത്തും. ഇനിയും സമവായത്തില്‍ എത്തിയില്ലെങ്കില്‍ വയനാടിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും.
അടുർ പ്രകാശ് ആറ്റിങ്ങലിൽ
വയനാട്ടില്‍ സാധ്യത മങ്ങിയതോടെ ഷാനിമോള്‍ ഉസ്മാന്‍ ദില്ലിയില്‍ നിന്നും ആലപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലിന്റെ കാര്യത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ഒരു ധാരണയില്‍ എത്തിയിട്ടുണ്ട്. അടൂര്‍ പ്രകാശ് ആണ് ആറ്റിങ്ങലില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുക എന്ന് ഉറപ്പായിരിക്കുന്നു.
മോദിയും അമിത് ഷായും മീൻ കഴിക്കില്ല, ബിജെപിയിൽ ചേരാൻ അതാണ് പ്രതിബന്ധം, ട്രോളി ജയശങ്കർ!