അമേഠിയും കോണ്‍ഗ്രസിനെ കൈവിടുന്നു? 20000 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി പിന്നില്‍
ലക്നൗ: വയനാടില്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നപ്പോള്‍ സിറ്റിങ് സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയുടെ ശക്തമായ വെല്ലുവിളിയാണ് അമേഠിയില്‍ രാഹുലിന് ഉയര്‍ത്തുന്നത്. വോട്ടെണ്ണല്‍ ആദ്യ മൂന്ന് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ 20000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി ലീഡ് ചെയ്യുന്നത്.
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ പിന്തുണയും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചെങ്കിലും അതൊന്നും വലിയ തോതില്‍ വോട്ടായി മാറിയില്ലെന്നാണ് ഈ ഘട്ടത്തില്‍ വ്യക്തമാവുന്നത്. 2014 ലും സ്മൃതി ഇറാനി തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ എതിരാളി. അമേഠിയില്‍ തോല്‍വി ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് ശരിവെക്കുന്ന രീതിയിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂരോഗമിക്കുന്നത്.
2014 ല്‍ തോറ്റെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലായിരുന്നു ബിജെപിയും സ്മൃതി ഇറാനിയും. എക്കാലത്തും കോൺഗ്രസിനെ പിന്തുണച്ച അമേഠിയിൽ നിന്ന് അടുത്തിടെയായി ലഭിക്കുന്ന സൂചനകൾ രാഹുലിന് പ്രതീക്ഷയ്ക്ക് വക നൽകുന്നതായിരുന്നില്ല. മണ്ഡലത്തിൽ ശക്തമായ സ്വാധീനല്ലാതിരുന്ന ബിജെപി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വലിയ മുന്നേറ്റമാണ് മണ്ഡലത്തില്‍ ഉണ്ടാക്കിയത്.