എറണാകുളത്ത് പെട്ടി തുറക്കുമ്പോൾ കണ്ണന്താനം കറുത്ത കുതിരയാകും! റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ബിജെപി
കൊച്ചി: വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോളം നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനിയുളളത് ദിവസങ്ങള്‍ മാത്രമാണ്. കേരളം ആര്‍ക്കൊപ്പമെന്ന് 23ാം തിയ്യതി അറിയാം. ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും നടന്നത്. മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷകള്‍ ഇക്കുറിയുണ്ട്.
യുഡിഎഫ് കോട്ടയായ എറണാകുളത്ത് അട്ടിമറി വിജയം സ്വന്തമാക്കാനാണ് എല്‍ഡിഎഫ് കരുത്തനായ പി രാജീവിനെ ഇറക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കുക ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കണ്ണന്താനം കറുത്ത കുതിരയാവും
മണ്ഡലം മാറി വോട്ട് ചോദിച്ചത് അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയയിലും പുറത്തും ട്രോളുകള്‍ക്കിരയായിട്ടുണ്ട് കണ്ണന്താനം. എന്നാല്‍ 23ാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണന്താനം കറുത്ത കുതിരയായി മാറും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
ഒരു ലക്ഷം തികച്ചില്ല
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ആയിരുന്നു. അന്ന് പാര്‍ട്ടിക്ക് മണ്ഡലം നല്‍കിയ വോട്ട് ഒരു ലക്ഷം തികച്ച് ഇല്ലായിരുന്നു. 99,003 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ഇക്കുറി ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കി.
2 ലക്ഷത്തിന് മുകളിൽ
ഇക്കുറി കണ്ണന്താനം 2014ല്‍ ലഭിച്ചതിനേക്കാള്‍ 1,17,000 വോട്ടുകള്‍ അധികം നേടും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എറണാകുളത്ത് ബിജെപി ഇതുവരെ കാഴ്ച വെച്ചതില്‍ വെച്ച് ഏറ്റവും മികച്ച വോട്ട് നേട്ടമായിരിക്കുമിത്. കണ്ണന്താനത്തിന് 2.17 ലക്ഷം വോട്ട് കിട്ടിയേക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.
തൃപ്പൂണിത്തുറയും കളമശ്ശേരിയും
എറണാകുളത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പാര്‍ട്ടി കണക്കുകള്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എറണാകുളത്ത് ലഭിച്ചത് 1,43,572 വോട്ടുകള്‍ ആയിരുന്നു. അന്നും ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേട്ടമുണ്ടാക്കിയത് തൃപ്പൂണിത്തുറയിലായിരുന്നു.
വോട്ട് ഇരട്ടിക്കും
തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് അന്ന് 29,843 വോട്ടുകള്‍ ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 16,676 വോട്ടുകള്‍ മാത്രമായിരുന്നു. അതിന്റെ ഇരട്ടി വോട്ടുകള്‍ ഇക്കുറി തൃപ്പൂണിത്തുറയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിക്കും എന്നാണ് മണ്ഡലം ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന കണക്ക്.
കളമശ്ശേരിയിൽ വോട്ടുയർത്തും
കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് 17,558 ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ അത് 24244 വോട്ടുകള്‍ ആയി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കണ്ണന്താനം കളമശ്ശേരിയില്‍ നിന്ന് 37000 വോട്ട് പിടിക്കുമെന്നാണ് ബിജെപിയുടെ കണക്ക്.
കൊച്ചിയിലും വൈപ്പിനിലും കുറവ്
കൊച്ചിയില്‍ നിന്നും വൈപ്പിനില്‍ നിന്നുമാണ് ബിജെപി ഇക്കുറി ഏറ്റവും കുറവ് വോട്ടുകള്‍ പ്രതീക്ഷിക്കുന്നത്. കൊച്ചിയിലും വൈപ്പിനിലുമായി 22,000 വോട്ടുകള്‍ കണ്ണന്താനം സ്വന്തമാക്കിയേക്കും. തൃക്കാക്കരയില്‍ നിന്നും എറണാകുളത്ത് നിന്നുമായി 31,000 വോട്ടുകള്‍ വീതവും കണ്ണന്താനത്തിന് ലഭിച്ചേക്കുമെന്നാണ് ബിജെപിയുടെ കണക്കുകള്‍.
ശബരിമല തന്നെ വിഷയം
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ എന്ന പോലെ ശബരിമല സ്ത്രീ പ്രവേശന വിവാദമാണ് എറണാകുളം മണ്ഡലത്തിലും ബിജെപിക്ക് കൂടുതല്‍ വോട്ട് നേടാന്‍ സഹായിക്കുക എന്നതാണ് ബിജെപി വിലയിരുത്തല്‍. കണ്ണന്താനത്തിന് ജില്ലയിലുളള ബന്ധങ്ങളും ബിജെപിക്ക് വോട്ട് നേടിക്കൊടുക്കും എന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തുന്നു.
ഹൈബി തന്നെ വിജയി
യുഡിഎഫിന്‌റെ ഉറച്ച മണ്ഡലമായ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനും ഇക്കുറി വിജയപ്രതീക്ഷയുണ്ട്. എന്നാല്‍ പിസി തോമസിന് പകരം ഇറക്കിയ ഹൈബി ഈഡനിലൂടെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഹൈബി ഈഡന്‍ ചുരുങ്ങിയത് അന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി രാജീവിനെ തോല്‍പ്പിക്കും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.
ഏഴിടത്തും യുഡിഎഫ് മുന്നേറ്റം
ഹൈബിയുടെ നിയോജക മണ്ഡലമായ എറണാകുളത്ത് നിന്നും പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്്. പറവൂരില്‍ നിന്ന് പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷവും കൊച്ചിയില്‍ 28,000 വരെ വോട്ടിന്റെ ഭൂരിപക്ഷവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. തൃപ്പൂണിത്തുറയിലും വൈപ്പിന്‍, തൃക്കാക്കര മണ്ഡലങ്ങളിലും യുഡിഎഫ് മുന്‍തൂക്കം പ്രതീക്ഷിക്കുന്നുണ്ട്.
ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ
അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി