രണ്ട് വർഷത്തിനിടെ ഇരട്ടി വോട്ട്! സുരേഷ് ഗോപിയെ നിർത്തി ബിജെപി ഒരുങ്ങുന്നത് വലിയ കളിക്ക്!
Recommended Video
തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയതോടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മത്സരം താരപ്പൊലിമയേറിയതായി മാറിയിരിക്കുകയാണ്... നേരത്തെ ബിഡിജെഎസിന് നല്‍കിയ സീറ്റാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പളളി വയനാടന്‍ ചുരം കയറിയതോടെയാണ് സുരേഷ് ഗോപിക്ക് നറുക്ക് വീണത്. ബിജെപി അതിവേഗത്തില്‍ വളരുന്ന ജില്ലയാണ് തൃശൂര്‍. രണ്ട് വര്‍ഷത്തിനിടെ വോട്ട് ഇരട്ടിയായതാണ് ബിജെപിക്കുളള പ്രതീക്ഷയും ഇടത്-വലത് മുന്നണികളുടെ നെഞ്ചിടിപ്പിക്കുന്നതും.
ബിജെപി വളരുന്നു
സിപിഐയുടെ സിറ്റിംഗ് സീറ്റായ തൃശൂരിനെ സംസ്ഥാനത്തെ ഏറ്റവും ജയസാധ്യതയുളള എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി വലിയ വേഗത്തില്‍ വളരുന്ന ജില്ലയാണ് തൃശൂര്‍. അതുകൊണ്ട് തന്നെ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷകളും ഇവിടെയുണ്ട്.
ആദ്യം തുഷാർ
ബിഡിജെഎസിന് നല്‍കിയ സീറ്റില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് തുഷാര്‍ വെളളാപ്പളളിയെ ആയിരുന്നു. മണ്ഡലത്തിൽ ജനസമ്പർക്കമടക്കം തുഷാർ പ്രചാരണവും തുടങ്ങി. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെ തുഷാര്‍ വെള്ളാപ്പളളി മണ്ഡലം മാറി.
നറുക്ക് സുരേഷ് ഗോപിക്ക്
പിന്നാലെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് സുരേഷ് ഗോപിയെ തൃശൂരിലേക്ക് ഇറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ മത്സരിക്കുന്നത് എന്നാണ് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബിജെപി വലിയ കളിക്ക് തന്നെയാണ് ഒരുങ്ങുന്നതെന്ന് വ്യക്തം.
സിപിഐയുടെ മണ്ഡലം
സിപിഐയുടെ രാജാജി മാത്യു തോമസും കോണ്‍ഗ്രസിലെ ടിഎൻ പ്രതാപനും ആണ് തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ എതിരാളി. തൃശൂരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുപോലെ ശക്തരാണ്. 2014ല്‍ നേടിയ വോട്ട് എല്‍ഡിഎഫ് 2016 ആയപ്പോള്‍ തൃശൂരില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
വോട്ട് വർധനവും കുറവും
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3, 89, 209 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 4, 71, 252 ആയി ഉയര്‍ന്നു. യുഡിഎഫിന് 2014ല്‍ 3, 50,982 വോട്ടുകളും 2016ല്‍ 3, 48, 628 വോട്ടുകളും ലഭിച്ചു. ബിജെപിയാവട്ടെ രണ്ട് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ വോട്ട് കൂട്ടി.
അടിയൊഴുക്ക് കാത്ത് ബിജെപി
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 1,02,681 വോട്ടുകളാണെങ്കില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിരട്ടിച്ചു. 2,05, 785 വോട്ടുകള്‍ ബിജെപിക്ക തൃശൂരില്‍ നിന്ന് ലഭിച്ചു. ഇത്തവണ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ അടിയൊഴുക്ക് മണ്ഡലത്തില്‍ ബിജെപി പ്രതീക്ഷിക്കുന്നു.
ഏറ്റവും കൂടുതൽ വോട്ട് നേടിയ ജില്ല
യുഡിഎഫിനുളള വോട്ടുകള്‍ ബിജെപിയിലേക്ക് ഇത്തവണ മറിയുമെന്നാണ് വിലയിരുത്തപ്പെടുന്നതും.. 2016ലും അത് തന്നെയാണ് സംഭവിച്ചത് എന്നാണ് ചില വാദങ്ങള്‍. ആ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയും ബിഡിജെഎസും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ജില്ലയാണ് തൃശൂര്‍.
നായർ വോട്ടുകൾ
സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ നടന്റെ താരപ്രഭാവവും എതിരാളികള്‍ക്ക് വെല്ലുവിളിയാണ്. സിപിഐയും കോണ്‍ഗ്രസും പ്രചാരണത്തില്‍ ഏറെ മുന്നിലാണ് എന്നത് സുരേഷ് ഗോപിയെ ബാധിച്ചേക്കില്ല. നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് വരാന്‍ സുരേഷ് ഗോപി മത്സരിക്കുന്നത് സഹായിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.
പിടിച്ചെടുത്ത സീറ്റ്
2014ല്‍ യുഡിഎഫില്‍ നിന്നും സിഎന്‍ ജയദേവനിലൂടെയാണ് എല്‍ഡിഎഫ് തൃശൂര്‍ പിടിച്ചെടുത്തത്. യുഡിഎഫിനെ കെസി ധനപാലനെ 38,227 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയദേവന്‍ തോല്‍പ്പിച്ചു. തുടര്‍ച്ചയായി ഒരു മുന്നണിയേയും പിന്തുണയ്ക്കാത്ത മണ്ഡലമാണ് തൃശൂര്‍.
ഭാഗ്യപരീക്ഷണം
പത്ത് തവണ മണ്ഡലം ഇടത്തോട്ട് ചാഞ്ഞിട്ടുണ്ട്. അഞ്ച് തവണ യുഡിഎഫിനൊപ്പവും മണ്ഡലം നിന്നു. ഇത്തവണ ടിഎന്‍ പ്രതാപനിലൂടെ തൃശൂര്‍ തിരിച്ച് പിടിക്കാനാവും എന്നാണ് യുഡിഎഫ് പ്രതീക്ഷ. സിറ്റിംഗ് എംപിക്ക് സീറ്റ് കൊടുക്കാതെ രാജാജി മാത്യുവിനെ ഇറക്കിയാണ് എല്‍ഡിഎഫ് ഭാഗ്യം പരീക്ഷിക്കുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയെ വീഴ്ത്താൻ പുതിയ തന്ത്രം! തിരുവനന്തപുരത്ത് നിന്ന് ഇടതിന്റെ അപരൻ!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ