സീറ്റ് ഉണ്ണിത്താന്.. സീറ്റില്ലാത്ത കാസർഗോട്ടെ പ്രമുഖനെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം
കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിപ്പിക്കാനുളള കോണ്‍ഗ്രസ് തീരുമാനത്തില്‍ ജില്ലാ നേതൃത്വം ഇടഞ്ഞ് നില്‍ക്കുകയാണ്. കാസര്‍ഗോഡ് ഡിസിസി പ്രസിഡണ്ട് സുബ്ബയ്യ റെയെ മണ്ഡലത്തില്‍ മത്സരിപ്പിക്കും എന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ഉണ്ണിത്താന്‍ രംഗപ്രവേശം ചെയ്തത്.
എൻഡിഎയ്ക്ക് 300 മുതൽ 310 വരെ സീറ്റുകൾ, കൂറ്റൻ വിജയമെന്ന് പ്രവചനം.. ദയനീയം കോൺഗ്രസ്!
കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ കാസര്‍ഗോഡ് വേണ്ട എന്നാണ് ജില്ലയിലെ നേതാക്കളുടെ നിലപാട്. ഡിസിസി ഭാരവാഹികള്‍ പ്രതിഷേധ സൂചകമായി രാജിക്ക് ഒരുങ്ങിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട ബി സുബ്ബയ്യ റെ കോണ്‍ഗ്രസ് വിട്ടേക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിലുളളത്.
കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ബിജെപി വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടോം വടക്കന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് പിഎസ് ശ്രീധരന്‍ പിളള പറയുന്നു. കെവി തോമസിനേയും പിജെ കുര്യനേയും ബിജെപി സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെയാണ് സുബ്ബയ്യയേയും ബിജെപി ചാക്കിടാന്‍ ശ്രമിക്കുന്നുവെന്ന സൂചന പുറത്ത് വന്നിരിക്കുന്നത്.
കാസര്‍ഗോഡ് സീറ്റ് നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ സുബ്ബയ്യയെ ബിജെപി പ്രാദേശിക നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാക്കള്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് ബാലകൃഷ്ണ ഷെട്ടി വഴി ചില നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് സുബ്ബയ്യയെ അനുനയിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല എന്നാണ് സുബ്ബയ്യ പ്രതികരിച്ചിരിക്കുന്നത്.