കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റല്ല... ബിജെപി നേടുക അഞ്ച് സീറ്റുകളെന്ന് ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷൻ!
കൊച്ചി: ബിജെപിക്ക് വലിയ പ്രതീക്ഷയുളള ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ കേരളത്തിലേത്. ശബരിമല വിവാദം ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുമെന്നും ബിജെപിക്ക് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരവും കെ സുരേന്ദ്രന്‍ മത്സരിക്കുന്ന പത്തനംതിട്ടയുമാണ് ബിജെപിക്ക് ഏറ്റവും അധികം പ്രതീക്ഷയുളളത്. എന്നാല്‍ ബിജെപി കേരളത്തില്‍ ഒന്നോ രണ്ടോ അല്ല, അഞ്ച് സീറ്റുകള്‍ നേടും എന്നാണ് ദേശീയ ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്റെ പ്രവചനം.
തലസ്ഥാനത്ത് ആത്മവിശ്വാസം
ഇതുവരെ പുറത്ത് വന്നിരിക്കുന്ന സര്‍വ്വകളിലെല്ലാം കേരളത്തില്‍ ബിജെപിക്ക് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കുന്നത് തിരുവനന്തപുരം സീറ്റിലാണ്. ശബരിമല വിഷയമാണ് തിരുവനന്തപുരത്ത് കുമ്മനത്തിന് നേട്ടമാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും ബിജെപിയെ തുണയ്ക്കും.
പത്തനംതിട്ടയിൽ പ്രതീക്ഷ
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ താളം തെറ്റിയിരിക്കുകയാണ്. പാര്‍ട്ടിക്കുളളില്‍ തന്നെ തരൂരിന് എതിരാളികളുണ്ട്. ഈ സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമായി വോട്ടെത്തിക്കുമെന്ന് ബിജെപി കരുതുന്നു. പത്തനംതിട്ടയില്‍ ശബരിമല വിഷയം സുരേന്ദ്രന് തുണയാകുമെന്നും ബിജെപി കരുതുന്നു.
ബിജെപിക്ക് 5 സീറ്റ്
എന്നാല്‍ ഈ രണ്ട് സീറ്റുകള്‍ മാത്രമല്ല സംസ്ഥാനത്ത് ബിജെപി അതിലും കൂടുതല്‍ സീറ്റുകള്‍ നേടി മികച്ച വിജയം കൈവരിക്കും എന്നാണ് ദേശീയ ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷനായ അബ്ദുള്‍ റഷീദ് അന്‍സാരിയുടെ പ്രവചനം. ബിജെപി അഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്ന് അന്‍സാരി പറയുന്നു. മോദി സര്‍ക്കാര്‍ മികച്ചതെന്നും അന്‍സാരി വ്യക്തമാക്കി.
മോദിയുടെ മികച്ച ഭരണം
ജനങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ച വെച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിച്ച ആദ്യത്തെ സര്‍ക്കാരാണ് മോദിയുടേത് എന്നും അന്‍സാരി പറഞ്ഞു. ന്യൂനപക്ഷത്തിലെ 33 ശതമാനം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത് മോദി സര്‍ക്കാരിന്റെ മികച്ച നേട്ടമാണ്.
മോദിയാണ് എതിരാളി
എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ എതിരാളികളാണ്. എന്നാല്‍ അവര്‍ ബംഗാളില്‍ ബിജെപിക്കെതിരെ ഒരുമിച്ച് മത്സരിക്കുന്നു. അത് തരംതാണ രാഷ്ട്രീയമാണെന്ന് അന്‍സാരി പറഞ്ഞു. മോദിയാണ് എതിരാളിയെന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു. എന്നാല്‍ മോദിയില്ലെങ്കില്‍ മാത്രമാണ് ഇവര്‍ എതിര്‍പക്ഷത്തെന്നും അന്‍സാരി ചൂണ്ടിക്കാട്ടി.
യുഡിഎഫ് തരംഗം
അഭിപ്രായ സർവ്വേകളെല്ലാം കേരളത്തിൽ യുഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത് മാതൃഭൂമി-എസി നില്‍സണ്‍ സര്‍വ്വേയാണ്. ഈ സര്‍വ്വേയില്‍ യുഡിഎഫിന് പ്രവചിച്ചിരിക്കുന്നത് 20ല്‍ 15 സീറ്റുകളാണ്. എല്‍ഡിഎഫിന് നാല് സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചനം.
13ൽ യുഡിഎഫ്
മനോരമ ന്യൂസ്- കാര്‍വി സര്‍വ്വേ പ്രകാരവും കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യത യുഡിഎഫിനാണ്. 20ല്‍ പതിമൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റുകളിലാണ് മുന്‍തൂക്കം. നാലിടത്ത് ഫലം പ്രവചനാതീതമാണ് എന്നും സര്‍വ്വേ കണ്ടെത്തുന്നു.
മുന്നിൽ ഇടത് മുന്നണി
ഇടതുമുന്നണിക്ക് 6 മുതല്‍ 14 സീറ്റുകള്‍ വരെ കേരളത്തില്‍ നിന്ന് ലഭിക്കുമെന്ന് സിഎസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വ്വേ പ്രവചിക്കുന്നു. 5 മുതല്‍ 13 സീറ്റുകള്‍ വരെ യുഡിഎഫിന് കിട്ടും എന്നാണ് പ്രവചനം. എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പറയുന്നു. പൂജ്യം മുതല്‍ 2 സീറ്റ് വരെ എന്‍ഡിഎയ്ക്ക് ലഭിച്ചേക്കാം എന്നാണ് പ്രവചനം.
എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല
റിപ്പബ്ലിക് സി വോട്ടര്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് കേരളത്തില്‍ നാല് സീറ്റില്‍ ഒതുങ്ങും. യുഡിഎഫ് 16 സീറ്റുകള്‍ നേടും. എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല. അതേസമയം ഏഷ്യാനെറ്റ് ന്യൂസും എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ യുഡിഎഫിന് 14-16 വരെ സീറ്റുകളും എല്‍ഡിഎഫിന് 3-5 സീറ്റുകളും എന്‍ഡിഎയ്ക്ക് 0-1 സീറ്റും പ്രവചിക്കുന്നു.
'രാഹുൽ ഗാന്ധിക്ക് വോട്ടിന് പകരം ആട്ട്, രാഹുലിന് ബുദ്ധി വളരാൻ പ്രാർത്ഥിക്കാം'! മോദിക്കൊപ്പം പിസി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ