എ ക്ലാസ് സീറ്റില്ല.. മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ, എംടി രമേശും ശോഭാ സുരേന്ദ്രനും പിന്മാറുന്നു!
Recommended Video
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാന്‍ ബിജെപിക്കായിട്ടില്ല. ഗ്രൂപ്പ് സമവാക്യങ്ങള്‍ നേരെയാകാത്തത് തന്നെയാണ് കാരണം. വിജയസാധ്യതയുളള സീറ്റ് തന്നെ ലഭിക്കാന്‍ വേണ്ടി ശ്രീധരന്‍ പിളള മുതല്‍ കെ സുരേന്ദ്രന്‍ വരെയുളള നേതാക്കള്‍ ക്യൂവിലാണ്.
പത്തനംതിട്ട സീറ്റിന്റെ കാര്യത്തിലാണ് ബിജെപിയില്‍ വലിയ തര്‍ക്കം നടക്കുന്നത്. തുഷാര്‍ വെള്ളാപ്പളളി തൃശൂരില്‍ മത്സരിക്കാന്‍ സന്നദ്ധനാണ്. പത്തനംതിട്ടയില്‍ ശ്രീധരന്‍ പിളളയാണ് എങ്കില്‍ കെ സുരേന്ദ്രന്‍ മത്സരത്തില്‍ നിന്ന് പിന്മാറും. എംടി രമേശും പിന്മാറാനുളള സന്നദ്ധത അറിയിച്ചിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വിവരം.
പത്തനംതിട്ട ഉറപ്പിച്ചു
ബിജെപിയുടെ എ ക്ലാസ് സീറ്റുകളില്‍ ഉളളതാണ് പത്തനംതിട്ടയും തൃശൂരും. അതായത് ഇത്തവണ ബിജെപി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങള്‍. പത്തനംതിട്ട പിഎസ് ശ്രീധരന്‍ പിളള ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. പത്തനംതിട്ടയ്ക്ക് വേണ്ടി സുരേന്ദ്രനും രമേശും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല.
മത്സരിക്കാനില്ലെന്ന് രമേശ്
പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കാനില്ല എന്നാണ് എംടി രമേശ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് മത്സരിപ്പിക്കാന്‍ നീക്കമുണ്ടെങ്കിലും രമേശിന് താല്‍പര്യമില്ല. എറണാകുളം സീറ്റ് ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുക്കുകയാണ് എങ്കില്‍ പകരം കോഴിക്കോടാവും വിട്ട് നല്‍കുക.
ത്രിശങ്കുവിൽ സുരേന്ദ്രൻ
അപ്പോള്‍ താല്‍പര്യമുണ്ടെങ്കില്‍ കൂടി കോഴിക്കോട് എംടി രമേശിന് ലഭിക്കാന്‍ സാധ്യത ഇല്ല. അങ്ങനെ വരുമ്പോള്‍ രമേശ് മത്സരത്തില്‍ നിന്ന് പിന്മാറി സംഘടാന ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബിജെപിക്ക് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത് കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്ത്വ കാര്യത്തിലാണ്.
തുഷാർ തയ്യാർ
തുടക്കം മുതല്‍ക്കേ തൃശൂരിനും പത്തനംതിട്ടയ്ക്കും വേണ്ടിയാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്. പത്തനംതിട്ട കൈവിട്ട് പോയെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. അതേസമയം തൃശൂരും സുരേന്ദ്രന് ലഭിക്കാന്‍ സാധ്യതയില്ല. കാരണം ബിഡിജെഎസിന്റെ തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ആ സ്വപ്നം പൊലിഞ്ഞു
അമിത് ഷാ അടക്കം വന്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് തുഷാര്‍ വെളളാപ്പളളി സമ്മതം മൂളിയിരിക്കുന്നത്. ഇതോടെ തൃശൂര്‍ സീറ്റെന്ന സുരന്ദ്രന്റെ സ്വപ്‌നം പൊലിഞ്ഞിരിക്കുന്നു. ഈ രണ്ട് സീറ്റുകളും ഇല്ലെങ്കില്‍ മത്സരിക്കാനില്ല എന്നാണ് സുരേന്ദ്രന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
സുരേന്ദ്രൻ വേണമെന്ന് ആർഎസ്എസ്
അതേസമയം സുരേന്ദ്രനെ മത്സരത്തിന് ഇറക്കാതിരിക്കുന്നതിനോട് ആര്‍എസ്എസിന് തീര്‍ത്തും വിയോജിപ്പാണ്. മത്സരിച്ചാല്‍ വിജയസാധ്യതയുളള ബിജെപിയിലെ വിരലില്‍ എണ്ണാവുന്ന നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. അതുകൊണ്ട് തന്നെ സുരേന്ദ്രനെ ഒഴിവാക്കാന്‍ ആര്‍എസ്എസ് തയ്യാറാവില്ല എന്നാണ് സൂചന
ശോഭയും പിന്മാറുന്നു
പാലക്കാട് ശോഭാ സുരേന്ദ്രന്‍ മത്സരിച്ചേക്കും എന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ആറ്റിങ്ങലിലേക്ക് മാറാന്‍ ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങിയിട്ടില്ല. പാലക്കാട് സീറ്റില്‍ സി കൃഷ്ണകുമാര്‍ ആയിരിക്കും മത്സരിക്കുക എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.
നവാഗതർക്ക് സീറ്റ്
അങ്ങനെ വന്നാല്‍ ശോഭാ സുരേന്ദ്രനും ഇത്തവണ മത്സരത്തിന് ഉണ്ടായേക്കില്ല. കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗമായ മുന്‍ പിഎസ് സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയില്‍ മത്സരിപ്പിച്ചേക്കും എന്ന് സൂചനയുണ്ട്. ബിജെപിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന് ചാലക്കുടി നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കണ്ണന്താനം കൊല്ലത്ത്
ടോം വടക്കനെ എറണാകുളം സീറ്റിലേക്കും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പത്തനംതിട്ടയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്ത് ഉണ്ടെങ്കിലും അദ്ദേഹത്തെ കൊല്ലത്ത് മത്സരിപ്പിച്ചേക്കും എന്നാണ് സൂചന. കൊല്ലത്ത് സുരേഷ് ഗോപിയുടേയും ആനന്ദ ബോസിന്റെയും പേരുകളും ബിജെപിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.
ഇന്ന് ചർച്ചകളില്ല
കണ്ണൂര്‍ സീറ്റില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭനെ ആണ് പരിഗണിക്കുന്നത് എന്ന് സൂചനയുണ്ട്. നിലവില്‍ സീറ്റുറപ്പിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കോട്ടയത്ത് പിസി തോമസും മാത്രമാണ്. പരീക്കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഔദ്യോഗിക തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടക്കില്ല. നാളെ ര്‍ച്ചകള്‍ പുനരാരാംഭിക്കും.
വയനാട് ടി സിദ്ദിഖിന്, തമ്മിൽ തല്ലി ചെന്നിത്തലയും ഉമ്മൻചാണ്ടിയും, ഗ്രൂപ്പ് പോരിൽ രാഹുൽ ഗാന്ധിക്ക് കലി