പ്രേമചന്ദ്രനെ വീഴ്ത്താൻ നേരിട്ടിറങ്ങി പിണറായി വിജയൻ!കൊല്ലത്തേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
കൊല്ലം: ദേശീയ പാര്‍ട്ടിയെന്ന പദവി നിലനിര്‍ത്താനുളള പരമാവധി സീറ്റുകള്‍ നേടുക എന്നത് മാത്രമല്ല കേരളത്തില്‍ സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാക്കുന്നത്. ചില മണ്ഡലങ്ങളില്‍ സിപിഎമ്മിന് ഇത്തവണ അഭിമാന പോരാട്ടമാണ്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പി ജയരാജനെ ഇറക്കിയ വടകരയാണ് അഭിമാനം കാക്കേണ്ട മണ്ഡലങ്ങളിലൊന്ന്. മറ്റൊന്ന് കൊല്ലവും. കൊല്ലത്തിന്റെ ചുക്കാന്‍ പിണറായി വിജയന്‍ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. അതേസമയം പിണറായിക്ക് ചെക്ക് വെയ്ക്കാന്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തന്നെ കൊല്ലത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സിപിഎം കോട്ട
സിപിഎമ്മിന് ശക്തമായ സ്വാധീനമുളള ജില്ലയാണ് കൊല്ലം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സിപിഎം തൂത്തുവാരി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പമാണ്. ഇത്തവണ കൊല്ലം തിരിച്ച് പിടിക്കുക എന്നത് സിപിഎമ്മിന് അഭിമാന പ്രശ്‌നമാണ്.
2014ലെ നാണക്കേട്
അതിന് കാരണവും ഉണ്ട്. 2014ലെ തിരഞ്ഞെടുപ്പിലെ തോല്‍വി സിപിഎമ്മിന് സമ്മാനിച്ചത് വലിയ നാണക്കേട് ആയിരുന്നു. ഇടത് മുന്നണിയില്‍ ആയിരുന്ന ആര്‍എസ്പിക്ക് 2014ല്‍ സിപിഎം കൊല്ലം സീറ്റ് നിഷേധിച്ചു. പിന്നാലെ ആര്‍എസ്പി യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറി.
തോറ്റത് എംഎ ബേബി
എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് ടിക്കറ്റില്‍ കൊല്ലത്ത് മത്സരിച്ചു. എല്‍ഡിഎഫ് അന്ന് കളത്തില്‍ ഇറക്കിയത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ ആയിരുന്നു. 4 ലക്ഷത്തിന് മുകളില്‍ വോട്ട് നേടി എംഎ ബേബിയെ മലര്‍ത്തിയടിച്ച് പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെത്തി.
പിണറായിയുടെ പരനാറി
സിപിഎമ്മിന് അന്നത്തെ ആ തോല്‍വി ഇന്നും വലിയ ക്ഷീണമായി നില്‍ക്കുന്നു. പ്രേമചന്ദ്രനെ അന്ന് പിണറായി വിജയന്‍ പരനാറി എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. പ്രേമചന്ദ്രനെ തോല്‍പ്പിക്കുക എന്നത് അന്ന് പാര്‍ട്ടി സെക്രട്ടറിയും ഇന്ന് മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കൂടി അഭിമാന പ്രശ്‌നമായി മാറിയിരിക്കുന്നു.
എങ്ങനേയും തോൽപ്പിക്കണം
എന്ത് വില കൊടുത്താലും വേണ്ടില്ല ഇത്തവണ പ്രേമചന്ദ്രനെ വീഴ്ത്തി കൊല്ലം തിരിച്ച് പിടിക്കണം എന്നാണ് പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ നിലപാടാണ് ഉളളത്. മുഖ്യമന്ത്രി നേരിട്ട് തന്നെ കൊല്ലത്തെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ഇറങ്ങുകയാണ്.
പിണറായി നേരിട്ടിറങ്ങുന്നു
സംസ്ഥാനത്ത് മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് കൊല്ലത്താണ് എന്നത് തന്നെ ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന് എത്രത്തോളം നിര്‍ണായകമാണ് എന്ന് തെളിയിക്കുന്നുണ്ട്. ഏപ്രില്‍ 1 മുതല്‍ 15 വരെയാണ് മുഖ്യമന്ത്രിക്ക് പ്രചാരണ പരിപാടികളുളളത്.
വടകരയേക്കാളും പ്രധാന്യം
ഇതില്‍ ആറെണ്ണവും കൊല്ലത്താണ്. കട്ടയ്ക്ക് മത്സരം നടക്കുന്ന വടകരയില്‍ പോലും മുഖ്യമന്ത്രിക്ക് മൂന്ന് പരിപാടികളേ ഉളളൂ എന്നോര്‍ക്കണം. മറ്റ് മണ്ഡലങ്ങളില്‍ ഒന്ന് മുതല്‍ നാല് വരെയേ മുഖ്യമന്ത്രിക്ക് പ്രചാരണ പരിപാടികളുളളൂ. മുഖ്യമന്ത്രിയെ കൂടാതെ പ്രമുഖ നേതാക്കളെല്ലാം കൊല്ലത്ത് എത്തും.
ദേശീയ നേതാക്കളും
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍ ബാലഗോപാലിന് വേണ്ടി വിഎസ് അച്യുതാന്ദനും സീതാറാം യെച്ചൂരിയും അടക്കമുളളവര്‍ കൊല്ലത്ത് എ്ത്തും. സിപിഎം പിണറായിയെ ഇറക്കിയാല്‍ അതിലും വലുത് തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് യുഡിഎഫ്. കേന്ദ്ര നേതാക്കളെ കൊല്ലത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
രാഹുലും പ്രിയങ്കയും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ കൊല്ലത്തേക്ക് പ്രചാരണത്തിന് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധി എത്തുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കൊല്ലത്ത് വിജയ പ്രതീക്ഷ ഒന്നുമില്ലെങ്കിലും കേന്ദ്ര നേതാക്കളെ കൊണ്ടുവരാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. ഇതോടെ കൊല്ലം മണ്ഡലത്തിൽ പ്രചാരണം കൊഴുക്കും.
ശരദ് പവാറും ശരദ് യാദവും സോണിയയെയും രാഹുലിനേയും കണ്ടു, ദില്ലിയിൽ നിർണായക നീക്കം!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ