'രണ്ട് പെണ്ണുങ്ങളെ മല കയറ്റിയപ്പോൾ എന്റെ ഭാര്യ വാവിട്ട് നിലവിളിച്ചു'! ഉണ്ണിത്താൻ കുരുക്കിൽ
കാസര്‍ഗോഡ്: മതത്തിന്റെയും ജാതിയുടേയും ദൈവത്തിന്റെയുമൊന്നും പേരില്‍ വോട്ട് പിടിക്കരുത് എന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. എന്നാല്‍ ശബരമല വിഷയം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും പ്രചാരണം നടത്തുന്നത്. അയ്യപ്പന്റെ പേരിലുളള വോട്ട് പിടുത്തം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുളളതാണ്.
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസം പണി കിട്ടിയിരുന്നു. കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താനും ശബരിമലയുടെ പേരില്‍ പണി ചോദിച്ച് വാങ്ങിയിരിക്കുകയാണ്.
ആദ്യം സുരേഷ് ഗോപി പെട്ടു
തൃശൂരില്‍ വെച്ച് നടന്ന എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയത്. തൃശൂര്‍ കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം തേടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.
വിവാദ പ്രസംഗം
പിന്നാലെ കോണ്‍ഗ്രസിന്റെ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും വെട്ടിലായിരിക്കുകയാണ്. ഇക്കഴിഞ്ഞ എട്ടാം തിയ്യതി പയ്യൂരിലെ അരവഞ്ചാല്‍ എന്ന സ്ഥലത്ത് ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിലാണ് ശബരിമല വിഷയം ഇടം പിടിച്ചത്.
അയ്യപ്പനെ കുറിച്ച്
പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെ: ''കലിയുഗ വരദനാണ് അയ്യപ്പന്‍. ആ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അയ്യപ്പനെ കാണാന്‍ ആരെങ്കിലുമൊരാള്‍ മാലയിട്ടാല്‍ ആ മാലയിട്ട അയ്യപ്പന്‍ ശബരമല അയ്യപ്പനിരിക്കുന്ന ആദ്ധ്യാത്മിക തലത്തിലേക്ക് ഉയരണം''.
ഭാര്യ വാവിട്ട് നിലവിളിച്ചു
''വ്രതമെടുക്കാതെ, മാലയിടാതെ ശരണം വിളിക്കാതെ പതിനെട്ടാം പടി കയറ്റാതെ ഈ രണ്ട് പെണ്ണുങ്ങളെ കൊണ്ട് പോയി മലയില്‍ കയറ്റി. എന്റെ ഭാര്യ വാവിട്ട് നിലവിളിച്ചു. അവളുടെ അമ്മ മരിച്ചപ്പോള്‍ പോലും അത്രയും കരഞ്ഞിട്ടില്ല. ശബരിമലയില്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായതില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് ദുഖമുണ്ട്. അമര്‍ഷമുണ്ട്'' എന്നാണ് പ്രസംഗം.
പരാതിയുമായി എൽഡിഎഫ്
ഈ പ്രസംഗത്തിന്റെ പേരിലാണ് ഇടത് മുന്നണി രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ജില്ലാ കളക്ടര്‍ ഡി സജിത് ബാബുവിന് പരാതി നല്‍കിയത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് എല്‍ഡിഎഫിന്റെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയായ ടിവി രാജേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഉണ്ണിത്താനെതിരെ നടപടിയെടുക്കണം
സുപ്രീം കോടതി വിധിയെ അവഹേളിക്കുന്നതിനൊപ്പം വര്‍ഗീയ ചേരിതിരിവിന് ഉണ്ണിത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഉണ്ണിത്താനെതിരെ നടപടിയെടുക്കണം എന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഉണ്ണിത്താന്റെ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.
ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തി
ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തി എന്നാണ് കളക്ടറുടെ പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. തിരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. എല്‍ഡിഎഫ് തനിക്കെതിരെ പരാതിപ്പെടുന്നത് തോല്‍വി ഭയന്നാണ് എന്നാണ് ഉണ്ണിത്താന്റെ പ്രതികരണം.
സോണിയയുടെ കാൽ തൊട്ട് തൊഴുത് മോദി! നരേന്ദ്ര മോദിയെ കാണാൻ 'സുനാമി'! വ്യാജ വൈറൽ ചിത്രങ്ങൾ