ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ, പൊന്നാനിയിൽ പിവി അൻവർ! നാല് എംഎൽഎമാർ, രണ്ട് സ്വതന്ത്രർ
Recommended Video

തിരുവനന്തപുരം: ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സാധ്യതാപട്ടികയിലെ മാറിമറിയലുകള്‍ക്കുമൊടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
20 മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ 14 സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. രണ്ട് സീറ്റില്‍ ഇടത് സ്വതന്ത്രര്‍ മത്സരിക്കും. സിപിഎമ്മിന്റെ പൂര്‍ണ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

കാസര്‍ഗോഡ്
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ മണ്ഡലമായ കാസര്‍ഗോഡ് ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത് മുന്‍ ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രനെയാണ്. സിറ്റിംഗ് എംപിയായ കെ കരുണാകരനെ ഒഴിവാക്കി കൊണ്ടാണ് സതീഷ് ചന്ദ്രന് സീറ്റ് നല്‍കാനുളള പാര്‍ട്ടി തീരുമാനം. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന് വെല്ലുവിളിയാണ് ഇത്തവണ മണ്ഡലം പിടിക്കുക എന്നത്.

കണ്ണൂര്‍
സിറ്റിംഗ് എംപി പികെ ശ്രീമതി തന്നെയാണ് ഇത്തവണയും കണ്ണൂരില്‍ സിപിഎം ടിക്കറ്റില്‍ ജനവിധി തേടുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ശ്രീമതി വോട്ട് പിടുത്തം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് കെ സുധാകരനെ ഇറക്കിയാല്‍ കടുത്ത മത്സരം ഇത്തവണ ശ്രീമതിക്ക് നേരിടേണ്ടി വരും.

പൊന്നാനി
ഏറെ ആകാംഷയോടെ കാത്തിരുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് പൊന്നാനിയിലേത്. ഇടത് സ്വതന്ത്രനായി പിവി അന്‍വര്‍ എംഎല്‍എയാണ് പൊന്നാനിയില്‍ മത്സരിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട പൊന്നാനി ഇത്തവണ പിടിച്ചെടുക്കാനാണ് സിപിഎം അന്‍വറിലൂടെ നീക്കം നടത്തുന്നത്.

മലപ്പുറം
ലീഗ് കോട്ടയായ മലപ്പുറത്ത് ഇത്തവണ ഇടതുപക്ഷം പരീക്ഷിക്കുന്നത് വിപി സാനുവിനെ ആണ്. എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവായ വിപി സാനുവിന്റെ കന്നിയങ്കമാണ് മലപ്പുറത്ത് നടക്കുക. ലീഗ് അതികായന്‍ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ മലപ്പുറത്ത് സിപിഎമ്മിന് വലിയ പ്രതീക്ഷകളൊന്നുമില്ല.

ആലത്തൂര്‍
മൂന്നാമത് മത്സരിക്കാന്‍ അവസരം കിട്ടിയ സിറ്റിംഗ് എംപി പികെ ബിജു തന്നെയാണ് ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി. സംവരണ മണ്ഡലമായ ആലത്തൂരില്‍ പികെ ബിജുവിന് വലിയ ജനപ്രീതിയുണ്ട്. സിപിഎം ഇത്തവണ ഉറപ്പായും ലഭിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് ആലത്തൂര്‍.

പാലക്കാട്
പാലക്കാട് മണ്ഡലത്തില്‍ നിന്നും ഇത്തവണ ജനവിധി തേടുന്നത് സിറ്റിംഗ് എംപിയായ എംബി രാജേഷ് ആണ്. പാലക്കാട് സിപിഎം ഇത്തവണ സീറ്റ് നിലനിര്‍ത്തുമെന്ന ആത്മവിശ്വാസം പുലര്‍ത്തുന്ന മണ്ഡലമാണ്. 5 മികച്ച എംപിയെന്ന പേരുളള രാജേഷിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ പാലക്കാട്ടുണ്ട്.

കോഴിക്കോട്
എ പ്രദീപ് കുമാറാണ് കോഴിക്കോട് നിന്നും ഇത്തവണ സിപിഎം ടിക്കറ്റില്‍ ജനവിധി തേടുന്നത്. സിപിഎം മത്സരരംഗത്തേക്ക് ഇറക്കുന്ന നാല് എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് പ്രദീപ് കുമാര്‍. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി എംകെ രാഘവനില്‍ നിന്നും മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയനായ പ്രദീപ് കുമാറിനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.

വടകര
രാഷ്ട്രീയ കേരളം ഏറ്റവും ആകാഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. പാര്‍ട്ടിയിലെ അതികായന്മാരില്‍ ഒരാളായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തന്നെയാണ് സിപിഎം വടകരയിലിറക്കിയിരിക്കുന്നത്. ജയരാജനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എംപി പ്രവര്‍ത്തിക്കുമ്പോള്‍ വടകരയില്‍ ഇത്തവണ തീപാറും എന്നുറപ്പാണ്..

ചാലക്കുടി
സിപിഎമ്മിനെ ഏറ്റവും കുഴക്കിയ സ്ഥാനാര്‍ത്ഥി നിര്‍ണയമായിരുന്നു ചാലക്കുടിയിലേത്. സിറ്റിംഗ് എംപിയായ ഇന്നസെന്റിനെ തന്നെ ഇത്തവണയും ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. ഇന്നസെന്റ് വേണ്ടെന്ന് ചാലക്കുടി മണ്ഡലം കമ്മിറ്റി നിലപാടെടുത്തിരുന്നെങ്കിലും അത് മറികടന്നാണ് പാര്‍ട്ടി തീരുമാനം.

എറണാകുളം
സിപിഎം പി ജയരാജനെ കൂടാതെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു ജില്ലാ സെക്രട്ടറിയാണ് പി രാജീവ്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ എറണാകുളത്ത് സിപിഎമ്മിന് ഇന്നിറക്കാനുളള ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥിയാണ് മികച്ച പാര്‍ലെമന്റേറിയന്‍ എന്ന് പേരുകേട്ട പി രാജീവ്.

ഇടുക്കി
സിറ്റിംഗ് എംപി ജോയ്‌സ് ജോര്‍ജിന് തന്നെയാണ് ഇത്തവണയും ഇടുക്കിയില്‍ സിപിഎം അവസരം നല്‍കിയിരിക്കുന്നത്. ഇടത് സ്വതന്ത്രനായിട്ടാണ് ജോയ്‌സ് ജോര്‍ജ് മത്സരിക്കുക. കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉള്‍പ്പെടെ ഉണ്ടെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ ജോയ്‌സിനുണ്ട്. ഇടുക്കി നിലനിര്‍ത്താനാവും എന്നാണ് ഇടത് പ്രതീക്ഷ.

കോട്ടയം
ജനതാദളില്‍ നിന്നും പിടിച്ചെടുത്ത് ഇത്തവണ സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന മണ്ഡലമാണ് കോട്ടയം. വിഎന്‍ വാസവന്‍ ആണ് ഇത്തവണ ജനവിധി തേടുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം അടക്കമുളള വിഷയങ്ങള്‍ കോട്ടയത്ത് തങ്ങള്‍ക്ക് ഗുണകരമാവും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലുളള രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് വീണ ജോര്‍ജ്. സിപിഎം മത്സരിപ്പിക്കുന്ന ഏക വനിതാ എംഎല്‍എയും വീണ തന്നെ. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ വോട്ടുകളാണ് സിപിഎം വീണ ജോര്‍ജിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ആലപ്പുഴ
കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയില്‍ എഎം ആരിഫ് എംഎല്‍എയെ ആണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. കെ വേണുഗോപാല്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആവുക എങ്കില്‍ ശക്തമായ മത്സരമായിരിക്കും ഇത്തവണ ആലപ്പുഴ മണ്ഡലത്തിലുണ്ടാവുക. ആലപ്പുഴയില്‍ വേണുഗോപാലിനോളം ശക്തനായ നേതാവാണ് ആരിഫ്.

കൊല്ലം
എന്‍ കെ പ്രേമചന്ദ്രനില്‍ നിന്നും കൊല്ലം മണ്ഡലം തിരിച്ച് പിടിക്കാനുളള വാശിയിലാണ് ഇത്തവണ സിപിഎം. മുതിര്‍ന്ന നേതാവ് കെഎന്‍ ബാലഗോപാലിനെ ആണ് കൊല്ലത്ത് ഇത്തവണ സിപിഎം മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിബി അംഗം എംഎ ബേബി കൊല്ലത്ത് പ്രേമചന്ദ്രനോട് മത്സരിച്ച് തോറ്റതിന്റെ ക്ഷീണവും സിപിഎമ്മിന് തീര്‍ക്കേണ്ടതുണ്ട്.

ആറ്റിങ്ങൽ
സിറ്റിംഗ് എംപി എ സമ്പത്ത് തന്നെയാണ് ഇത്തവണയും ആറ്റിങ്ങലില്‍ നിന്ന് ജനവിധി തേടുക. ഇത് മൂന്നാം തവണയാണ് ആറ്റിങ്ങലില്‍ നിന്ന് സമ്പത്ത് മത്സരിക്കുന്നത്. എംപിയുടെ ജനപ്രീതി ഒന്ന് കൊണ്ട് തന്നെ സിപിഎം ജയം ഉറപ്പിച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണ് ആറ്റിങ്ങലുളളത്.












Click it and Unblock the Notifications