ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പുകളുണ്ടായിരുന്നു. ശബരിമല പ്രക്ഷോഭം ശരിയായ നിലയില്‍ അല്ല നയിച്ചതെന്നും അടിക്കടിയുളള നിലപാടുമാറ്റളും പാര്‍ട്ടിക്കുളളില്‍ പിളളയുടെ വിലയിടിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തിലും സംസ്ഥാന നേതൃത്വത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴാകട്ടെ ബിജെപിക്ക് സംസ്ഥാനത്ത് ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ ശ്രീധരന്‍ പിളളയുടെ കസേര തെറിക്കുമെന്നാണ് സൂചന. അതിനിടെ എന്‍ഡിഎ അവലോകന യോഗത്തില്‍ ശ്രീധരന്‍ പിളളയെ ഒരു വിഭാഗം നേതാക്കള്‍ ഭിത്തിയിലൊട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സീറ്റ് കിട്ടിയേ തീരൂ
ശബരിമല വിവാദം പോലെ കേരളത്തില്‍ ഒരു സുവര്‍ണാവസരം രാഷ്ട്രീയമായി ബിജെപിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്. ഒരു സീറ്റെങ്കിലും ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ കിട്ടിയേ തീരു.
കസേര തെറിച്ചേക്കും
ഒരു സീറ്റ് പോലും ലഭിച്ചില്ല എങ്കില്‍ അത് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടായ പിഎസ് ശ്രീധരന്‍ പിളളയെ ആവും ഏറ്റവും ദോഷകരമായി ബാധിക്കുക. ഇക്കുറിയും പൂജ്യമാണ് എങ്കില്‍ ശ്രീധരന്‍ പിളളയ്ക്ക് എതിരെ പാര്‍ട്ടിയിലുളള അസംതൃപ്തി പൊട്ടിത്തെറിയായി മാറും. അത് പിളളയുടെ കസേര തെറിക്കുന്നതിലേക്ക് വരെയെത്താം.
രൂക്ഷ വിമർശനം
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ശ്രീധരന്‍ പിളളയ്ക്ക് എതിരെ പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറിക്ക് തുടക്കമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
യുഡിഎഫിനെ സഹായിക്കാന്‍
പാര്‍ട്ടിക്കുളളിലെ എംടി രമേശ് വിഭാഗക്കാരാണ് ശ്രീധരന്‍ പിളളയ്ക്ക് എതിരെ വാളെടുത്തത്. കോഴിക്കോട് ജില്ലയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചായിരുന്നു പൊട്ടിത്തെറി. മണ്ഡലത്തില്‍ യുഡിഎഫിനെ സഹായിക്കാന്‍ ശ്രീധരന്‍ പിളള ഇടപെട്ട് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സര രംഗത്ത് ഇറക്കി എന്നാണ് ആരോപണം.
ദുർബലനായ സ്ഥാനാർത്ഥി
ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന പികെ പ്രകാശ് ബാബുവിനെയാണ് കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. പ്രകാശ് ബാബുവിനെ മത്സരിപ്പിക്കുന്നതില്‍ അന്ന് തന്നെ പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പുണ്ടായിരുന്നു. എന്നാല്‍ ശ്രീധരന്‍ പിളള പ്രകാശ് ബാബുവിനെ തന്നെ ഉള്‍പ്പെടുത്തി.
രമേശനെ ഒഴിവാക്കി
ആദ്യം പത്തനംതിട്ട സീറ്റിന് വേണ്ടി ശ്രമിച്ച എംടി രമേശിന് അത് ലഭിക്കില്ല എന്നായപ്പോള്‍ കോഴിക്കോട് സീറ്റില്‍ കണ്ണുണ്ടായിരുന്നു. രമേശിനെ പോലുളള പ്രധാനപ്പെട്ട നേതാക്കള്‍ ആരെങ്കിലും കോഴിക്കോട് മത്സരിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. എന്നാല്‍ ശ്രീധരന്‍ പിളള അതിന് അനുവദിച്ചില്ല എന്നാണ് ആരോപണം.
പേര് വെട്ടിയത് പിളള
കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ നിന്നും എംടി രമേശിന്റെ പേര് ശ്രീധരന്‍ പിളള വെട്ടിയെന്ന് രമേശ് വിഭാഗം ആരോപിക്കുന്നു. കോഴിക്കോട് തഴഞ്ഞതോടെ രമേശ് വിഭാഗം പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്നു. കൃഷ്ണദാസ് വിഭാഗവും പ്രചാരണത്തില്‍ പങ്കെടുത്തില്ല. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് വോട്ട് മറിക്കാനാണ് എന്നാണ് ഇവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.