ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!
കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനം പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ സര്‍ക്കാരിനെയാണ് കോണ്‍ഗ്രസും കുറ്റവിചാരണ ചെയ്യുന്നത്.
ശബരിമലയുടെ പേരില്‍ വോട്ട് പിടിക്കാന്‍ പോയ കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പക്ഷേ നാണംകെട്ട് മടങ്ങേണ്ടി വന്നു. പാലയാട് ക്യാംപസ്സില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ കെ സുധാകരനെ ആണ് കുട്ടികളും ടീച്ചറും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചത്.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ തുടര്‍ച്ചയായി നിലപാട് എടുത്തിട്ടുളള വ്യക്തിയാണ് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ആര്‍ത്തവം അശുദ്ധിയാണ് എന്ന് വരെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട് കെ സുധാകരന്‍. കോണ്‍ഗ്രസിലെ പുലിയായ കെ സുധാകരന് പക്ഷേ കോളേജ് ക്യാംപസ്സില്‍ ശബരിമലയും കൊണ്ട് ചെന്നപ്പോള്‍ അടിമുടി പാളി.
ചെന്ന് കയറിയത് പുലിമടയിൽ
തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാംപസ്സിലാണ് കഴിഞ്ഞ ദിവസം കെ സുധാകരന്‍ പ്രചാരണത്തിന് ചെന്നത്. സുധാകരന്‍ ചെന്ന് കയറിയ ഒരു ക്ലാസില്‍ ശബരിമലയില്‍ സുപ്രീം കോടതി വിധി പ്രകാരം കയറിയ ബിന്ദു അമ്മിണി ആയിരുന്നു അധ്യാപിക. സുധാകരന്‍ സംസാരിച്ചത് ശബരിമല വിഷയം തന്നെ ആയിരുന്നു.
ബിന്ദുവുമായി നേർക്ക് നേർ
ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്യുകയാണ് ആദ്യം സുധാകരന്‍ ചെയ്തത്. കേരളത്തില്‍ സ്ത്രീകള്‍ക്ക് പോകാന്‍ വേറെയും അയ്യപ്പ ക്ഷേത്രങ്ങള്‍ ഉളളപ്പോള്‍ നിങ്ങളെന്തിനാണ് ശബരിമലയില്‍ തന്നെ പോയത് എന്നായി സുധാകരന്‍. അത് കലാപമുണ്ടാക്കാനാണ് എന്നും സുധാകരന്‍ ആരോപിച്ചു.
കലാപമുണ്ടായത് കണ്ടില്ലേ
ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും നിങ്ങള്‍ ശബരിമലയില്‍ പോയപ്പോള്‍ കലാപമുണ്ടായത് കണ്ടില്ലേ എന്നും സുധാകരന്‍ ചോദിച്ചു. അമ്പലത്തിലോ പളളിയിലോ പോകുമ്പോള്‍ അവിടുത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുക എന്നത് വിശ്വാസികളുടെ പൊതു സ്വഭാവമാണ്.
കലാപമുണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ
അത് പാലിക്കാതെ പോയാല്‍ കുഴപ്പമുണ്ടാകും. നിങ്ങള്‍ക്ക് ഈ കലാപമുണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എന്നും കെ സുധാകരന്‍ ചോദിച്ചു. ഇതോടെ ബിന്ദു മറുപടി നല്‍കി. ഭരണഘടനയേയും സുപ്രീം കോടതി വിധിയേയും ഒന്നും അംഗീകരിക്കുന്നില്ല എന്നാണോ പറഞ്ഞ് വരുന്നത് എന്ന് ബിന്ദു ചോദിച്ചു.
ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ
നോ നോ തെറ്റ് എന്ന് സുധാകരന്‍ മറുപടി നല്‍കി. ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് അംഗീകരിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് സുധാകരന്‍ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന്റെ കാര്യം എടുത്തിട്ടു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ഒരു നാട് ഇളകിയെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
കാളയും ഫണ്ടമെന്റൽ റൈറ്റ്സും
ഇതോടെയാണ് ബിന്ദു അമ്മിണി സുധാകരനെ മലര്‍ത്തിയടിച്ച്. തമിഴ്‌നാട്ടില്‍ മനുഷ്യര്‍ അല്ല വിഷയമെന്നും മനുഷ്യന് മാത്രമാണ് മൗലിക അവകാശങ്ങള്‍ ഉളളതെന്നും കാളകള്‍ക്ക് ഇല്ലെന്നും ബിന്ദു തുറന്നടിച്ചു. ഇതോടെ ക്ലാസ് കൂട്ടച്ചിരിയില്‍ മുങ്ങി. കുട്ടികള്‍ ഒരുമിച്ച് കയ്യടിച്ചു.
സുധാകരൻ വിയർത്തു
ഇതാകട്ടെ കെ സുധാകരന് വലിയ ക്ഷീണവുമായി. സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനയില്‍ പ്രൊവിഷനുണ്ട് എന്ന് പറയാന്‍ വേണ്ടിയാണ് ജെല്ലിക്കെട്ട് പറഞ്ഞത് എന്ന് പറഞ്ഞ് സുധാകരന്‍ നൈസായി രക്ഷപ്പെട്ടു. സംസാരം നിര്‍ത്തി വേഗം തന്നെ ക്ലാസില്‍ നിന്ന് പോവുകയും ചെയ്തു.
സംവാദത്തിന് തയ്യാർ
ടീച്ചര്‍ സംവാദം സംഘടിപ്പിച്ചാല്‍ എവിടെ വേണമെങ്കിലും വരാന്‍ താന്‍ തയ്യാറാണ് എന്ന ഒരു വെല്ലുവിളിയും പോകുന്ന പോക്കില്‍ സുധാകരന്‍ മുന്നോട്ട് വെച്ചു. കൂട്ടത്തിലുണ്ടായിരുന്ന അണികള്‍ കയ്യടിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തി ഓടിക്കൊണ്ടിരിക്കുകയാണ്.
ബിജെപിയിൽ പോകില്ലെന്ന് ഉറപ്പാണോ
ഇതേ ക്ലാസിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയും ചോദ്യം ചോദിച്ച് കെ സുധാകരനെ വെളളം കുടിപ്പിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്. ശബരിമലയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്താണ് വ്യത്യാസമെന്നും നിങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ നാളെ നിങ്ങള്‍ ബിജെപിയില്‍ പോകില്ല എന്ന് എന്താണ് ഉറപ്പെന്നായിരുന്നു ചോദ്യം.
വീഡിയോ
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
മമ്മൂട്ടിയുടെ വീട്ടിൽ പോയി പണി ചോദിച്ച് വാങ്ങി ടിഎൻ പ്രതാപൻ! പാരയായി ഫേസ്ബുക്ക് പോസ്റ്റ്