ടിക്കാറാം മീണയ്ക്ക് എതിരെ വാളെടുത്ത് സിപിഎം, കളളവോട്ട് നടന്നിട്ടില്ല!നിയമനടപടിയെന്ന് കോടിയേരി!
കണ്ണൂര്‍: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ വാളെടുത്ത് സിപിഎം. കള്ളവോട്ട് നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ പിലാത്തറയില്‍ കളളവോട്ട് നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഫോം എം 18 അനുസരിച്ച് ചെയ്യുന്ന സഹായ വോട്ട് തന്നെയാണ് പിലാത്തറയില്‍ നടന്നത് എന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടിക്കാറാം മീണ യുഡിഎഫ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി മാറിയെന്നും കോടിയേരി ആരോപിച്ചു.
ചൗക്കിദാര്‍ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി! സുപ്രീം കോടതിയിൽ മാപ്പ്!
ടിക്കാറാം മീണ ആരോപണ വിധേയര്‍ക്ക് പറയാനുളളത് കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. പിലാത്തറയിലെ ബൂത്തില്‍ സഹായ വോട്ട് ചെയ്യേണ്ടി വന്നത് തീരെ വയ്യാത്ത വോട്ടറെ എത്തിക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും കോടിയേരി പറഞ്ഞു. വയ്യാത്തവരെ എടുത്ത് കൊണ്ട് പോകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കണമായിരുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
ടിക്കാറാം മീണയുടെ തീരുമാനം മുന്‍വിധിയോടെയുളള തിരക്കഥ അനുസരിച്ചാണ്. പഞ്ചായത്തംഗം മാറി നില്‍ക്കണം എന്ന് പറയാന്‍ മീണയ്ക്ക് എന്ത് അധികാരമാണുളളത് എന്നും കോടിയേരി ചോദിച്ചു. ജില്ലാ കളക്ടര്‍ തെളിവെടുക്കും മുന്‍പ് കളളവോട്ട് നടന്നുവെന്ന് മീണ തീര്‍പ്പ് കല്‍പ്പിച്ചു. ഏകപക്ഷീയമായ പരിശോധന പാടില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കം
കാസര്‍ഗോഡ് മണ്ഡലത്തില്‍ 156 ബൂത്തുകള്‍ക്കെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ 138 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണെന്നും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയില്ല. മുസ്ലീം ലീഗിന്റെ കേന്ദ്രങ്ങളില്‍ കളളവോട്ട് നടന്നത് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സിപിഎം ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.