പ്രേമചന്ദ്രനോട് കൊല്ലത്ത് സിപിഎം കണക്ക് തീർക്കും, 60000ത്തിന് മേലെ ഭൂരിപക്ഷമെന്ന് വിലയിരുത്തൽ
കൊല്ലം: വടകര പോലെ ഇത്തവണ സിപിഎം അഭിമാന പോരാട്ടം നടത്തുന്ന മണ്ഡലമാണ് കൊല്ലം. എല്‍ഡിഎഫിന്റെ കാല് വാരി യുഡിഎഫിനൊപ്പം പോയ പ്രേമചന്ദ്രനില്‍ നിന്നും കൊല്ലം തിരിച്ച് പിടിക്കാന്‍ സിപിഎം സര്‍വ്വ സന്നാഹങ്ങളും മണ്ഡലത്തില്‍ ഇറക്കിയിരുന്നു.
ഇത്തവണ ബിജെപി വോട്ടുകള്‍ കുറേയേറെ എന്‍കെ പ്രേമചന്ദ്രന് മറിഞ്ഞിട്ടുണ്ട് എന്നാണ് സിപിഎം ആരോപിക്കുന്നത്. എങ്കിലും കൊല്ലത്ത് എല്‍ഡിഎഫ് ഇത്തവണ അട്ടിമറി വിജയം നേടും എന്നാണ് വിലയിരുത്തല്‍.
പഴയ തോൽവിയുടെ ക്ഷീണം
ഇടത് പാളയം വിട്ട് യുഡിഎഫിലെത്തിയ എന്‍കെ പ്രേമചന്ദ്രന്‍ സിപിഎമ്മിലെ ശക്തനായ നേതാവ് എംഎ ബേബിയെ 2014ല്‍ കൊല്ലത്ത് തോല്‍പ്പിച്ചതിന്റെ ക്ഷീണം സിപിഎമ്മിന് ഇപ്പോഴുമുണ്ട്. ഇത്തവണ പ്രേമചന്ദ്രനോട് പകരം വീട്ടാന്‍ കൂടിയാണ് കെഎന്‍ ബാലഗോപാലെന്ന മികച്ച സ്ഥാനാര്‍ത്ഥിയെ കൊല്ലത്ത് സിപിഎം ഇറക്കിയത്.
ബാലഗോപാൽ നേടും
കൊല്ലം തുടക്കത്തില്‍ പ്രേമചന്ദ്രന് അനുകൂലമായ തരംഗം കാണിച്ചുവെങ്കിലും അവസാനമെത്തിയപ്പോള്‍ മുന്നില്‍ക്കയറാന്‍ ബാലഗോപാലിന് സാധിച്ചു. സിപിഎമ്മിന്റെ അതിശക്തമായ പ്രചാരണം തന്നെയായിരുന്നു അതിന് പ്രധാന കാരണം. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം തടഞ്ഞതും, ബിജെപി ബന്ധമെന്ന ആരോപണങ്ങളുമെല്ലാം പ്രേമചന്ദ്രന് തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.
60,000 വോട്ടിന്റെ ഭൂരിപക്ഷം
കെഎന്‍ ബാലഗോപാല്‍ കൊല്ലം തിരിച്ച് പിടിക്കും എന്നാണ് എല്‍ഡിഎഫ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊല്ലത്ത് ബാലഗോപാല്‍ വിജയിച്ച് കയറുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം തൂത്ത് വാരിയ ജില്ലയാണ് കൊല്ലം.
ഇമേജിലുണ്ടായ ഇടിവ്
കൊല്ലത്ത് സിപിഎമ്മിനുളള ശക്തമായ അടിത്തറയും പ്രേമചന്ദ്രന്റെ ഇമേജിനുണ്ടായിരിക്കുന്ന ഇടിവും ബാലഗോപാലിന്റെ വിജയത്തിലേക്ക് നയിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചവറ ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലുെ പ്രേമചന്ദ്രനെ പിന്നിലാക്കി ബാലഗോപാല്‍ ലീഡ് ചെയ്യും.
നാലര ലക്ഷം വോട്ട്
ബാലഗോപാല്‍ മണ്ഡലത്തില്‍ നിന്ന് 4,55,000 വോട്ട് പിടിക്കും. അതേസമയം പ്രേമചന്ദ്രന് 3,95,000ല്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിക്കുകയുളളൂ എന്നും മന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കൊല്ലത്ത് സിപിഎമ്മിന്റെ പ്രചരണ ചുമതല വഹിച്ചത് മന്ത്രി ഐസക് ആയിരുന്നു.
ചവറയിൽ പ്രേമചന്ദ്രൻ മുന്നിൽ
കുണ്ടറയില്‍ 13,000 വോട്ടുകളും പുനലൂരില്‍ 15,000 വോട്ടുകളും ഇടത് മുന്നണി നേടും. ഇരവിപുരത്തും കൊല്ലത്തും 6000 ചടയമംഗലത്ത് 15,000 വോട്ടുകളും ലീഡ് നേടി ബാലഗോപാല്‍ മുന്നിലെത്തും. അതേസമയം യുഡിഎഫ് മുന്നിലെത്തുമെന്ന് കരുതുന്ന ഏക മണ്ഡലമായ ചവറയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് ലഭിക്കുക.
ബിജെപിയുടെ സഹായം
ബിജെപി സ്ഥാനാര്‍ത്ഥി കെവി സാബു 80000 വോട്ടുകള്‍ നേടുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ആര്‍ക്കും അറിയാത്ത സ്ഥാനാര്‍ത്ഥിയെ ബിജെപി കൊല്ലത്ത് നിര്‍ത്തിയത് യുഡിഎഫിനെ സഹായിക്കാനാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊല്ലത്ത് ബിജെപി വോട്ടുകളും തനിക്ക് കിട്ടാമെന്ന് പ്രേമചന്ദ്രന്‍ തന്നെ സമ്മതിക്കുകയും ചെയ്യുകയുണ്ടായി.
എൻഎസ്എസ് വോട്ടുകൾ നഷ്ടം
ബിജെപി ബന്ധം ആരോപിക്കപ്പെട്ടത് പ്രേമചന്ദ്രന് വലിയ തിരിച്ചടിയായി എന്നും സിപിഎം വിലയിരുത്തി. കൊല്ലത്ത് ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ച് എന്‍എസ്എസ് വോട്ടുകള്‍ നഷ്ടപ്പെടും. എന്നാല്‍ ആ നഷ്ടം നികത്താന്‍ പട്ടിക ജാതി, ഈഴവ വോട്ടുകള്‍ കൊണ്ട് സാധിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.
ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ
വൻ അപകടം മണത്ത് സിപിഎം, എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന് സംശയം!