ആലത്തൂരിൽ ഭൂരിപക്ഷം 50,000, തൃശൂരിൽ 46,000, ഇടതുമുന്നണിയുടെ അന്തിമ വിലയിരുത്തൽ ഇങ്ങനെ
ആലത്തൂർ: സംസ്ഥാനത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ൽ മണ്ഡലം രൂപികരിച്ചത് മുതൽ പികെ ബിജുവാണ് ഇടതുപക്ഷത്തിനായി ആലത്തൂർ കോട്ട കാത്തത്. മൂന്നാം വട്ടവും ആലത്തൂരിൽ പികെ ബിജുവിന് അനായാസ വിജയം നേടാനാകുമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ.
എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യാ ഹരിദാസ് വന്നതോടെ ആലത്തൂരിൽ മത്സരം കടുത്തു. വൻ അട്ടിമറി സാധ്യത പ്രവചിക്കപ്പെടുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിൽ മുന്നിലാണ് ആലത്തൂർ. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷവും ആലത്തൂർ കൈവിടില്ലെന്ന് ഉറപ്പിക്കുകയാണ് സിപിഎം.
മഹാരാഷ്ട്രയില്‍ 25 സീറ്റില്‍ ആധിപത്യവുമായി കോണ്‍ഗ്രസ്..... ബിജെപിക്ക് മുന്നില്‍ 3 വെല്ലുവിളികള്‍!!
ആലത്തൂരിൽ കടുത്ത മത്സരം
തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കും തോറും മുന്നേറ്റമുണ്ടാക്കാൻ രമ്യാ ഹരിദാസിന് സാധിച്ചു. ഇതിനിടെ രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിക്ക് നേരെ ഉയർന്ന പരിഹാസങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും ആലത്തൂരിനെ സംസ്ഥാനത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി. രാഹുൽ ഗാന്ധി കണ്ടെടുത്ത യുവ നേതാവ് എന്ന പ്രതിച്ഛായയും ആലത്തൂരിൽ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. എന്നാൽ വിജയത്തിൽ കുറഞ്ഞൊന്നും ആലത്തൂരിൽ പ്രതീക്ഷിക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.
വൻ ഭൂരിപക്ഷം
ആലത്തൂരിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പികെ ബിജു വിജയിക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. പ്രാദേശിക ഘടകങ്ങൾ നൽകിയ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം.
2014ലെ ഭൂരിപക്ഷം
2009ൽ നേടിയ മികച്ച വിജയം 2014ൽ കൂടുതൽ തിളക്കത്തോടെയാണ് പികെ ബിജു ആവർത്തിച്ചത്. 37,312 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ വട്ടത്തെ വിജയം. എന്നാൽ ഇത്തവണ വീണ്ടും ഭൂരിപക്ഷം ഉയർത്തുമെന്നാണ് സിപിഎം വിലയിരുത്തൽ.
ഭൂരിപക്ഷം ഇങ്ങനെ
ജില്ലയിലെ കുന്നംകുളം, ചേലക്കര, മണ്ഡലങ്ങളിൽ നിന്ന് മാത്രം 10000 വോട്ടെങ്കിലും ഭൂരിപക്ഷം കിട്ടും. അതേ സമയം വടക്കാഞ്ചേരിയിൽ 2000 വോട്ടുകൾക്ക് പിന്നിലേക്ക് പോയേക്കാമെന്നും വിലയിരുത്തലുണ്ട്.
പ്രതീക്ഷയോടെ യുഡിഎഫും
അതേ സമയം ആലത്തൂരിൽ രമ്യാ ഹരിദാസിന്റെ ജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫും. നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ്.
തൃശൂരിലും പ്രതീക്ഷ
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. ബിജെപിക്കും വലിയ പ്രതീക്ഷകളാണ് തൃശൂർ മണ്ഡലത്തിലുള്ളത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ രാജാജി മാത്യു 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽഡിഎഫ് ക്യാംപിന്റെ കണക്കുകൂട്ടൽ.
ആറിടത്ത് ലീഡ്
തൃശൂർ മണ്ഡലത്തിൽ തൃശൂർ നിയമസഭാ മണ്ഡലം ഒഴിച്ചുള്ള ആറിടത്തും രാജാജി ലീഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. തൃശൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിലെത്താനാണ് സാധ്യത. പുതുക്കാട് 14,000 വോട്ടിന്റെയും മണലൂരിൽ 10,000 വോട്ടിന്റെയും ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.
മറ്റ് മണ്ഡലങ്ങളിൽ
ഒല്ലൂരിൽ 2000 വോട്ടുകൾക്കും നാട്ടികയിൽ 8,000 വോട്ടുകൾക്കും മുന്നിലായേക്കും. ഗുരുവായൂരിൽ 10,000 വോട്ടിന്റെ വരെ ഭൂരിപക്ഷം ഉണ്ടായേക്കാം. തൃശൂരിലെ ഒരു മണ്ഡലത്തിലും യുഡിഎഫ് മുന്നിലെത്തില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ടിഎൻ പ്രതാപനാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി.
ശബരിമല ഏശില്ല
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.ന്യൂനപക്ഷ വോട്ടുകൾ കിട്ടിയെന്നും പ്രതീക്ഷയുണ്ട്. വയനാടും മലപ്പുറവും ഒഴികെയുള്ള 18 സീറ്റിലും ജയസാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ