കേരളത്തിൽ ഇടത് തേരോട്ടം! എൽഡിഎഫിന് 5 സീറ്റുകൾ ഉറപ്പ്! യുഡിഎഫിന് മൂന്ന്, വടകരയിൽ പി ജയരാജൻ!
കോഴിക്കോട്: പതിവില്‍ നിന്ന് വിപരീതമായി സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഉറച്ച സീറ്റുകളെന്ന് മുന്നണികള്‍ക്ക് പറയാനാകുന്ന സീറ്റുകള്‍ വിരളമാണ്. പലയിടത്തും മത്സരഫലം എന്തായിരിക്കും എന്നത് പ്രവചനാതീതമാണ്.
മിക്ക സര്‍വ്വേകളും കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമാണ് എന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഉടമസ്ഥതയിലുളള സമകാലിക മലയാളം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍ വ്യത്യസ്തമാണ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തേരോട്ടമായിരിക്കും എന്നാണ് വിലയിരുത്തല്‍.
കേരളം ചുവക്കും
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നുമടക്കം വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളം ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നില്ക്കും എന്ന കണ്ടെത്തലുളളത്. പ്രചാരണ രംഗത്ത് നേടിയ മുന്‍തൂക്കം ഇടതുപക്ഷത്തിന് വലിയ നേട്ടമാകും.
5 സീറ്റുകൾ ഉറപ്പ്
സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തിന് വ്യക്തമായ മുന്‍തൂക്കമുളളത്. കാസര്‍ഗോഡ്, വടകര, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ എന്നിവയാണ് ആ മണ്ഡലങ്ങള്‍. ഇതില്‍ വടകര ഒഴികെ ബാക്കി നാലും ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. യുഡിഎഫിന് ഉറപ്പുളളത് മൂന്ന് മണ്ഡലങ്ങളാണ്.
കോൺഗ്രസിന് മൂന്ന്
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്, മലപ്പുറം, കൊല്ലം എന്നിവയാണ് യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുളള മണ്ഡലങ്ങള്‍. ബാക്കി പന്ത്രണ്ട് മണ്ഡലങ്ങളിലും വിജയം ആര്‍ക്കെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ബിജെപിക്ക് ഏക പ്രതീക്ഷയുളള മണ്ഡലം തിരുവനന്തപുരമാണ്.
ബിജെപിയുടെ അട്ടിമറി സാധ്യത
കണ്ണൂര്‍, പൊന്നാനി, കോഴിക്കോട്, ചാലക്കുടി, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രതീക്ഷയുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് തിരുവനന്തപുരത്ത് ആത്മവിശ്വാസക്കുറവുണ്ട്.
ആറിനും ഇടത്തോട്ട് ചായ്വ്
ഈ പന്ത്രണ്ട് മണ്ഡലങ്ങളില്‍ പോരാട്ടം ഇഞ്ചോടിഞ്ച് ആണെങ്കിലും, ആറ് ഇടങ്ങളില്‍ നേരിയ ചായ്വ് ഇടതുപക്ഷത്തിലേക്കാണ് എന്നും വിലയിരുത്തപ്പെടുന്നു. ചാലക്കുടി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളാണ് ഇടത്തോട് നേരിയ ചായ്വ് പ്രകടിപ്പിക്കുന്നത്.
5ൽ ചായ്വ് യുഡിഎഫിലേക്ക്
അതേസമയം കണ്ണൂര്‍, പൊന്നാനി, തൃശൂര്‍, എറണാകുളം, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് നേരിയ വിജയ സാധ്യത. ഈ വിലയിരുത്തല്‍ ശരിയായി വരികയാണ് എങ്കില്‍ 20ല്‍ പതിനൊന്ന് സീറ്റുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫിന് 9 സീറ്റുകളും ലഭിച്ചേക്കും. എന്നാല്‍ തിരുവനന്തപുരം ബിജെപി നേടിയാല്‍ യുഡിഎഫ് സീറ്റ് 8ല്‍ ഒതുങ്ങും.
ജയരാജനെ ജയിപ്പിക്കാൻ
വടകരയില്‍ പി ജയരാജനെ ഇറക്കി ഇത്തവണ സിപിഎം അഭിമാന പോരാട്ടമാണ് നടത്തുന്നത്. എന്നാല്‍ കണ്ണൂരിലെ സംഘടനാ സംവിധാനം മുഴുവന്‍ ഉപയോഗിച്ച് ജയരാജനെ വടകരയില്‍ ജയിപ്പിക്കാനുളള പ്രവര്‍ത്തനം നടത്തുന്നുണ്ട്. വടകരയില്‍ മുരളീധരനെ ജയരാജന് തോല്‍പ്പിക്കും എന്നാണ് വിലയിരുത്തല്‍.
കരുത്തുറ്റ സംഘടനാ പ്രവർത്തനം
കണ്ണൂരിലെ സംഘടനാ സംവിധാനം ജയരാജന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പികെ ശ്രീമതിക്ക് തിരിച്ചടിയാവും. കണ്ണൂരില്‍ കെ സുധാകരന് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനാണ് സാധ്യത. കൊല്ലത്ത് പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ കെഎന്‍ ബാലഗോപാലിന് സാധിച്ചെന്ന് വരില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും തന്നെ ജയിക്കും
ജയസാധ്യത വീണയ്ക്ക്
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു. തിരുവനന്തപുരത്ത് മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷകളുണ്ട്. പത്തനംതിട്ടയില്‍ സുരേന്ദ്രന് ശക്തമായ മത്സരം കാഴ്ച വെയ്ക്കുമെങ്കിലും ജയസാധ്യത ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ വീണ ജോര്‍ജിനാണ് എന്നും വിലയിരുത്തപ്പെടുന്നു.
പ്രവചനാതീതം കോട്ടയം
പാലക്കാട് ത്രികോണ മത്സരം ശക്തമാണെങ്കിലും സീറ്റ് എല്‍ഡിഎഫിന് ഉറപ്പാണ്. കോട്ടയത്തും എറണാകുളത്തും തൃശൂരും ഫലം പ്രവചനാതീതമാണ്. കെഎം മാണിയുടെ മരണമാണ് കോട്ടയത്തെ പ്രവചനാതീത മണ്ഡലമാക്കി മാറ്റിയിരിക്കുന്നത്. അതുവരെ ഇടത് ്സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന് മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു.
എംഎൽഎമാരിൽ സാധ്യത
എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നുമായി 9 എംഎല്‍എമാരാണ് ഇത്തവണ മത്സരിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഉറച്ച വിജയം ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇടത് എംഎല്‍എമാരില്‍ വീണ ജോര്‍ജിനെ കൂടാതെ ആലപ്പുഴയില്‍ എഎം ആരിഫിനും കോഴിക്കോട് എ പ്രദീപ് കുമാറിനും നേരിയ സാധ്യതയുണ്ട്.
സ്ത്രീകളിൽ ആരൊക്കെ
യുഡിഎഫ് എംഎല്‍എമാരില്‍ എറണാകുളത്ത് ഹൈബി ഈഡന് മാത്രമാണ് സാധ്യത പ്രവചിക്കാന്‍ സാധിക്കുക. സ്ത്രീകളായ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തിലും നേരിയ സാധ്യതയുളള ഏക വ്യക്തി വീണ ജോര്‍ജ് തന്നെ. പികെ ശ്രീമതിയും ഷാനിമോള്‍ ഉസ്മാനും രമ്യ ഹരിദാസും അവരുടെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ച വെയ്ക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
എകെജിയുടേയും നായനാരുടേയും ബന്ധുക്കൾ ബിജെപി വേദിയിൽ, സിപിഎമ്മിന് വൻ ക്ഷീണം!
ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക