കളളവോട്ട് ആരോപണങ്ങളെ കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടം മുട്ടി മുന്നണികള്‍, ആർക്കും ഇപ്പോൾ പരാതിയില്ല
തിരുവനന്തപുരം: തുടക്കത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ കളളവോട്ട് ആരോപണങ്ങളെ കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടം മുട്ടി മുന്നണികള്‍. ആദ്യം എല്‍ഡിഎഫ് ആയിരുന്നു കളളവോട്ട് ആരോപണത്തില്‍ കുടുങ്ങിയത്. കാസര്‍ഗോഡ് നിന്നും കണ്ണൂര്‍ നിന്നും കളളവോട്ട് ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഓപ്പണ്‍ വോട്ട് ആണെന്ന സിപിഎം വാദം ഏറ്റില്ല. എന്നാല്‍ പിറകെ യുഡിഎഫിന്റെ കളളവോട്ടുകളും ക്യാമറകളില്‍ കുടുങ്ങി.
ലീഗ് പ്രവര്‍ത്തകര്‍ അടക്കമുളളവരാണ് യുഡിഎഫിന് വേണ്ടി കളളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇതോടെ സിപിഎമ്മിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. എന്ന് മാത്രമല്ല ഇതുവരെ പുറത്ത് വന്ന കള്ളവോട്ട് കണക്കില്‍ യുഡിഎഫ് ആണ് എല്‍ഡിഎഫിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പാമ്പുരുത്തിയില്‍ കഴിഞ്ഞ ദിവസം കളളവോട്ടില്‍ പിടിക്കപ്പെട്ടത് 9 ലീഗ് പ്രവര്‍ത്തകരാണ്. രണ്ട് പക്ഷത്തുളളവര്‍ക്കും പണി കിട്ടിയതോടെ ഇപ്പോള്‍ പരസ്പരം പാര്‍ട്ടികള്‍ കളളവോട്ട് ആരോപണം ഉയര്‍ത്തുന്നത് നിര്‍ത്തിയിരിക്കുകയാണ്. 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകളില്‍ റീപോളിംഗ് വേണം എന്ന ആവശ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ മിണ്ടുന്നില്ല.
കളളവോട്ടില്‍ നിന്ന് തപാല്‍ വോട്ട് അട്ടിമറിയിലേക്ക് യുഡിഎഫ് വിവാദത്തിന്റെ ദിശ നൈസായി മാറ്റിയിരിക്കുകയാണ്. കളളവോട്ട് വിഷയത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കടുത്ത നിലപാട് എടുത്തതും മുന്നണികള്‍ക്ക് തിരിച്ചടിയായി. ഇതുവരെ ലഭിച്ച പരാതികളുടെ മേല്‍ കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം മുന്നണികള്‍ പുതിയ പരാതികളൊന്നും ഇല്ലാതെ നൈസായി രംഗം വിടുകയുമാണ്.