ഇ.ടിക്ക് ഹാട്രിക്; പൊന്നാനി പഴുതടച്ച പച്ചക്കോട്ട, അടിപതറിയ അന്‍വര്‍ രാജിവെക്കുമോ?
പൊന്നാനി: അടിയൊഴുക്കുകളിലെ സാധ്യതകളും കണക്കിലെ മാറ്റവും പൊന്നാനിയില്‍ മാറ്റത്തിന് സഹായിക്കുമെന്ന് പ്രതീക്ഷിച്ച എല്‍ഡിഎഫിന് ഇത്തവണയും അടിതെറ്റി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍ വീണ്ടും വെന്നിക്കൊടി നാട്ടി. ന്യൂനപക്ഷ രാഷ്ട്രീയം പ്രചാരണത്തില്‍ മുഖ്യവിഷയമായ പൊന്നാനിയില്‍ നിന്ന് ഇടി തന്നെ ജയിച്ചുകയറണമെന്ന് ലീഗിന് നിര്‍ബന്ധമുണ്ടായിരുന്നു.
പി രാജീവ് എന്ന വൻമരം വീണു! എറണാകുളം കോട്ട കാത്ത് ഹൈബി ഈഡൻ, ഭൂരിപക്ഷ ചില്ലറയല്ല!
ഇടി മുഹമ്മദ് ബഷീര്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് മൊത്തം ലഭിച്ചത് 521436 വോട്ടുകളാണ്. ഇടതു സ്വതന്ത്രനായ പിവി അന്‍വറിന് 328205 വോട്ടുകളും ലഭിച്ചു. ഇടിയുടെ ഭൂരിപക്ഷം 193231 വോട്ടുകള്‍. ഇത്രയും വമ്പിച്ച ഭൂരിപക്ഷം മുസ്ലിം ലീഗ് പോലും പ്രതീക്ഷിച്ചിരിക്കില്ല. മണ്ഡലത്തിലെ മൊത്തം വിശേഷങ്ങള്‍ ഇങ്ങനെ
മുസ്ലിം ലീഗിന്റെ പ്രതീക്ഷ
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങായുള്ള പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുമാണ് മുസ്ലിം ലീഗ് പ്രധാനമായും പ്രചാരണത്തില്‍ ഊന്നിപ്പറഞ്ഞിരുന്നത്. പരമ്പരാഗത വോട്ടുകളിലെ വിശ്വാസം ഒന്നുമാത്രമായിരുന്നു ലീഗിന്റെ പ്രതീക്ഷ.
ലീഗിന്റെ ഉറച്ച കോട്ട
ദേശീയതലത്തില്‍ നിലനില്‍ക്കുന്ന സാഹചര്യവും ഇടിക്ക് ഗുണമാകുമെന്ന് ലീഗിന് പ്രതീക്ഷയുണ്ടായിരുന്നു. ഏഴ് തവണ ബനാത്വാലയും പിന്നീട് ഇ അഹമ്മദുമെല്ലാം ജയിച്ച പൊന്നാനിയില്‍ നിന്ന് നേരത്തെ രണ്ടുതവണ ഇടി മുഹമ്മദ് ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യം 82000 വോട്ടുകള്‍ക്കാണ് ഇടി ജയിച്ചത്. എന്നാല്‍ കഴിഞ്ഞതവണ 25000 ആയി ഭൂരിപക്ഷം കുറഞ്ഞു.
മാറ്റത്തിന് ശ്രമിച്ചെങ്കിലും
ഇത്തവണ ഇടി മലപ്പുറത്തേക്കും പികെ കുഞ്ഞാലിക്കുട്ടി പൊന്നാനിയിലേക്കും മാറുമെന്ന് റിപ്പോര്‍ട്ടുള്‍ വന്നിരുന്നെങ്കിലും സിറ്റിങ് എംപിമാരെ തന്നെ മല്‍സരിപ്പിക്കാന്‍ ലീഗ് തീരുമാനിക്കുകയായിരുന്നു. എസ്പിഡിഐയുമായി രഹസ്യ ധാരണയുണ്ടാക്കാന്‍ ലീഗ് നടത്തിയ ചര്‍ച്ച പുറത്തായതോടെ പ്രചാരണത്തിന്റെ തുടക്കത്തില്‍ വിവാദം ആളുകയും ചെയ്തു.
എസ്ഡിപിഐയുടെ സാന്നിധ്യം
എസ്ഡിപിഐ സ്ഥാനാര്തി കെസി നസീറിന്റെ സാന്നിധ്യം അല്‍പ്പമെങ്കിലും ലീഗിന് തിരിച്ചടിയാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. പക്ഷേ അതുണ്ടായില്ല. ഹാദിയ കേസില്‍ ഇടപെട്ട അഭിഭാഷകന് എന്ന നിലയിലാണ് നസീര്‍ തിളങ്ങിയത്. മാത്രമല്ല, ലീഗിന്റെയും സിപിഎമ്മിന്റെയും പോരായ്മയും അദ്ദേഹം പ്രചാരണ വിഷയമാക്കി.
ഇടതുപക്ഷത്തിന്റെ ആവേശം
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ ഇറക്കി പൊന്നാനി പിടിക്കാന്‍ ഇടതുപക്ഷം നടത്തിയ നീക്കം വ്യത്യസ്തമായിരുന്നു. കഴിഞ്ഞ ഏതാനു തിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ ഭൂരിപക്ഷത്തില്‍ കുറവ് വന്നത് ഇടതുക്യാംപിന് ആവേശം വര്‍ധിപ്പിച്ചു. അന്‍വറിന്റെ സ്വാധീനത്തില്‍ ചില അടിയൊഴുക്കുകയും സിപിഎം പ്രതീക്ഷിച്ചു.
ഭിന്നത ഗുണം ചെയ്യുമെന്ന്
ലീഗും കോണ്‍ഗ്രസും തമ്മില്‍ മണ്ഡലത്തില്‍ പലയിടത്തും നിലനില്‍ക്കുന്ന ഭിന്നതകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇടതുപക്ഷം കരുതി. എന്നാല്‍ ഭിന്നത പരിഹരിക്കാന്‍ ലീഗ്- കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ശ്രമിച്ചിരുന്നു. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ലീഗും കോണ്‍ഗ്രസും ഇറങ്ങിയതോടെ ഇടതുപക്ഷത്തിന് അടിതെറ്റി.
ബിജെപിയുടെ ലക്ഷ്യം
എന്‍ഡിഎ സ്ഥാനാര്‍ഥി വിടി രമയ്ക്ക് ഒട്ടും ജയസാധ്യതയില്ലാത്ത മണ്ഡലമാണ് പൊന്നാനിയെന്ന് ബിജെപിക്കാര്‍ക്ക് പോലും നന്നായി അറിയാം. പക്ഷേ, കഴിഞ്ഞ തവണ ബിജെപി നേടിയ 75000 വോട്ട് എന്നത് വര്‍ധിപ്പിക്കണമെന്നായിരുന്നു അവരുടെ ലക്ഷ്യം. ശബരിമല വിഷയം തങ്ങള്‍ക്ക് അനുകൂലമായി പ്രതിഫലിക്കുമെന്നും അവര്‍ ഉറപ്പിച്ചു.
പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും
പിഡിപി സ്ഥാനാര്‍ഥി പൊന്നാനിയില്‍ ആദ്യത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തലമുതിര്‍ന്ന നേതാവ് പൂന്തുറ സിറാജിനെ തന്നെ പിഡിപി സ്ഥാനാര്‍ഥിയാക്കി. പിഡിപി വോട്ടുകള്‍ ഇടതുക്യാംപിലേക്ക് പോകാതിരിക്കാന്‍ മുസ്ലിം ലീഗ് നടത്തിയ തന്ത്രമാണിതെന്ന് മണ്ഡലത്തില്‍ പരസ്യചര്‍ച്ചയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി എല്ലായിടത്തേയും പോലെ പൊന്നാനിയിലും യുഡിഎഫിനാണ് പിന്തുണ നല്‍കിയത്.