മലപ്പുറം പച്ചക്കോട്ട തന്നെ; കുഞ്ഞാപ്പയുടെ പൊന്നാപുരം കോട്ട, ലോക്സഭയിലേക്ക് രണ്ടാം ശക്തന്
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് പച്ചപ്പടയുടെ നായകന് പികെ കുഞ്ഞാലികുട്ടി മികച്ച ഭൂരിപക്ഷത്തില്‍ ദില്ലിയിലേക്ക്. ഇടതുപക്ഷത്തിന്റെ സാരഥി വിപി സാനുവിനെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരന് മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പ പച്ച പതാക വാനില്‍ ഉയര്‍ത്തിയത്. മഞ്ചേരി ആയിരുന്ന കാലത്ത് ഇടയ്ക്കൊരിക്കല്‍ മാത്രമാണ് മണ്ഡലത്തില്‍ ചെങ്കൊടി ഉയര്‍ന്നത്. പിന്നീടൊരിക്കലും ലീഗ് നേതൃത്വത്തിന് അടി തെറ്റിയിട്ടില്ല.
അമേഠിയില്‍ രാഹുലിനെ മലര്‍ത്തിയടിച്ച് സ്മൃതി ഇറാനിയുടെ വിജയം: രാഹുല്‍ ഇനി വയനാടിന്റെ മാത്രം എംപി
ഇ അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടി ദില്ലിയിലെത്തിയതിന് ഒരു തുടര്‍ച്ച കൂടിയുണ്ടായിരിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയം തന്നെയായിരന്നു മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് ശക്തി പകരേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് പ്രചാരണം നടത്തിയത്. എന്നാല്‍ പ്രതിബന്ധങ്ങളും ഒട്ടേറെ ആയിരുന്നു. എല്ലാം ചാടിക്കടന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. അന്തിമ കണക്കുകള്‍ ഇങ്ങനെ....
കണക്കുകള്‍ ഇങ്ങനെ
പികെ കുഞ്ഞാലിക്കുട്ടിക്ക് മൊത്തം ലഭിച്ചത് 589153 വോട്ടുകളാണ്. വിപി സാനുവിന് 329103 വോട്ടുകളും ലഭിച്ചു. 260050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോകുന്നത്.
കുഞ്ഞാലിക്കുട്ടി ചില്ലറക്കാരനല്ല
മൂന്ന് തവണ മന്ത്രിയും ഏഴ് തവണ എംഎല്‍എയുമായ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം മണ്ഡലത്തിലെ ഒരോ ഇടവഴികളും സുപരിചിതമാണ്. കേരള രാഷ്ട്രീയത്തില്‍ അടവുകളും മറുതന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ കുഞ്ഞാലിക്കുട്ടി ഇ അഹമ്മദിന്റെ വിയോഗ ശേഷമാണ് ദില്ലിയിലേക്ക് വച്ചുപിടിച്ചത്.
ആഴത്തിലുള്ള ബന്ധം
മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധം തന്നെയാണ് കുഞ്ഞാലിക്കുട്ടിക്ക് എളുപ്പവഴി ഒരുക്കിയത്. വിപി സാനു യുവജനങ്ങളെ ഇളക്കിമറിച്ച് നടത്തിയ പ്രചാരണങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് തടസം സൃഷ്ടിക്കാന്‍ മതിയായിരുന്നില്ല. എങ്കിലും സാനുവിന്റെ പ്രചാരണ തന്ത്രങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു എന്ന് പറയാതെ വയ്യ.
കോണ്‍ഗ്രസിന് ശക്തി
ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ശക്തി പകരേണ്ട ആവശ്യകതയാണ് മുസ്ലിം ലീഗ് പ്രധാനമായും ഊന്നിപ്പറഞ്ഞത്. മോദിയെ താഴെയിറക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് പിന്തുണ നല്‍കേണ്ട വേളയാണിതെന്ന് മലപ്പുറത്തുകാര്‍ക്ക് അധികം പറഞ്ഞുകൊടുക്കേണ്ടതില്ല.
മറ്റു നേട്ടങ്ങളും
മലപ്പുറത്തെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വേണ്ട രീതിയില്‍ ഉപയോഗിച്ചപ്പോള്‍ നിറഞ്ഞത് മുസ്ലിം ലീഗിന്റെ പെട്ടി തന്നെ. പികെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിത്വവും മുസ്ലിം ലീഗ് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും നേട്ടമായി എന്നു എടുത്തുപറയേണ്ടതാണ്.
യുവ രക്തത്തിന്റെ പ്രതീകം
യുവ രക്തത്തിന്റെ പ്രതീകമായിട്ടാണ് എസ്എഫ്ഐ നേതാവായ വിപി സാനുവിനെ ഇടതുപക്ഷം അവതരിപ്പിച്ചത്. പ്രചാരണങ്ങളില്‍ വ്യത്യസ്ത രീതികള്‍ പയറ്റിയ സാനുവും എല്‍ഡിഎഫും ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ കാവല്ക്കാര് തങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ ബേബിയായിരുന്നു വിപി സാനു.
പ്രചാരണത്തില്‍ നിറഞ്ഞത്
കേന്ദ്രസര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയം, ന്യൂനപക്ഷ സംവരണം, മുത്തലാഖ് ബില്ല്, ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ച എന്നിവയെല്ലാം പ്രചാരണത്തില്‍ ആവേശം പകര്‍ന്നു. അക്രമ രാഷ്ട്രീയം, മലപ്പുറത്തോടുള്ള ചിറ്റമ്മ നയം എന്നിവയും പ്രചാരണ വിഷയമായി.
പോരിനിറങ്ങിയവര്‍
വി ഉണ്ണികൃഷ്ണനെയാണ് ബിജെപി കളത്തിലിറക്കിയത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പി അബ്ദുല്‍ മജീദ് ഫൈസിയും പിഡിപി സ്ഥാനാര്‍ഥിയായി നിസാര്‍ മേത്തറും വന്നതോടെ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ടായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് മല്‍സര രംഗത്ത് നിന്ന് ഒഴിഞ്ഞു നിന്നത് മുസ്ലിം ലീഗിന് നേട്ടമായി.
അല്‍പ്പം ചരിത്രം
പഴയ മഞ്ചേരി മണ്ഡലമാണ് പിന്നീട് മലപ്പുറമായത്. ഇവിടെ 2004ല്‍ ടികെ ഹംസ വിജയച്ചതൊഴിച്ചാല്‍ മറ്റാരേയും ഇടതു മുന്നണിക്ക് വിജയിപ്പിക്കാന്‍ ആയിട്ടില്ല. മണ്ഡലം മലപ്പുറമായ ശേഷം 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് 1,15,597 വോട്ടുകള്‍ക്ക് ഹംസയെ പരാജയപ്പെടുത്തി. 2014ലെ തെരഞ്ഞെടുപ്പിലാകട്ടെ സിപിഎം നേതാവ് പികെ സൈനബയെ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പരാജയപ്പെടുത്തിയത്.
എല്ലാം കൈപിടിയിലുള്ള ആത്മവിശ്വാസം
എന്നാല്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടിക്ക് വന്‍വിജയം നേടാനായെങ്കിലും ഭൂരിപക്ഷം കുറഞ്ഞ് 1,71,023 ആയി. കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും ലീഗിന്റെ കൈപ്പിടിയിലാണ്.