കൊല്ലത്ത് പ്രേമചന്ദ്രൻ വീഴും? ഒന്നര ലക്ഷത്തോളം വോട്ടുകൾ മണ്ഡലത്തിൽ മാഞ്ഞ് പോയി!
കൊല്ലം: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളും കളളവോട്ട് ആരോപണങ്ങളും സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്.. വോട്ടര്‍ പട്ടികയില്‍ നിന്നും പത്ത് ലക്ഷത്തോളം യുഡിഎഫ് വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചത്.
പിന്നാലെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍കെ പ്രേമചന്ദ്രനും ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ലക്ഷത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ നിന്ന് മാഞ്ഞ് പോയി എന്നാണ് എംപി ആരോപിക്കുന്നത്.
പ്രേമചന്ദ്രനെ വീഴ്ത്താന്‍
ഇടത് പക്ഷത്തെ സംബന്ധിച്ച് കൊല്ലത്ത് നടന്നത് അഭിമാന പോരാട്ടമാണ്. ഇടത് മുന്നണി വിട്ട് കോണ്‍ഗ്രസിനൊപ്പം പോയ പ്രേമചന്ദ്രനെ 2014ല്‍ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. എംഎ ബേബിയെ ഇറക്കിയിട്ടും പ്രേമചന്ദ്രന്‍ തന്നെ ജയിച്ചു. ഇത്തവണ പ്രേമചന്ദ്രനെ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും സിപിഎം പയറ്റിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്
60000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രേമചന്ദ്രന്‍ മണ്ഡലം നിലനിര്‍ത്തും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ കൊല്ലത്ത് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണം. മനപ്പൂര്‍വ്വം ഒന്നര ലക്ഷത്തോളം പേരെ ഒഴിവാക്കി എന്നാണ് ആരോപണം.
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്
2016 ശേഷം ചേര്‍ക്കപ്പെട്ട പുതിയ വോട്ടര്‍മാരുടെ എണ്ണമെടുത്താല്‍ ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവാണ് വേണ്ടത്. എന്നാല്‍ എണ്ണം വലിയ തോതില്‍ കുറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ വോട്ടര്‍മാരുടെ എണ്ണം 12,95,042 ആയിരുന്നുവെന്ന് എംപി പറയുന്നു.
തെളിവ് സഹിതം പ്രേമചന്ദ്രന്‍
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണം 12,59,400 ആയി കുറഞ്ഞിരിക്കുന്നു. 2016 മുതല്‍ 19 വരെയുളള കാലത്ത് 1,20000 വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിക്കേണ്ടതാണ്. എന്നാല്‍ വോട്ടുകള്‍ കുറയുകയാണ് ഉണ്ടായതെന്ന് തെളിവ് സഹിതം പ്രേമചന്ദ്രന്‍ ആരോപിച്ചു.
ജുഡീഷ്യല്‍ അന്വേഷണം
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വോട്ടര്‍ പട്ടിക അട്ടിമറിച്ചു എന്നാണ് എംപിയുടെ ആരോപണം. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് പ്രേമചന്ദ്രനാവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ട് കൊണ്ടാണ് പ്രേമചന്ദ്രന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് സിപിഎം കരുതുന്നത്.
കൊല്ലം തിരിച്ച് പിടിക്കും
കെഎന്‍ ബാലഗോപാല്‍ കൊല്ലം തിരിച്ച് പിടിക്കും എന്നാണ് എല്‍ഡിഎഫ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊല്ലത്ത് ബാലഗോപാല്‍ വിജയിച്ച് കയറുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം തൂത്ത് വാരിയ ജില്ലയാണ് കൊല്ലം.
4,55,000 വോട്ട്
ബാലഗോപാല്‍ മണ്ഡലത്തില്‍ നിന്ന് 4,55,000 വോട്ട് പിടിക്കും. അതേസമയം പ്രേമചന്ദ്രന് 3,95,000ല്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിക്കുകയുളളൂ എന്നും എൽഡിഎഫ് വിലയിരുത്തി. കുണ്ടറയില്‍ 13,000 വോട്ടുകളും പുനലൂരില്‍ 15,000 വോട്ടുകളും ഇടത് മുന്നണി നേടും. ഇരവിപുരത്തും കൊല്ലത്തും 6000 ചടയമംഗലത്ത് 15,000 വോട്ടുകളും ലീഡ് നേടി ബാലഗോപാല്‍ മുന്നിലെത്തും.
യുഡിഎഫിനെ സഹായിക്കാൻ
അതേസമയം യുഡിഎഫ് മുന്നിലെത്തുമെന്ന് കരുതുന്ന ഏക മണ്ഡലമായ ചവറയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് ലഭിക്കുകയെന്നും ഇടത് പക്ഷം കണക്ക് കൂട്ടുന്നു.ബിജെപി സ്ഥാനാര്‍ത്ഥി കെവി സാബു 80000 വോട്ടുകള്‍ നേടുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ആര്‍ക്കും അറിയാത്ത സ്ഥാനാര്‍ത്ഥിയെ ബിജെപി കൊല്ലത്ത് നിര്‍ത്തിയത് യുഡിഎഫിനെ സഹായിക്കാനാണെന്ന് സിപിഎം ആരോപിച്ചിരുന്നു.