'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ
വടകര: രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടെ ഉറ്റ് നോക്കുന്ന മണ്ഡലമാണ് വടകര. സിപിഎം അക്ഷരാര്‍ത്ഥത്തില്‍ അഭിമാന പോരാട്ടം നടത്തുന്ന മണ്ഡലം. വടകര തിരിച്ച് പിടിക്കാന്‍ സിപിഎം നിയോഗിച്ചത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനെ. എതിരാളിയായി കെ മുരളീധരന്‍ എത്തിയതോടെ വടകരയില്‍ തീപാറി.
ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മണ്ഡലത്തില്‍ എല്‍ഡിഎഫ് കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ഇക്കുറി വന്‍ പോളിംഗുമുണ്ടായി. അത് ആര്‍ക്ക് അനുകൂലമാകും എന്നത് കണ്ടറിയണം. അതേസമയം വടകരയില്‍ ആര്‍എംപി വോട്ടുകള്‍ അടക്കം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പി ജയരാജന്‍ പറയുന്നു.
വിജയം ഉറപ്പിച്ച് തുടക്കം
പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി സിപിഎം പ്രഖ്യാപിച്ചത് വിജയം ഉറപ്പിച്ച് കൊണ്ടായിരുന്നു. ജയരാജനെതിരെ വടകരയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുളള നേതാക്കള്‍ വിമുഖത കാട്ടി. ഒടുവില്‍ ജയരാജനെ നേരിടാന്‍ മുന്നിട്ടിറങ്ങിയത് കെ മുരളീധരന്‍ ആണ്.
ശക്തമായ പ്രചാരണം
വടകരയില്‍ ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍എംപി അടക്കമുളളവര്‍ മുരളീധരന് പിന്തുണ പ്രഖ്യാപിച്ചു. ജയരാജന്‍ കൊലയാളിയാണ് എന്ന തരത്തിലാണ് വടകരയില്‍ പ്രചാരണം അഴിച്ച് വിട്ടത്. ഇതിനെ മറികടക്കാന്‍ ചിട്ടയായതും പഴുതടച്ചതുമായ സംഘടനാ പ്രവര്‍ത്തനം തന്നെ വടകരയില്‍ സിപിഎം നടത്തി.
ഉയർന്ന പോളിംഗ്
ഇക്കുറിയും പോളിംഗ് വടകരയില്‍ 80 ശതമാനം കടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 81.4 ആയിരുന്നു പോളിംഗ് ശതമാനം. ഇക്കുറി അത് 82.48 ആയി ഉയര്‍ന്നു. 2014ല്‍ ഏഴ് നിയോജക മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫ് മുന്നിലെത്തി. ഇത്തവണ എല്‍ഡിഎഫിന്റെ പ്രതീക്ഷ മണ്ഡലത്തിലെ സിപിഎം കോട്ടകളിലാണ്.
ആർഎംപി വോട്ടുകളും
കൂത്തുപറമ്പിലും തലശ്ശേരിയിലും വന്‍ പോളിംഗ് നടന്നിട്ടുണ്ട്. ഇത് ജയരാജനെ ജയിപ്പിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. വലിയൊരു ശതമാനം ന്യൂനപക്ഷ വോട്ടുകളും ജയരാജന് ലഭിക്കുമെന്ന് സിപിഎം കരുതുന്നു. അത് മാത്രമല്ല മണ്ഡലത്തിലെ ചില ആര്‍എംപി വോട്ടുകളും തനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ജയരാജന്‍ പറയുന്നത്.
വൃത്തികെട്ട കളി കളിച്ചു
കൊലപാതക രാഷ്ട്രീയം വടകരയില്‍ ചര്‍ച്ചയായിട്ടില്ല. തന്നെ വ്യക്തിഹത്യ നടത്തുക വഴി വൃത്തികെട്ട കളിയാണ് കോണ്‍ഗ്രസ് കളിച്ചതെന്നും ജയരാജന്‍ ആരോപിച്ചു. പോളിംഗ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിന് അനുകൂലമാകും. കളളവോട്ട് ആരോപണം എല്ലാ തവണയും കോണ്‍ഗ്രസ് ഉയര്‍ത്തുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
മോദിയെ പുറത്താക്കണം
പോളിംഗ് ഉയരാന്‍ കാരണം ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളാണ്. മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആ ആശങ്കയുളള വോട്ടര്‍മാരാണ് വലിയ തോതില്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. മോദിയെ പുറത്താക്കണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു.
പരസ്യമായി തന്നെ പിന്തുണ
ആര്‍എംപി വോട്ടുകളൊക്കെ കൈപ്പത്തി ചിഹ്നത്തില്‍ കുത്തിക്കാന്‍ സാധിക്കും എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. ചിലരെല്ലാം പരസ്യമായി തന്നെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എംപിയുടെ വനിതാ നേതാവിന് എതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും അതില്‍ കേസെടുത്തിരിക്കുകയാണ് എന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി,
കോടതി കയറേണ്ട അവസ്ഥ
തന്നെ പ്രതിയെന്ന് പറഞ്ഞ് കൊണ്ടിരുന്നവര്‍ ഇപ്പോള്‍ പ്രതിയായി കോടതിയില്‍ കയറേണ്ട അവസ്ഥയാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം ജയരാജന് മറുപടിയുമായി ആര്‍എംപി നേതാവ് കെകെ രമ രംഗത്ത് വന്നിട്ടുണ്ട്. വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചു എന്ന അവകാശവാദം രമ തളളിക്കളഞ്ഞു.
ജയരാജന് രാഷ്ട്രീയ വനവാസം
ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍എംപി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്ന് കെകെ രമ പറഞ്ഞു. ആര്‍എംപി വോട്ടുകള്‍ കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയ ഭീതി കൊണ്ടാണ്. തിരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷ്ട്രീയ വനവാസം സമ്മാനിക്കുമെന്നും കെക രമ പ്രതികരിച്ചു.