ഒരു പാലക്കാടന്‍ പ്രതികാരം: ശ്രീകണ്ഠന് ഇനി താടിയെടുക്കും, കവിളില്‍ കുത്തിയ പ്രസ്ഥാനത്തെ തറപറ്റിച്ചു
പാലക്കാട്: സിപിഎമ്മിനെ പരാജയപ്പെടുത്തി, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന് ഇനി താടിവടിക്കും. 1990 ല്‍ ഷൊര്‍ണൂര്‍ എസ്എന്‍ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ അന്നത്തെ കെ എസ് യു നേതാവായ വികെ ശ്രീകണ്ഠന്റെ കവിളില്‍ സോഡാ കുപ്പിയുടെ ചില്ലുകൊണ്ട് കുത്തേല്‍ക്കുന്നത്.
കവിളിലെ ആ മുറിപ്പാട് മറയ്ക്കാനായിരുന്നു ശ്രീകണ്ഠന് താടി വളര്‍ത്തല്‍ തുടങ്ങിയത്. തന്റെ കവിളിലെ മുറിപ്പാടിന് കാരണക്കാരായ പ്രസ്ഥാനത്തെ പരാജയപ്പെടുത്തുന്ന ദിവസം മാത്രമേ താന്‍ താടിയെടുക്കു എന്ന ശപഥവും പിന്നീട് ശ്രീകണ്ഠന് എടുത്തു. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചു കയറുന്നതോടെ ശ്രീകണ്ഠന് ഇനി അഭിമാനത്തോടെ താടിയെടുക്കാം.
പ്രതീക്ഷിക്കാത്ത വിജയം
കെപിസിസി പോലും പ്രതീക്ഷിക്കാത്ത വിജയമാണ് പാലക്കാട് യുഡിഎഫ് നേടുന്നത്. നേതൃത്വം സംശയം പ്രകടിപ്പിച്ചപ്പോഴും പാലക്കാട് താന്‍ അട്ടിമറി വിജയം നേടുമെന്ന് വികെ ശ്രീകണ്ഠന് പലപ്പോഴും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത്ര ആധികാരികമായൊരു വിജയം പാലക്കാട് ലഭിക്കുമെന്ന് പാര്‍ട്ടി അണികള്‍ പോലും കരുതിയിരുന്നില്ല.
ലീഡ്
വോട്ടെണ്ണല്‍ 99 ശതമാനവും പിന്നിടുമ്പോള്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് പാലക്കാട് യുഡിഎഫിന് ഉള്ളത്. സംസ്ഥാനത്ത് പുറത്തുവന്ന മുഴുവന്‍ എക്സ്സിറ്റ് പോളുകളിലും ഇടതുമുന്നണിക്കായിരുന്നു പാലക്കാട് വിജയ സാധ്യത നല്‍കിയിരുന്നത്.
കഴിഞ്ഞ തവണ
എന്നാല്‍ ശക്തമായ ഇടത്കോട്ടകളില് പോലും കടന്നുകയറിയാണ് ശ്രീകണ്ഠന് ലീഡ് നേടുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്ര കുമാറിനേക്കാള്‍ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ് വിജയിച്ച മണ്ഡലമാണ് പാലക്കാട്.
പാര്‍ട്ടി കോട്ട
സിപിഎമ്മിന്റെ പാര്‍ട്ടി കോട്ടയെന്നതും സ്ഥാനാർത്ഥി എന്ന നിലയ്ക്ക് എംബി രാജേഷിന്റെ വ്യക്തി പ്രഭാവവും ഇക്കുറിയും എൽഡിഎഫിനെ തുണയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ എൽഡിഎഫിന്റെ പ്രതീക്ഷകളെ അസ്ഥാനാത്താക്കിക്കൊണ്ടുള്ള അട്ടിമറി വിജയമാണ് പാലക്കാട് വികെ ശ്രീകണ്ഠന് നേടിയിരിക്കുന്നത്.
ന്യൂനപക്ഷ ഏകീകരണം
പാലക്കാട് ന്യൂനപക്ഷ ഏകീകരണം നടന്നാല്‍ മാത്രമേ യുഡിഎഫിന് വിജയപ്രതീക്ഷ വെയ്ക്കേണ്ടതുള്ളൂ എന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആ വിലയിരുത്തലുകള്‍ ശരിവെക്കുന്ന രീതിയില്‍ മണ്ണാര്‍ക്കാടടക്കം വലിയം മുന്നേറ്റമാണ് ശ്രീകണ്ഠന് നടത്തിയത്. മലമ്പുഴയില്‍ മാത്രമാണ് എംബി രാജേഷ് പിടിച്ചു നിന്നത്.