വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്
ദില്ലി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനം. സിറ്റിംഗ് മണ്ഡലമായ അമേഠിക്ക് പുറമേയാണ് രാഹുൽ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തിരിക്കുന്നത്. എകെ ആന്റണിയാണ് ദില്ലിയിൽ ചേർന്ന വാർത്താ സമ്മേളത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
കർണാടകയും തമിഴ്നാടും രാഹുൽ ഗാന്ധിയെ ആവശ്യപ്പെട്ട് രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കേരളം തിരഞ്ഞെടുക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. വയനാട് രാഹുൽ ഗാന്ധിക്ക് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. അതേസമയം രാഹുലിന്റെ മത്സരം ഇടതുപക്ഷത്തിന് എതിരെ അല്ല എന്നും കോൺഗ്രസ് വാദിക്കുന്നു
നാണക്കേടിലായ കോൺഗ്രസ്
സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളായിട്ടും വയനാട്ടില്‍ മാത്രം ആളില്ലാത്തത് കോണ്‍ഗ്രസിനെ നാണക്കേടിലാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം കോണ്‍ഗ്രസ് നിരന്തരമായി ട്രോള്‍ ചെയ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വരുന്നതും കാത്തിരിപ്പായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്പോഴും.
എതിരാളി ഇടതുപക്ഷം
എന്നാല്‍ നിരവധി സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്ത് വന്നിട്ടും വയനാട്ടില്‍ പ്രഖ്യാപനം വരാത്തത് കേരളത്തിനെ കോണ്‍ഗ്രസിനെ ഒന്നാകെ ആശങ്കയിലും നിരാശയിലുമാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല എന്ന അഭ്യൂഹങ്ങളും അതിനിടെ പരക്കുകയുണ്ടായിരുന്നു. ദേശീയ തലത്തില്‍ സുഹൃത്തുക്കളായ ഇടതുപക്ഷമാണ് ഇവിടെ എതിരാളി എന്നത് തന്നെയായിരുന്നു കാരണം.
മാസ് പ്രഖ്യാപനം
എന്നാല്‍ കാത്തിരിപ്പിന് ഒടുവില്‍ എല്ലാ അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് ആ വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അമേഠിക്ക് പുറമേ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തപ്പെടുന്ന വയനാട്ടിലും രാഹുല്‍ ഗാന്ധി ഇത്തവണ ജനവിധി തേടും.
നിര്‍ണായക കൂടിക്കാഴ്ചകള്‍
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളത്തിലാണ് എകെ ആന്റണി രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ മുതല്‍ ദില്ലിയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് വയനാട് രാഹുല്‍ തിരഞ്ഞെടുത്തത്.
കെപിസിസിയുടെ ശ്രമം
കെപിസിസിയുടെ നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് രാഹുല്‍ ഗാന്ധി വയനാട് തിരഞ്ഞെടുത്തത് എന്നും ആന്റണി വ്യക്തമാക്കി. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, എകെ ആന്റണി, കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദക്ഷിണേന്ത്യയിൽ തരംഗം
തമിഴ്‌നാടും കര്‍ണാടകയും അടക്കം മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയില്‍ ആകെ കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്നാണ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്. മാത്രമല്ല വയനാട് സുരക്ഷിതമായത് കൊണ്ട് തന്നെ മറ്റിടങ്ങളില്‍ പ്രചാരണത്തിന് രാഹുലിന് കൂടുതല്‍ സമയം ലഭിക്കും
മത്സരം ഇടതിന് എതിരെ
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നതില്‍ ദേശീയ തലത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രതിപക്ഷ സഖ്യത്തിലുളള പാര്‍ട്ടിയാണ് സിപിഎമ്മും സിപിഐയും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇടതിനെതിരെ മത്സരിക്കുന്ന തെറ്റായ സന്ദേശം നല്‍കുമെന്ന് ശരദ് പവാറും ശരദ് യാദവും അടക്കമുളള നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എതിർപ്പുകളെ അവഗണിച്ചു
സിപിഎം നേതൃത്വവും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഇതോടെ സിപിഎമ്മിനെ ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് വരാത്തത് എന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ സഖ്യകക്ഷികളുടെ അടക്കം എതിര്‍പ്പിനെ അവഗണിച്ചാണ് വയനാട്ടില്‍ തന്നെ മത്സരിക്കാനുളള നിര്‍ണായക തീരുമാനം രാഹുല്‍ ഗാന്ധിയെടുത്തിരിക്കുന്നത്.
ഇടതുപക്ഷത്തിന് എതിരെ അല്ല
ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തെ ഈ തീരുമാനം എങ്ങനെ ബാധിക്കും എന്നത് വരുനാളുകളില്‍ കണ്ടറിയേണ്ടതാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരം ഇടതുപക്ഷത്തിന് എതിരെ അല്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മറിച്ച് ആ മത്സരം നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരെയാണ് എന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.
ആവേശം വീണ്ടെടുത്ത് കോൺഗ്രസ്
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തുകൊണ്ട് വയനാട്ടില്‍ പ്രവര്‍ത്തകര്‍ പ്രകടനവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതോടെ വയനാട്ടില്‍ പ്രചാരണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് തീരുമാനിച്ചതോടെ കോണ്‍ഗ്രസ് ആവേശം വീണ്ടെടുത്തിരിക്കുകയാണ്.
Lok Sabha Election 2019: വയനാട് ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....
പി ജയരാജന്റെ നിക്ഷേപം 8 ലക്ഷം, ഭാര്യയുടേത് 31 ലക്ഷം! രണ്ട് കൊലക്കേസ് അടക്കം പത്ത് കേസുകൾ