തിരഞ്ഞെടുപ്പ് ഫലത്തിൽ മുട്ട് വിറച്ച് മുന്നണികൾ; ജയിച്ചാലും തോറ്റാലും നിർണായകം, ആകാംഷയോടെ നേതാക്കൾ
തിരുവനന്തപുരം: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഒരു ദിവസം കൂടി. എക്സിററ് പോൾ ഫലങ്ങളുടെ പിൻബലത്തിൽ കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു മുന്നണികൾ. ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാൽ എക്സിറ്റ് പോളുകൾ എക്സാറ്റ് പോളുകൾ അല്ലല്ലോയെന്ന മറു ചോദ്യവുമായാണ് കോൺഗ്രസ് പ്രവചനങ്ങളെ തള്ളുന്നത്.
സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ മികച്ച വിജയം നേടുമെന്നാണ് ഇടാത് നേതാക്കൾ ആവർത്തിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെല്ലാം നിർണായകമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടാൽ ചിലരുടെ രാഷ്ട്രീയ ഭാവിയെ പോലും ചോദ്യചിഹ്നമായി മാറിയേക്കാം.

അവകാശ വാദങ്ങളുമായി മുന്നണികൾ
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. 2014ൽ എത്തിയപ്പോൾ സീറ്റ് നേട്ടം എട്ടിലേക്ക് ചുരുങ്ങി. 2004ലെ വിജയം ആവർത്തിക്കാനായേക്കുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. പക്ഷെ പുറത്ത് വന്ന വിലയിരുത്തലുകളും എക്സിറ്റ് പോൾ ഫലങ്ങളും ഇടത് മുന്നണിക്ക് ആശ്വാസം പകരുന്നവയല്ല.

ചരിത്ര വിജയം നേടുമോ
ചരിത്ര വിജയം നോടാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. 20 ലോക്സഭാ മണ്ഡലങ്ങളും യുഡിഎഫ് നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. പാലക്കാട് ഒഴിച്ചുള്ള 19 സീറ്റിലും സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.ഇടത് കോട്ടയായ ആലത്തൂരിലും കണ്ണൂരുമെല്ലാം ഇക്കുറി ഒപ്പം നിൽക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

പ്രതീക്ഷയോടെ ബിജെപി
കേരളത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമല സമരങ്ങളും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം കേരളത്തിൽ ബിജെപിയുടെ വേരുകൾക്ക് ശക്തി പകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങൾ. പത്തനംതിട്ടയിലും തൃശൂരിലും വിജയ പ്രതീക്ഷയുണ്ട്. വിജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാനായാൽ ബിജെപിയുടെ നേട്ടമായി തന്നെ അത് വിലയിരുത്തപ്പെടും.

പിണറായി വിജയന്റെ നേതൃത്വത്തിൽ
പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം നയിച്ച ആദ്യ തിരഞ്ഞെടുപ്പാണിത്. 2014ൽ നേടിയ 8 സീറ്റിനെക്കാൾ പിന്നിലോട്ട് പോയാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് കൂടി ഏറ്റെടുക്കേണ്ടി വരും.
ശബരിമല വിഷയത്തിൽ അടക്കം സ്വീകരിച്ച ഉറച്ച നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടേക്കാം. പാർട്ടിയിൽ എതിർസ്വരങ്ങൾ ഉയർന്നേക്കാം.

8 സീറ്റുകൾ
അതേ സമയം 8 സീറ്റുകൾ നിലനിർത്താനായാൽ തങ്ങളുടെ മേൽക്കൈയ്ക്ക് കുറവ് വന്നിട്ടില്ലെന്ന് അവകാശപ്പെടാനാകും. എന്നാൽ നേതാക്കൾ അവകാശപ്പെടുന്ന് പോലെ കേരളത്തിൽ ഇടത് തരംഗമുണ്ടായാൽ പിണറായി വിജയൻ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടത് നേതാവായി മാറും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിച്ചേക്കും.

പ്രതീക്ഷയോടെ യുഡിഎഫ്
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് കേരളം മുഴുവൻ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വിജയപ്രതീക്ഷയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാനായതും യുഡിഎഫിന് അനുകൂല ഘടകമാണ്. 15 സീറ്റിന് മുകളിൽ നേടണണെന്നാണ് യുഡിഎഫ് ലക്ഷ്യം വെച്ചത്. കേരളത്തിൽ അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും 15ൽ കൂടുതൽ സീറ്റുകൾ നേടാനായാൽ അത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ക്ഷീണമാകും.

അക്കൗണ്ട് തുറക്കാൻ ബിജെപി
ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് നിർണായകമാകും തിരഞ്ഞെടുപ്പ് ഫലം. ബിജെപി അധ്യക്ഷന്റെ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ എതിർസ്വരങ്ങൾ ഉയർന്നിട്ടുണ്ട്. ശബരിമല സമരവും നേതാക്കളുടെ അറസ്റ്റുമെല്ലാം പാർട്ടിക്ക് അനുകൂലമാക്കി മാറ്റാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിമർശനം. തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുകയും മറ്റിടങ്ങളിൽ വ്യക്തമായ മുന്നേറ്റം നേടുകയും ചെയ്താൽ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ അത് ശ്രീധരൻ പിള്ളയുടെ കൂടി വിജയമാകും. മറിച്ചായാൽ എതിർ സ്വരങ്ങൾ കൂടുതൽ ശക്തമായേക്കാം.
Recommended Video

ഫലങ്ങൾ ഇങ്ങനെ
കേരളത്തിൽ യുഡിഎഫിന് 15 സീറ്റും, എൽഡിഎഫിന് നാലും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നത്. സമാനമായ പ്രവചനം തന്നെയായിരുന്നു മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലവും. അതേ സമയം കൈരളി ടിവി- സിഇഎസ് സർവേഫലത്തിൽ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പ്രവചിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications