തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി നേതൃത്വം വലിയ കണക്ക് കൂട്ടലുകളിലാണ്. ഇത്തവണ രണ്ട് സീറ്റ് ഉറപ്പായും ലഭിക്കും എന്നാണ് ബിജെപിയുടെ ഇതുവരെയുളള ആത്മവിശ്വാസം. തൃശൂരില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
അതിനിടെ പാര്‍ട്ടിക്കുളളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കലഹം രൂക്ഷമായിരിക്കുകയാണ്. മാത്രമല്ല ബിഡിജെസ് എന്‍ഡിഎ മുന്നണിക്കുളളിലും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു.
വലിയ മുന്നേറ്റം
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇടത് -വലത് മുന്നണികളെ ഞെട്ടിക്കും എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കോര്‍കമ്മിറ്റികള്‍, പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ അടക്കമുളള സംയുക്ത യോഗത്തിലാണ് ഈ വിലയിരുത്തല്‍. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.
20 ശതമാനം വോട്ട് വിഹിതം
2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 10 ശതമാനം വോട്ട് വിഹിതം ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ അത് 15 ശതമാനം ആയി ഉയര്‍ന്നു. ഇത്തവണ അത് 20 ശതമാനത്തിലേക്ക് എത്തുമെന്നാണ് ബിജെപി പ്രതീക്ഷ. എന്ത് വന്നാലും 18ല്‍ കുറയില്ലെന്ന് ബിജെപി കരുതുന്നു.
ഇനി ത്രികോണ മത്സരം
ഇതുവരെ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രമായിരുന്നുവെങ്കില്‍ ഈ തിരഞ്ഞെടുപ്പോടെ സ്ഥിതി മാറും. ഇനിയുളള തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എന്‍ഡിഎ കൂടി ചേര്‍ന്ന് ത്രികോണ മത്സരമാകും നടക്കുക എന്നാണ് ബിജെപി നേതൃയോഗത്തിന്റെ വിലയിരുത്തല്‍.
രണ്ടിടത്ത് വിജയം
തിരുവനന്തപുരത്ത് കുമ്മനത്തിനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും ബിജെപി വിജയം ഉറപ്പിക്കുന്നു. കുമ്മനത്തിനും സുരേന്ദ്രനും 20,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ലഭിക്കും. തൃശൂരില്‍ സുരേഷ് ഗോപി അട്ടിമറി ജയം നേടുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
സുരേഷ് ഗോപിക്ക് മൂന്ന് ലക്ഷം വോട്ട്
മൂന്ന് ലക്ഷം വോട്ടെങ്കിലും സുരേഷ് ഗോപി നേടും. ആറ്റിങ്ങലില്‍ ആര് വിജയിക്കും എന്നത് ശോഭാ സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകളെ ആശ്രയിച്ചിരിക്കുമെന്നും ബിജെപി യോഗം വിലയിരുത്തി. ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ നേടും.
പാലക്കാടും ആലപ്പുഴയിലും വലിയ മുന്നേറ്റം
മാത്രമല്ല പാലക്കാടും ആലപ്പുഴയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ എല്‍ഡിഎഫ് തകര്‍ന്ന് പോകുമെന്നും ബിജെപി വിലയിരുത്തുന്നു. ശബരിമല വിഷയം ഇടത് വോട്ടുകള്‍ കാര്യമായി ചോരാന്‍ കാരണമായിട്ടുണ്ട്. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യും
5 സീറ്റുകളില്‍ വിജയ പ്രതീക്ഷ
നേതൃത്വത്തിന് എതിരെ വലിയ വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. തുടക്കത്തില്‍ 5 സീറ്റുകളില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാണ് അതുറപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്താനായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. അമിത് ഷാ ഒഴികെ പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ ആരും പ്രചാരണത്തിന് കേരളത്തില്‍ എത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നേരത്തെ ഇറക്കണമായിരുന്നു
സുരേഷ് ഗോപിയെ തൃശൂരില്‍ നേരത്തെ ഇറക്കിയിരുന്നുവെങ്കില്‍ വന്‍ മുന്നേറ്റം സാധ്യമാകുമായിരുന്നു.വടകരയിലും കൊല്ലത്തും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയത് യുഡിഎഫിന് നേട്ടമായി. വടകരയിലും കൊല്ലത്തും യുഡിഎഫിന് വോട്ട് മറിച്ചും എന്ന ആരോപണവും യോഗത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു.
പണം കൊടുത്ത് അപമാനിക്കൽ
കൊല്ലത്തെ സ്ഥാനാര്‍ത്ഥി കെവി സാബുവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ല. പിഎസ് ശ്രീധരന്‍ പിളള പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാന്‍ അദ്ദേഹത്തിനെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അപമാനിച്ചു. എംടി രമേശിനെയും ഇത്തരത്തില്‍ അപമാനിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗം പണം കൊടുത്ത് വാര്‍ത്ത നല്‍കിപ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.
നാലിടത്ത് കോടികൾ
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ ബാക്കി മണ്ഡലങ്ങളെ അവഗണിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. പണം സ്വയം കണ്ടെത്താനാണ് സ്ഥാനാര്‍ത്ഥികളോട് നിര്‍ദേശിച്ചത്. ഇതിന് കാരണം കേന്ദ്ര നേതൃത്വത്തിന് ചിലര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത് കൊണ്ടാണ് എന്നും .യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കലാപക്കൊടി ഉയർത്തി ബിഡിജെഎസ്
അതിനിടെ എന്‍ഡിഎയിലെ ബിഡിജെഎസ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പളളിയുടെ പ്രചാരണത്തിന് ബിജെപി ശ്രദ്ധ കൊടുത്തില്ലെന്നും ദേശീയ നേതാക്കളാരും വയനാട്ടില്‍ എത്തിയില്ല എന്നുമാണ് ആരോപണം. എന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് തുഷാര്‍ വെള്ളാപ്പളളി ഉയര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നാണ് ബിജെപിയുടെ മറുവാദം.
രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!
ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്, ഫസൽ ഗഫൂറിനെതിരെ സമസ്ത നേതാവ്