പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും എസ്ഡിപിഐ പിന്തുണ യുഡിഎഫിന്, വെളിപ്പെടുത്തൽ!
കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സഹായിച്ചു എന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസി വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലീം ലീഗുമായി എസ്ഡിപിഐ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ലീഗ് നേതാക്കളുമായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറുമായി എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ ഇളമരം എന്നിവര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. കെടിഡിസി ഹോട്ടലിലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ അന്ന് എസ്ഡിപിഐയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ട് എന്നുളള ആരോപണങ്ങളെ ലീഗും യുഡിഎഫും തളളിക്കളഞ്ഞിരുന്നു. എംകെ മുനീര്‍ അത്തരം വാര്‍ത്തകളോട് അതിരൂക്ഷമായിട്ടാണ് അന്ന് പ്രതികരിച്ചത്. എസ്ഡിപിഐയുടെ സഹായത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു എന്ന് പറയുന്നതിലും ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ച് വിടുന്നതാണ് എന്നാണ് എംകെ മുനീര്‍ പ്രതികരിച്ചത്.
നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ അബ്ദുള്‍ മജീദ് ഫൈസിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞൈടുപ്പില്‍ നേമത്ത് സിപിഎമ്മിന് വോട്ട് നല്‍കിയെന്നും ഫൈസി വെളിപ്പെടുത്തി. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അടിസ്ഥാനപരമായി സിപിഎമ്മിന് എതിരല്ലെന്നും ന്യൂനപക്ഷം അകന്നുവെങ്കില്‍ അതിനുളള കാരണം സിപിഎം കണ്ടെത്തണം എന്നും ഫൈസി പറഞ്ഞു.