വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും... രാഹുലിനെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കും
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യം പരിഗണിക്കുന്നു. രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തില്‍ ബിജെപി ആശങ്കയിലാണ്.
ഇവിടെ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ രാഹുലിനെതിരെ കടുത്ത പോരാട്ടമാണ് നടത്തിയതെന്ന പ്രതിച്ഛായ ഉണ്ടാക്കാനാണ് നീക്കം. നേരത്തെ ബിജെപി ഇവിടെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഒടുവില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നറുക്ക് വീണെന്നാണ് വ്യക്തമാകുന്നത്. അദ്ദേഹം ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും.
വയനാട്ടില്‍ മാറ്റം
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് ബിഡിജെഎസ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വുവുമായി ചര്‍ച്ച ചെയ്‌തെന്നും തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റാന്‍ എന്‍ഡിഎ നിര്‍ബന്ധിതരായിരിക്കുകയാണ്.
തുഷാര്‍ മത്സരിക്കും?
വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി രാഹുലിനെ നേരിടുമെന്നാണ് സൂചന. അദ്ദേഹം മത്സരിക്കുന്നത് എന്‍ഡിഎയ്ക്ക് പുത്തനുണര്‍വാകുമെന്നാണ് സൂചന. അതേസമയം സ്ഥാനാര്‍ത്ഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി തുഷാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. അതുവരെ ഈ വിഷയത്തില്‍ സസ്‌പെന്‍സ് തുടരും. നേരത്തെ പല സ്ഥാനാര്‍ത്ഥികളെയും രാഹുലിനെതിരെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ ശ്രമിച്ചിരുന്നു.
സുരേഷ് ഗോപിക്കായി ബിജെപി
വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ബിഡിജെഎസ്സില്‍ നിന്നും ഈ സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇവിടെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട് അവര്‍. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോരെന്നും ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്ന ആരെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്.
മുമ്പുള്ള തീരുമാനം
രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അ ഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം തുഷാറിന്റെ വാര്‍ത്താസമ്മേളനം ബിജെപിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ടാക്കുമെന്നാണ് സൂചന.
എന്തുകൊണ്ട് മാറ്റം
രാഹുല്‍ ദേശീയ നേതാവായതിനാല്‍ അദ്ദേഹത്തിനെതിരെ കടുത്ത പോരാട്ടം നടത്തിയാല്‍ ബിജെപി എവിടെയും ശക്തമാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കും. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയ്ക്കാന്‍ സാധിച്ചാല്‍ ദേശീയ തലത്തില്‍ അത് ബിജെപിക്ക് പ്രചാരണ വിഷയവുമാക്കാം. രാഹുലിന് ദക്ഷിണേന്ത്യയിലും വലിയ സ്വാധീനമില്ലെന്ന് കാണിക്കാനും സാധിക്കും. പക്ഷേ എന്‍ഡിഎ കക്ഷിയാണ് മത്സരിക്കുന്നതെങ്കില്‍ അതിന്റെ ക്രെഡിറ്റ് ബിജെപിക്ക് ലഭിക്കില്ല. അതുകൊണ്ട് ഈ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹം.
വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്