'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം
കോഴിക്കോട്: കണ്ണൂർ ജില്ലയിൽ പിണറായി വിജയനേക്കാളും വലിയ നേതാവായ പി ജയരാജനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുളള സിപിഎം തീരുമാനം രാഷ്ട്രീയ കേരളത്തെ അമ്പരിപ്പിക്കുന്നതായിരുന്നു. ടിപി ചന്ദ്രശേഖരന്റെ നാടായ വടകരയിലാണ് ജയരാജൻ മത്സരിക്കുന്നത്. അരിയിൽ ഷുക്കൂർ കൊലക്കേസിൽ പ്രതിസ്ഥാനത്തുളള ജയരാജൻ മത്സരിച്ചാൽ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
വടകര മണ്ഡലം തിരിച്ച് പിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. ആർഎംപി ജയരാജനെ തോൽപ്പിക്കാൻ കച്ച കെട്ടുന്നു. സിറ്റിംഗ് എംപിയായ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കാനില്ലെങ്കിൽ കെക രമയ്ക്ക് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസ് ആലോചിക്കും. അതിനിടെ ജയരാജനെ കടന്നാക്രമിച്ച് കോൺഗ്രസ് എംഎൽഎ വിടി ബൽറാം രംഗത്ത് എത്തിയിട്ടുണ്ട്.
രാമലീല വിജയിച്ചപ്പോൾ
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''ദിലീപിന്റെ 'രാമലീല' ബോക്സോഫീസിൽ വിജയിച്ചപ്പോൾ അത് അയാൾ സഹപ്രവർത്തകയായ നടിയെ ആക്രമിച്ച കേസിന് ജനകീയ കോടതി നൽകിയ കുറ്റവിമുക്തിയായി വ്യാഖ്യാനിക്കപ്പെട്ടത് നമുക്കോർമ്മയുണ്ട്. വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎമ്മും ലക്ഷ്യം വക്കുന്നത് ഇതു തന്നെയാണ്.
ജയരാജ സ്തുതികൾ
ജയരാജന്റെ സ്ഥാനാർത്ഥിത്ത്വം അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണെന്ന അപഹാസ്യമായ അവകാശവാദം കോടിയേരി ബാലകൃഷ്ണനേപ്പോലുള്ളവർ മുന്നോട്ടു വക്കുകയും ചെയ്യുന്നു. ഫേസ്ബുക്കിൽ സെബിൻ ജേക്കബ്, കെ ജെ ജേക്കബ്, ജി പി രാമചന്ദ്രൻ തുടങ്ങിയ ആസ്ഥാന സിപിഎം ബുദ്ധി ഉപദേശക കേന്ദ്രങ്ങളൊക്കെ ഇപ്പോൾ ജയരാജ സ്തുതികളുമായി അരങ്ങു തകർക്കുകയാണ്.
മന്ത്രിയാവേണ്ട ആളാണ് ജയരാജൻ
വെറും എം പിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ എന്നാണ് അവരുടെയൊക്കെ ആഗ്രഹമത്രേ! കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അതിൽ കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ പങ്കിനേക്കുറിച്ചും വലിയ ചർച്ചകളുയരുന്ന ഇക്കാലത്ത് പോലും ഇങ്ങനെയൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎം ഇന്നാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്.
കൊലപാതകങ്ങൾക്കുള്ള ലൈസൻസ്
ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് വടകരയിലെ സമാധാനകാംക്ഷികളായ വോട്ടർമാരാണ്. മറ്റേതെങ്കിലും കാരണങ്ങൾ പരിഗണിച്ചുകൊണ്ട് നിങ്ങൾ ആ പാർട്ടിക്കും സ്ഥാനാർത്ഥിക്കും നൽകുന്ന പിന്തുണ പോലും നിഷ്ഠൂരമായ കൊലപാതകങ്ങൾക്കുള്ള ലൈസൻസായാണ് നാളെകളിൽ വ്യാഖ്യാനിക്കപ്പെടാൻ പോകുന്നത് എന്നേ തൽക്കാലം ഓർമ്മപ്പെടുത്താനുള്ളൂ'' എന്നാണ് പോസ്റ്റ്.
സ്പെഷൽ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ
നേരത്തെയും പി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് വിടി ബൽറാം രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ക്രിമിനൽ കേസുളളവർ പത്രത്തിൽ പരസ്യം നൽകണം എന്നുളള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് പിന്നാലെ ആയിരുന്നു പോസ്റ്റ്: '' ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണമെന്ന് ഇലക്ഷൻ കമ്മീഷൻ. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങൾ സ്പെഷൽ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ!'' എന്നാണ് പോസ്റ്റ്.
തിരിച്ചടിയുടെ ആശങ്ക
ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് എതിരാളികൾ കണക്ക് കൂട്ടുന്നുണ്ട്. ആ ആശങ്ക സിപിഎമ്മിനുമുണ്ട്. അതുകൊണ്ട് തന്നയാണ് ഏറ്റവും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞാണ് പി ജയരാജൻ മത്സരത്തിന് ഇറങ്ങുന്നത്.
വടകര തിരികെ പിടിക്കാൻ
വടകര സിപിഎമ്മിന്റെ കയ്യിൽ നിന്നും മുല്ലപ്പളളി രാമചന്ദ്രനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഇവിടെ വലിയൊരു വിഭാഗം സിപിഎമ്മിനെതിരെ തിരിഞ്ഞു. ഇത്തവണ ജയരാജനിലൂടെ മണ്ഡലം തിരികെ പിടിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുളളത്. അതേസമയം കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ജയരാജനെ മത്സരിപ്പിക്കുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപിക്ക് കണ്ണ് തള്ളിപ്പോകുന്ന വിജയം 'പ്രവചിച്ച്' എബിപി ന്യൂസ്! ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ