രാഹുൽ ഗാന്ധിയെ വീഴ്ത്താൻ വൻ പെൺപട! അമേഠിയിൽ നിന്ന് ആയിരം സ്ത്രീകൾ വയനാട്ടിലേക്ക്!
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിനെ സംസ്ഥാനത്തൊട്ടാകെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ തരംഗമുണ്ടാകുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസ് ആവേശത്തിലാവുമ്പോള്‍ സിപിഎമ്മും ബിജെപിയും പരവേശത്തിലാണ്.
രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് നടത്താനാണ് സിപിഎം ഒരുങ്ങുന്നത്. ബിജെപിയാകട്ടെ ഒട്ടും പിന്നിലല്ല. രാഹുല്‍ ഗാന്ധിയുടെ ഒന്നാം മണ്ഡലമായ അമേഠിയില്‍ നിന്നും പെണ്‍പടയെ തന്നെ വയനാട്ടിലേക്ക് എത്തിക്കാനാണ് ബിജെപി നീക്കം.
രാഹുലിന്റെ സ്വന്തം അമേഠി
2009ലും 2014ലെ മോദി തരംഗ കാലത്തും രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ച മണ്ഡലമാണ് അമേഠി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്വന്തം മണ്ഡലത്തില്‍ വികസനം എത്തി നോക്കിയിട്ട് പോലുമില്ല എന്നാണ് സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികള്‍ ആരോപണം ഉന്നയിക്കുന്നത്.
ലോംഗ് മാർച്ചിന് സിപിഎം
മഹാരാഷ്ട്രയില്‍ ഇടത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് സമാനമായ പരിപാടിയാണ് വയനാട്ടില്‍ സിപിഎം സംഘടിപ്പിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ ഉന്നിയാവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിക്കൊണ്ടുളള ഇടതുപക്ഷത്തിന്റെ ലോംഗ് മാര്‍ച്ച്.
വയനാട്ടിലേക്ക് പെണ്‍പട
ഇടതുപക്ഷത്തെ പോലെ തന്നെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണ് എന്‍ഡിഎയും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ വികസന പൊളളത്തരം വയനാട്ടുകാര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി വയനാട്ടിലേക്ക് പെണ്‍പട തന്നെയെത്തും.
അമേഠിയിലെ ദയനീയാവസ്ഥ
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം നടത്താന്‍ അമേഠിയില്‍ നിന്നും ബിജെപി സ്ത്രീകളെ എത്തിക്കും. ആയിരം വനിതകളാണ് അമേഠിയില്‍ നിന്നും വയനാടന്‍ ചുരം കയറുക. അമേഠിയിലെ ദയനീയാവസ്ഥ വയനാട്ടിലെ വോട്ടര്‍മാരെ ഇവര്‍ വഴി അറിയിക്കുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
അമേഠിയെ ഗാന്ധി കുടുംബം വഞ്ചിച്ചു
രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം എന്നും ഗാന്ധി കുടുംബത്തിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. എന്നിട്ടും അമേഠി അര്‍ഹിക്കുന്ന തരത്തിലുളള ഒരു വികസനവും അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ നെഹ്രു കുടുംബത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അരനൂറ്റാണ്ടായി അമേഠിയെ ഗാന്ധി കുടുംബം വഞ്ചിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.
ദയനീയാവസ്ഥയിൽ അമേഠി
അമേഠി എല്ലാ രംഗത്തും പിന്നോക്കമാണ്. ആരോഗ്യരംഗത്ത് പരിതാപകരമാണ് ഇന്നത്തെ അവസ്ഥ. അമേഠിയില്‍ ജനങ്ങള്‍ക്ക് കുടിവെളളം പോലും ലഭിക്കുന്നില്ല. റോഡുകളുടെ അവസ്ഥ ശോചനീയമാണ്. ഇത്രയും വര്‍ഷമായിട്ടും നല്ലൊരു തിയറ്റര്‍ പോലും കോണ്‍ഗ്രസ് അധ്യക്ഷന്റെ മണ്ഡലത്തിലില്ലെന്ന് ബിജെപി ആരോപിക്കുന്നു.
അഴുത്ത ആഴ്ച സ്ത്രീകളെത്തും
അമേഠിയെ വഞ്ചിച്ച് നശിപ്പിച്ചത് പോലെ കോണ്‍ഗ്രസിനെ വയനാടും നശിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് പറയാനാണ് ബിജെപി 1000 വനിതകളെ എത്തിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ കഴിവ് കേട് വയനാട്ടിലെ ജനത്തിന് മുന്നില്‍ തുറന്ന് കാണിക്കുമെന്നും എന്‍ഡിഎ നേതാക്കള്‍ പറയുന്നു. അമേഠിയില്‍ നിന്ന് സ്ത്രീകള്‍ അടുത്ത ആഴ്ചയോടെ വയനാട്ടിലെത്തിയേക്കും.
രാഹുൽ തരംഗമില്ല
വയനാട്ടില്‍ രാഹുല്‍ തരംഗമില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പളളി പ്രതികരിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത് മണ്ഡലത്തിന് പുറത്തുളള യുഡിഎഫ് പ്രവര്‍ത്തകരാണ്. മുസ്ലീം വോട്ടുകള്‍ ഏകോപിപ്പിച്ച് ജയിക്കാനാണ് രാഹുലിന്റെ ശ്രമമെന്നും തുഷാര്‍ ആരോപിച്ചു.
വീണ്ടും കേരളത്തിലേക്ക്
അതിനിടെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി വീണ്ടും കേരളത്തിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 16നും 17നുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനായി രാഹുല്‍ വീണ്ടുമെത്തുക. വയനാട്ടില്‍ മാത്രമല്ല മലപ്പുറത്തും ഇത്തവണ രാഹുല്‍ റോഡ് ഷോ സംഘടിപ്പിക്കും.
വിഐപി മണ്ഡലമായി വയനാട്
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് മണ്ഡലം വിഐപി മണ്ഡലമായി മാറിയിരിക്കുകയാണ്.. ദേശീയ തലത്തിലെ മതേതര ഐക്യം കണക്കിലെടുത്ത് ഇടതുപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.
ശബരിമലയുടെ പേരിൽ വോട്ട് പിടിച്ച സുരേഷ് ഗോപിക്ക് മുട്ടൻ പണി, നോട്ടീസയച്ച് കളക്ടർ ടിവി അനുപമ
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കളി മാറ്റി ബിജെപി