പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് , സുനിൽ കുമാർ തൃശൂരിൽ; കരുത്തരുമായി സിപിഐയും,അന്തിമ പ്രഖ്യാപനം 26 ന്
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേർന്നിരുന്നു. 26ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും.
സി പി ഐയ്ക്ക് സംസ്ഥാനത്ത് നാല് സീറ്റുകളാണ് ലഭിക്കുക . തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇതിൽ തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനായിരിക്കും മത്സരിച്ചേക്കുകയെന്നാണ് വിവരം. മത്സരിക്കാൻ പന്ന്യൻ സന്നദ്ധത അറിയിച്ചെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരത്ത് സി പി ഐ അവസാനമായി വിജയിച്ചത് പന്ന്യനിലൂടെയായിരുന്നു. 2005 ൽ പി കെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. കെ കരുണാകരന്‍റെ ഡിഐസികെയുടെ പിന്തുണയോടെയായിരുന്നു വിജയം. 2009 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും പന്ന്യനെ മത്സരിപ്പിക്കാൻ സി പി ഐ നീക്കം നടത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടർന്ന് പി രാമചന്ദ്രന്‍ നായരെ സി പി ഐ മത്സരിപ്പിച്ചു. അന്ന് കന്നി അങ്കത്തിനിറങ്ങിയ ശശി തരൂരിനോട് കനത്ത തോൽവിയാണ് അദ്ദേഹം നേരിട്ടത്. തുടർന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും തരൂർ വിജയം ആവർത്തിച്ചു. ഇത്തവണ പന്ന്യനെ തന്നെ ഇറക്കി നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാണ് സി പി ഐയിലെ നീക്കം.
അതേസമയം മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറിനായിരിക്കും സീറ്റ്. അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്‌മെന്റിന്റെ ഭാരവാഹിയാണ് അരുൺ. ബി ജെ പി ഏറെ വിജയ പ്രതീക്ഷ പുലർത്തുന്ന തൃശൂരിൽ വിഎസ് സുനില്‍ കുമാർ ഇറങ്ങും. സുരേഷ് ഗോപിയിലൂടെ മണ്ഡലത്തിൽ കനത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ് ബി ജെ പി. കോൺഗ്രസിന് വേണ്ടി ഇത്തവണ സിറ്റിംഗ് എംപി ടി എൻ പ്രതാപൻ തന്നെയാണ് ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കരുത്തനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം സി പി ഐയിൽ ശക്തമായത്.
തുടർന്ന് സുനിൽ കുമാറിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ ശക്തമായിരുന്നു. സുനിൽ കുമാറിനായി സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പോസ്റ്റർ പ്രചരണങ്ങളും ആരംഭിച്ചിരുന്നു. അതേസമയം സുനിൽ കുമാർ മത്സരിക്കുന്നതോടെ മണ്ഡലത്തിൽ മതേതര വോട്ടുകൾ ഭിന്നിക്കുമെന്നും അത് ബി ജെ പിക്ക് ഗുണകരമാകുമെന്നുമുളള വിലയിരുത്തലുകൾ ഉണ്ട്. അതിനിടെ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ആനി രാജയായിരിക്കും മത്സരിച്ചേക്കുക. സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ എക്‌സിക്യൂട്ടീവ് അനുമതിയ്ക്ക് ശേഷമായിരിക്കും പ്രഖ്യാപിക്കുക.












Click it and Unblock the Notifications