ലീഗിന് മൂന്ന് സീറ്റില്ല, രണ്ട് മാത്രം: മലപ്പുറത്ത് ഇ.ടിയും പൊന്നാനിയില്‍ സമദാനിയും മത്സരിക്കും
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയില്‍ രണ്ട് സീറ്റില്‍ തന്നെ മത്സരിക്കാന്‍ ധാരണയായ ലീഗ് നേതൃത്വം മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. സിറ്റിങ് എംപിമാരെ പരസ്പരം മണ്ഡലം മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനമാണ് മുസ്ലിം ലീഗ് നടത്തിയത്. തമിഴ്നാട്ടിലെ ഏക മണ്ഡലത്തിലേക്കുള്ള പ്രഖ്യാപനവും നടന്നു.
നിലവിലെ മലപ്പുറം എംപി അബ്ദുള്‍ സമദ് സമദാനിയെ പൊന്നാനിയിലും മലപ്പുറത്ത് പൊന്നാനിയിലെ സിറ്റിങ് എംപി ഇടി മുഹമ്മദ് ബഷീറിനേയും മത്സരിപ്പിക്കാനാണ് തീരുമാനം. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്ന് നവാസ് ഗനിയും ലോക്സഭയിലേക്ക് മത്സരിക്കും. നിലവിലെ രാമനാഥപുരം എംപിയാണ് നവാസ് ഗനി.

മുന്നണിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുമെന്നും കേരളത്തിലെ 20 യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പ് വരുത്തുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പാർട്ടി അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഫാസിസത്തിനെ സൌഹൃദത്തിന്റേയും മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ വിജയിപ്പിക്കുകയെന്നതാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏറെനാള്‍ നീണ്ട് നിന്ന ചർച്ചകള്‍ക്ക് ഒടുവിലാണ് മുസ്ലിം ലീഗ് രണ്ട് സീറ്റില്‍ തന്നെ മത്സരിക്കാന്‍ ധാരണയായത്. യു ഡി എഫിലെ സീറ്റ് വിഭജനം പൂർത്തിയായതായും കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിക്കുകയായിരുന്നു. മൂന്നാം സീറ്റ് വിട്ടുനല്‍കുന്നതിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭ സീറ്റ് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും ലീഗും പങ്കിടും. ഈ ഫോർമുല ലീഗ് നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകള്‍ ഉടന്‍ പൂർത്തിയാക്കി പ്രഖ്യാപനം നടത്തും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു ഡി എഫില്‍ 20 സീറ്റില്‍ 16 എണ്ണത്തില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം കൂടെ വന്ന സാഹചര്യത്തില്‍ ഇനി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് യു ഡി എഫ് അണികള്‍.












Click it and Unblock the Notifications