ലോക്സഭ തിരഞ്ഞെടുപ്പ്; പോളിംഗ് എന്തുകൊണ്ട് കുറഞ്ഞു? കൂട്ടിയും കിഴിച്ചും മുന്നണികൾ..തിരിച്ചടിയാകില്ലെന്ന്
തിരുവനന്തപുരം: പോളിംഗ് ശതമാനത്തിലെ കുറവിൽ ആശങ്കയിലായി മുന്നണികൾ. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനത്തോളം കുറവാണ് ഇത്. 77.84 ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്.
തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92, പത്തനംതിട്ട-63.35, മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36, കണ്ണൂര്‍-75.74, കാസര്‍ഗോഡ്-74.28 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകൾ.

വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ വലിയ നിരയാണ് പോളിംഗ് ബൂത്തുകളിൽ അനുഭവപ്പെട്ടത്. കനത്ത പോളിംഗ് തുടക്കത്തിൽ തന്നെ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുത്തനെ ഉയർന്നേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ഉച്ചയോടെ പോളിംഗ് കുറയുകയായിരുന്നു. ചൂടായിരിക്കാം വില്ലനായതെന്നാണ് വിലയിരുത്തൽ.
അതേസമയം പോളിംഗ് കുറഞ്ഞെങ്കിലും സാഹചര്യം അനുകൂലമാണമെന്നാണ് യുഡിഎഫ് പറയുന്നത്. ഭരണവിരുദ്ധവികാരം നന്നായി ഇത്തവണ പ്രതിഫലിച്ചെന്നും ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാൽ ഭരണവിരുദ്ധവികാരം ഇല്ലാത്തതിൻറെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. അതേസമയം തൃശൂർ അടക്കമുള്ള മണ്ഡലങ്ങളിൽ കാര്യങ്ങൾ അനുകൂലമായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റി
ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 38 ദിവസങ്ങൾക്ക് ശേഷം ജൂൺ 4 നാണ് വോട്ടെണ്ണൽ












Click it and Unblock the Notifications