ലോക്സഭ തിരഞ്ഞെടുപ്പ് 2024: ദക്ഷിണേന്ത്യയിൽ നേട്ടം കൊയ്യണം; വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനുറച്ച് രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം 'ഇന്ത്യ' സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ നീക്കം. തന്റെ തീരുമാനം രാഹുൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും.
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അമേഠിയിൽ രാഹുൽ എത്തുന്നത് കോൺഗ്രസിന് കൂടുതൽ ഊർജം പകരുമെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്. രാഹുലിനൊപ്പം പ്രിയങ്ക റായ്ബറേലയിൽ മത്സരിച്ചാൽ അത് ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ സഖ്യത്തിലെ നേതാക്കളും സമാന രീതിയിലാണ് പ്രതികരിച്ചത്.

കോൺഗ്രസിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് വയനാട്. വീണ്ടും അവിടെ മത്സരിക്കുന്നത് ബി ജെ പിയിൽ നിന്നും ഒളിച്ചോടി എന്ന പ്രതീതി സൃഷ്ടിക്കുമെന്നും മോദിയോടും ബി ജെ പിയോടും നേരിട്ട് ഏറ്റുമുട്ടുകയെന്ന വെല്ലുവിളിയാണ് രാഹുൽ ഏറ്റെടുക്കേണ്ടതെന്നാണ് സഖ്യകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അമേഠിയിൽ ഇക്കുറിയും കാര്യങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ നീക്കം. മാത്രമല്ല ദക്ഷിണേത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കുമെന്നും രാഹുൽ കരുതുന്നു.
രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് നേരത്തേ കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. അദ്ദേഹം വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അത് ഞങ്ങളുടെ അവകാശമാണെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റിനായി മുസ്‌ലിം ലീഗ് ആവശ്യമുന്നയിച്ചേക്കും. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള നീക്കം കൂടിയാണിത്. രാഹുൽ വീണ്ടും കേരളത്തിൽ എത്തിയാൽ നഷ്ടപ്പെടാൻ സാധ്യതയുള്ള സീറ്റുകളും ഉറപ്പിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഹിന്ദി ബെൽറ്റിൽ ബി ജെ പിക്കെതിരെ പ്രചാരണരംഗത്തു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് സ്ഥാനാർഥിത്വം രാഹുലിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളിലൊരാൾ ബിജെപി ശക്തമല്ലാത്ത കേരളത്തിലെത്തി മത്സരിക്കുന്നതിൽ എൽ ഡി എഫ് നേതൃത്വത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്. രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്നും ഇന്ത്യ മുന്നണിക്ക് കെട്ടുറപ്പില്ലെന്നുമുള്ള പ്രചരണം ബി ജെ പി ഇതോടെ ശക്തമാക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications