ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജാഗ്രതയില്ലാത്തയാളാണ് ഇപി, നേരത്തെ തന്നെ അനുഭവമുണ്ടെന്ന് പിണറായി
കണ്ണൂര്‍: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ വ്യാജപ്രചരണം മാത്രമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമല യു പി സ്‌കൂളില്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇപി ജയരാജന്‍ എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് എന്നും എന്നാല്‍ കൂട്ടുകെട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജനെതിരായ ആരോപണം ലക്ഷ്യം വെക്കുന്നത് സിപിഎമ്മിനേയും എല്‍ഡിഎഫിനേയുമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

'തിരഞ്ഞെടുപ്പ് വരുമ്പോള്‍ തെറ്റായ പ്രചരണങ്ങള്‍ പലരും അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായിട്ട് മാത്രമെ ജനങ്ങള്‍ ഇതിനെ കാണൂ. ഇ പി ജയരാജന്‍ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഏതൊരു കമ്മ്യൂണിസ്റ്റുകാരനേയും പോലെ വലിയ തോതിലുള്ള പരീക്ഷണഘട്ടങ്ങള്‍ കടന്നുവന്നിട്ടുള്ളതാണ്.
ഏത് കമ്മ്യൂണിസ്റ്റുകാരനും ആവേശമുയര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണം സിപിഎമ്മിനെതിരേയും എല്‍ഡിഎഫിനെതിരേയും ഉള്ളതാണ്. അത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല എന്ന് നാട്ടിലെ ജനങ്ങള്‍ മനസിലാക്കണം. കെ സുരേന്ദ്രന്‍ സ്വാഭാവികമായും ഈ പ്രചരണത്തിന്റെ വക്താവായിട്ട് മാറുമല്ലോ.
കെ സുധാകരനും കെ സുരേന്ദ്രനും ഒരേ രീതിയിലാണല്ലോ എല്ലാ കാലത്തും പ്രചരണം നടത്താറുള്ളത്. അതിലൊന്നും യാതൊരു പുതുമയുമില്ല. ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ. എല്ലാവരുമായും നല്ല സുഹൃദ്ബന്ധം വെക്കുന്നയാളാണ് ജയരാജന്‍. പക്ഷെ സാധാരണ നമ്മുടെ നാട്ടിലൊരു പഴഞ്ചൊല്ലുണ്ടല്ലോ. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും എന്ന്.
കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കണം. നമ്മുടെ നാട്ടില്‍ ഉറക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുന്ന ആളുകളുണ്ട്. അത്തരം ആളുളുമായി കൂട്ടുകെട്ട്, ലോഹ്യം, അതിര് കവിഞ്ഞ സ്‌നേഹ ബന്ധം എന്നിവയൊക്കെ സാധാരണ ഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെ തന്നെ ഉള്ള അനുഭവമാണ്.
ഈ കേരളത്തില്‍ ഏറ്റവും അധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞു എന്നുള്ളത് നാം കാണേണ്ടതുണ്ട്. ആ മനുഷ്യനാണെങ്കില്‍ എങ്ങനെയായാലും തനിക്ക് പണം കിട്ടണം എന്ന ചിന്ത മാത്രമുള്ളയാളാണ്. ആരാണോ പണം കൊടുക്കുന്നത് അതിന് അനുസരിച്ച് വാദങ്ങള്‍ അണിനിരത്താന്‍ മടിയില്ലാത്ത ആളാണ്. അത്തരം ആളുകളുമായുള്ള ബന്ധം ദോഷം ചെയ്യും.
ജാവേദ്കറെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. ഞാന്‍ അദ്ദേഹത്തെ എത്രയോ തവണ കണ്ടിട്ടുണ്ട്. നന്ദകുമാറിന് എന്റെ കേസിലുള്ള ബന്ധത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിലേക്കൊന്നും ഞാനിപ്പോള്‍ പോകുന്നില്ല. ഇത്തരം ആളുകള്‍ എന്തെങ്കിലും ശ്രമം നടത്തിയിട്ട് എന്തെങ്കിലും ഫലം കിട്ടിയോ. എനിക്കെതിരെ ഒരു വൃത്തം ദശാബ്ദങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നവരുണ്ട്. അവര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും പിന്തുണയുണ്ട്. എന്ന് വെച്ച് ഞാനില്ലാതായില്ലല്ലോ,' പിണറായി പറഞ്ഞു.












Click it and Unblock the Notifications