സുരേഷ് ഗോപിക്ക് ചരിത്ര നിയോഗം, തൃശൂരിനും: യുഡിഎഫ് ആവേശം, ഇടത് മാനം കാത്ത് രാധേട്ടന്‍
പതിനെട്ടാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ചരിത്രം കുറിച്ച് കേരളം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി ജെ പി ഒരു സീറ്റില്‍ വിജയിച്ചു. തൃശൂർ ലോക്സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സുരേഷ് ഗോപിക്കാണ് ആ ചരിത്ര നിയോഗത്തിന്റെ പതാക വഹിക്കാന്‍ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 74686 വോട്ടിനാണ് സുരേഷ് ഗോപിയുടെ വിജയം. എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍ കുമാർ രണ്ടാമത് എത്തിയപ്പോള്‍ കെ മുരളധീരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തൃശൂർ മാറ്റി നിർത്തിയാല്‍ സീറ്റ് നിലയിലെങ്കിലും 2019 ലേതിന്റെ തനി ആവർത്തനാണ് സംസ്ഥാനത്തെ ജനവിധി. ആകെയുള്ള ഇരുപത് സീറ്റില്‍ 18 സീറ്റിലും വിജയം ഉറപ്പിക്കാന്‍ യു ഡി എഫിന് സാധിച്ചു. കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴ എ ഐ എസി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ഇറക്കി തിരിച്ച് പിടിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്നു ആലത്തൂർ നഷ്ടമായി. എല്‍ ഡി എഫിനെ സംബന്ധിച്ച് എല്ലാ തരത്തിലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ നേടിയ വിജയം മാത്രമാണ് സമ്പൂർണ്ണ തോല്‍വിയെന്ന നാണക്കേടില്‍ നിന്നും എല്‍ ഡി എഫിനെ രക്ഷിച്ചത്.

വരാന്‍ പോകുന്ന ദിവസങ്ങളിലെ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കാന്‍ പോകുന്ന വിധിയെഴുത്താണ് ലോക്സഭയിലേക്ക് ഉണ്ടായിരിക്കുന്നത്. എട്ട് വർഷത്തോളമായി അധികാരത്തിലിരിക്കുന്ന പിണറായി വിജയന്‍ സർക്കാറിനെതിരൊയ ശക്തമായ വിധിയെഴുത്തായി പലരും ഈ ജനവിധിയെ വിലിയിരുത്താന്‍ തുടങ്ങിക്കഴിഞ്ഞു.
സ്വാധീന കേന്ദ്രങ്ങളില്‍ പോലും വലിയ തിരിച്ചടിയാണ് എല്‍ ഡി എഫിന് നേരിടേണ്ടി വന്നത്. രാഹുല്‍ തരംഗമെന്ന് വിശേഷിപ്പിച്ച 2019 ലേതിനേക്കാളും ഭൂരിപക്ഷത്തിനാണ് പല മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ പരാജയപ്പെട്ടത്. ആലത്തൂരില്‍ വിജയിച്ചപ്പോള്‍ ആറ്റിങ്ങലില്‍ മാത്രമാണ് ഒരു മത്സരമെങ്കിലും കാഴ്ചവെക്കാന്‍ എല്‍ ഡി എഫിന് സാധിച്ചത്.
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് യു ഡി എഫിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ഫലം എന്നതില്‍ സംശയമില്ല. പല മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ലീഡ് നില സൃഷ്ടിക്കാന്‍ അവർക്ക് സാധിച്ചു. അപ്പോഴും തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ആലത്തൂരിലെ തോല്‍വിയും യു ഡി എഫിന് പരിശോധിക്കേണ്ടി വരും. അതേസമയം ഇടത് പാളയത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് എം അടക്കമുള്ള പാർട്ടികളെ അടർത്തിയെടുക്കാനുള്ള യു ഡി എഫ് നീക്കത്തിനും തിരഞ്ഞെടുപ്പ് ഫലം ശക്തി പകരും.
കേരളത്തില്‍ ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ അവർ ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്നു. ഇതില്‍ തൃശൂർ വിജയിച്ചപ്പോള്‍ മറ്റ് രണ്ടിടങ്ങളിലും പരാജയെപ്പെട്ടു. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടതെങ്കിലും വിജയം ഉറപ്പിച്ചിരുന്ന മണ്ഡലമായതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിശകലനങ്ങളിലേക്ക് അവർ കടക്കും. ആറ്റിങ്ങലില്‍ മറ്റ് രണ്ട് സ്ഥാനാർത്ഥികള്‍ക്കും ഒപ്പത്തിനൊപ്പം നില്‍ക്കാല്‍ വി മുരളീധരന് സാധിച്ചു.
ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളിലൊക്കെ ബി ജെ പിക്ക് വോട്ടുയർത്താന്‍ സാധിച്ചിട്ടുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഈ വോട്ടുനില നിലനിർത്താന്‍ സാധിച്ചാല്‍ അവർക്ക് കുറഞ്ഞത് അഞ്ചില്‍ കുറയാത്ത അംഗങ്ങളെ നിയമസഭയിലേക്ക് അയക്കാന്‍ സാധിക്കും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനും ഇടയാക്കിയിട്ടുണ്ട്. യഥാക്രമം രണ്ട് മണ്ഡലങ്ങലേയും പ്രതിനിധീകരിക്കുന്ന ഷാഫി പറമ്പില്‍, കെ രാധാകൃഷ്ണന്‍ എന്നിവർ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കുന്നത്. ഇതില്‍ പാലക്കാട് ബി ജെ പിയും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ്.












Click it and Unblock the Notifications