ഇനി പിണറായി വിജയന്റെ രാജി? 2004 ൽ കോണ്‍ഗ്രസ് തോറ്റമ്പിയപ്പോൾ ആന്റണി ചെയ്തത് ഇന്ന് പിണറായി ചെയ്യുമോ?
തിരുവനന്തപുരം: 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഇടതുപക്ഷ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടുന്ന ഒന്നാണ്. അന്ന് സിപിഎം ഒറ്റയ്ക്ക് നേടിയത് 43 സീറ്റുകള്‍ ആയിരുന്നു. ഇടതുമുന്നണി 59 സീറ്റുകള്‍ നേടി നിര്‍ണായക സ്വാധീനമായി. അന്ന് യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നത് ഇടതുപക്ഷം തന്നെ ആയിരുന്നു.
പിണറായി വിജയൻ യുഡിഎഫിന്റെ വിജയശില്‍പ്പി! മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കെ സുധാകരന്
എന്നാല്‍ ആ തിരഞ്ഞെടുപ്പ് കേരളത്തിലെ യുഡിഎഫിന്റെ നട്ടെല്ലൊടിച്ച ഒന്നായിരുന്നു. കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും അന്ന് ജയിപ്പിക്കാന്‍ ആയില്ല. ലീഗ് കോട്ടയായിരുന്ന മഞ്ചേരി പോലും അന്ന് ഇടത്തേക്ക് ചെരിഞ്ഞ് ചുവന്നു.
എകെ ആന്റണി ആയിരുന്നു അന്ന് കേരള മുഖ്യമന്ത്രി. പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് എകെ ആന്റണി രാജിവച്ചു. ഇന്ന് ഏതാണ്ട് അതിന് സമാനമായ സ്ഥിതി വിശേഷം ആണ് സിപിഎം നേരിടുന്നത്. ഈ പരാജയത്തിന്റെ പേരില്‍ പിണറായി വിജയന് രാജിവയ്ക്കുമോ?
നിലംപരിശായി ഇടതുപക്ഷം
കേരളത്തില്‍ ഇടതുപക്ഷം നിലംപരിശായിരിക്കുകയാണ്. 20 മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രം ആണ് വിജയത്തിലേക്ക് നീങ്ങുന്നത്. അതാണെങ്കില്‍ സിപിഎമ്മിന്റെ ഷുവര്‍ സീറ്റ് പോലും ആയിരുന്നില്ല.
വിജയം ഉറപ്പിച്ചിരുന്ന കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എല്ലാം സിപിഎം സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അടുത്ത കാലത്തൊന്നും സിപിഎം ഇത്തരമൊരു ദയനീയ തോല്‍വിയ്ക്ക് വഴങ്ങിയിട്ടില്ല.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും
ഇത്തവണ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും സിപിഎം പിറകോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ ധര്‍മടം ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന് പോയത്.
ആന്റണിയുടെ വഴി
2004 ല്‍ കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി രാജിവച്ചൊഴിഞ്ഞു. അതിന് പിന്നില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ്പ് കളികളും എല്ലാം ഉണ്ടായിരുന്നു എന്നത് വാസ്തവം ആണ്. പക്ഷേ, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക, എകെ ആന്റണി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചു എന്നാണ്.
പിണറായി രാജിവയ്ക്കുമോ
സമീപകാലത്ത് സിപിഎം സംഘടനാപരമായും രാഷ്ട്രീയമായും ഏറ്റവും ശക്തമായ ഒരു കാലഘട്ടം ആണിത്. സിപിഎമ്മിനെ ഇതിലേക്ക് നയിച്ചത് പിണറായി വിജയനും. അതുകൊണ്ട് തന്നെ അപ്രതീക്ഷിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയന് തന്നെ ആണെന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യം ഇവര്‍ ഉന്നയിക്കുന്നും ഉണ്ട്.
പിണറായിയുടെ ഭരണ പരാജയം
പിണറായി വിജയന്റെ ഭരണ പരാജയം ആണോ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട പരാജയത്തിന്റെ കാരണം എന്ന ചോദ്യവും ഉയരുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കിയത് വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് വഴിവച്ചത്. ഇത് ബിജെപിയും കോണ്‍ഗ്രസ്സും വലിയ തോതില്‍ മുതലെടുക്കുകയും ചെയ്തു.
അതുപോലെ തന്നെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്ന് വിട്ടതാണെന്ന ആക്ഷേപവും വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് പോലെ അല്ല
2004 ല്‍ കോണ്‍ഗ്രസ് കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ നേരിടുകയായിരുന്നു. എകെ ആന്റണിയുടെ രാജിയിലേക്ക് നയിച്ചതും ആത്യന്തികമായി അത് തന്നെ ആയിരുന്നു. എന്നാല്‍ സിപിഎമ്മില്‍ നിലവില്‍ അത്തരം ആഭ്യന്തര പ്രശ്നങ്ങളോ വിഭാഗീയതയോ ഒന്നും തന്നെ നിലനില്ക്കുന്നില്ല. അതുകൊണ്ട് തന്നെ പിണറായി വിജയന് രാജിവയ്ക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് ഉയരാന്‍ ഇടയില്ല.
രാജി ആവശ്യവുമായി പ്രതിപക്ഷം
എന്തായാലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആണ് ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്.