തറയിൽ വീണ് താരം, ബെന്നി ബെഹനാനോട് ഇന്നസെന്റ് തോറ്റത് ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകൾക്ക്!
ചാലക്കുടി: എല്‍ഡിഎഫില്‍ നിന്ന് ചാലക്കുടി തിരിച്ച് പിടിച്ച് യുഡിഎഫ്. സിനിമാ താരവും സിറ്റിംഗ് എംപിയുമായ ഇന്നസെന്റിനെ പരാജയപ്പെടുത്തിയാണ് ബെന്നി ബെഹനാനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചിരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലൊഴികെ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ ഇന്നസെന്റിന് സാധിച്ചിരുന്നില്ല. ബെന്നി ബെഹനാനോട് ഇന്നസെന്റ് തോറ്റിരിക്കുന്നത് 1,322,74 വോട്ടുകള്‍ക്കാണ്. ബെന്നി ബെഹനാന് 4,73,444 വോട്ടുകള്‍ നേടിയപ്പോള്‍ ഇന്നസെന്റിന് ലഭിച്ചത് 3,411,70 വോട്ടുകളാണ്.
ഇന്നസെന്റ് പിടിച്ചെടുത്ത ചാലക്കുടി
കോണ്‍ഗ്രസിലെ ശക്തനായ നേതാവ് പിസി ചാക്കോയെ പരാജയപ്പെടുത്തിയാണ് 2014ല്‍ ഇന്നസെന്റിലൂടെ എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം പിടിച്ചെടുത്തത്. എന്ന് 13,884 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് പിസി ചാക്കോയെ അട്ടിമറിച്ചത്. ഇക്കുറി മത്സരത്തിന് ഇറങ്ങുമ്പോള്‍ മണ്ഡലത്തില്‍ ഇന്നസെന്റിന് അനുകൂലവും പ്രതികൂലവുമായ വികാരമുണ്ടായിരുന്നു.
പ്രചാരണത്തില്‍ മുന്നിലെത്തി
ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് പക്ഷം പ്രചാരണത്തില്‍ മുന്നിലെത്തി. യുഡിഎഫിന്റെ പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹനാന് എത്തിയതോടെ മത്സരം മുറുകി. ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ടുയര്‍ത്താന്‍ ബിജെപി ഇറക്കിയത് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ.
പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പ്
കരുത്തരായ മൂന്ന് പേര് നേര്‍ക്ക് നേര് വന്നതോടെ ചാലക്കുടി സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നായി. ഇന്നസെന്റ് ഇക്കുറി സിപിഎം ചിഹ്നത്തിലാണ് മണ്ഡലത്തില്‍ മത്സരിച്ചത്. താരത്തിന് ചാലക്കുടിയില്‍ രണ്ടാമതും അവസരം നല്കുന്നതില് പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു.
പിറകോട്ട് പോവാതെ
എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് സിപിഎം ഇന്നസെന്റിന് ടിക്കറ്റും പാര്‍ട്ടി ചിഹ്നവും നല്കി. മണ്ഡലം നിറഞ്ഞ് തന്നെ ഇന്നസെന്റ് പ്രചാരണരംഗത്തുണ്ടായിരുന്നു. മണ്ഡലത്തില്‍ വന്‍ സ്വാധീനമുളള, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ബെന്നി ബെഹനാനും പ്രചാരണത്തില്‍ ഒട്ടും പിറകോട്ട് പോയിരുന്നില്ല.
രോഗിയായി ഇടവേള
കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രം ആണെങ്കിലും പ്രചാരണത്തില്‍ ഗ്രൂപ്പ് വ്യത്യാസങ്ങളൊന്നും കാര്യമായി പ്രകടമായിരുന്നില്ല. പ്രചാരണ ഘട്ടത്തില്‍ അസുഖബാധിതനായി ആശുപത്രിയിലായത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തി. എന്നാല്‍ ബെന്നി ബെഹനാന് വേണ്ടി ആ ഘട്ടത്തില്‍ പ്രമുഖ നേതാക്കള്‍ കളത്തിലിറങ്ങി രംഗം കൊഴുപ്പിച്ചു.
2014ലെ കണക്കിങ്ങനെ
കുന്നത്തുനാട്, അങ്കമാലി, ആലുവ, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍ എന്നീ 7 നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അങ്കമാലി, ആലുവ, ചാലക്കുടി മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ കുന്നത്തുനാട്, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ ഇന്നസെന്റിന് ഒപ്പമായിരുന്നു.