കേരളം ഉപതെരഞ്ഞെടുപ്പിലേക്ക്, ആറ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്, രണ്ട് എംഎൽഎമാരെ പ്രതീക്ഷിച്ച് ബിജെപി
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളം ഉപതിരഞ്ഞെടുപ്പിലേക്ക്. സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്നത്. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരിക്കുന്നത് നാല് എംഎല്‍എമാരാണ്. ഈ നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണം. ഇവരെ കൂടാതെ അന്തരിച്ച കെഎം മാണിയുടെ മണ്ഡലമായ പാലായിലും അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മഞ്ചേശ്വരത്തുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്.
യുഡിഎഫ് മത്സര രംഗത്ത് ഇറക്കിയ മൂന്ന് എംഎല്‍എമാരും വിജയം കണ്ടു. എറണാകുളത്തെ എംഎല്‍എയായ ഹൈബി ഈഡന് ഇടത് പക്ഷത്തെ പി രാജീവിനെ തോല്‍പ്പിച്ചാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. കോന്നി എംഎല്‍എയായ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എ സമ്പത്തിനെ പരാജയപ്പെടുത്തി.
വടകരയില്‍ പി ജയരാജനെ വീഴ്ത്താന്‍ കെ മുരളീധരന് എത്തിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നാണ്.. ഇവിടെയും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇടത് പക്ഷത്ത് നിന്ന് മത്സരിച്ച എംഎല്‍എമാരില്‍ വിജയം കണ്ടത് അരൂര്‍ എംഎല്‍എയായ എഎം ആരിഫ് മാത്രമാണ്. 19 മണ്ഡലങ്ങളില്‍ തോല്‍വി രുചിച്ചപ്പോഴും ഇടത് പക്ഷത്തിന്റെ മാനം കാത്തത് ആലപ്പുഴയാണ്. വൻ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുളള ഉപതിരഞ്ഞെടുപ്പുകൾ പിണറായി സർക്കാരിന് വലിയ വെല്ലുവിളിയാകും.
വട്ടിയൂര്‍ക്കാവില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിരിക്കുന്നത് ബിജെപിയാണ്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളുണ്ട്. മാത്രമല്ല മഞ്ചേശ്വരത്തും ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാമത് എത്തിയതും ബിജെപിക്ക് പ്രതീക്ഷയാണ്. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ എംഎല്‍എമാര്‍ ആറന്മുളയിലെ വീണ ജോര്‍ജ്, കോഴിക്കോട്ട എ പ്രദീപ് കുമാര്‍, നിലമ്പൂരിലെ പിവി അന്‍വര്‍, നെടുമങ്ങാട്ടെ സി ദിവാകരന്, അടൂരിലെ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്.